ഒബിസി പ്രീമെട്രിക് സ്കോളർഷിപ്പ്; കേന്ദ്രനടപടി വിദ്യാർത്ഥികൾക്ക് മേലുള്ള ഇരുട്ടടിയെന്ന് ജോൺ ബ്രിട്ടാസ്
തിരുവനന്തപുരം: ഒബിസി വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ് വെട്ടിച്ചുരുക്കിയ കേന്ദ്ര നടപടി വിദ്യാർത്ഥികൾക്ക് മേലുള്ള ഇരുട്ടടിയാണെന്ന് ജോൺ ബ്രിട്ടാസ് എംപി. ഒബിസി വിദ്യാർത്ഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ എന്നത് ഒൻപതും പത്തും ക്ലാസ്സുകളിലേക്ക് മാത്രമായി കേന്ദ്ര സർക്കാർ വെട്ടിച്ചുരുക്കിയതോടെ ഈ ആനുകൂല്യം ലഭിക്കാതെ പോകുന്നത് ലക്ഷകണക്കിന് കുട്ടികൾക്കാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ സർക്കാർ സ്‌കൂളുകളിൽ പഠിക്കുന്ന ഒൻപതാം ക്ലാസിലെയും പത്താം ക്ലാസിലെയും കുട്ടികൾക്ക് മാത്രമായി ചുരുക്കിയത് മുൻപ് സർക്കാർ അംഗീകൃത എയ്ഡഡ് സ്‌കൂളുകളിൽ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യം ആണ്. അതായത് ലക്ഷകണക്കിന് വിദ്യാർത്ഥികൾക്ക് തിരിച്ചടിയാവുന്ന നിലപാടാണ് കേന്ദ്ര സർക്കാർ എടുത്തിരിക്കുന്നത്. മാത്രമല്ല 2017 -2018ൽ സർക്കാർ പുറത്തിറക്കിയ ഗൈഡ് ലൈൻ അനുസരിച്ച് സ്കോളർഷിപ്പ് ലഭിച്ചാൽ മാത്രമേ ഒബിസി വിഭാഗങ്ങളിൽപെട്ട കുട്ടികൾക്ക് മറ്റു വിദ്യാർത്ഥികൾക്കൊപ്പമെത്താൻ കഴിയു എന്നും പറഞ്ഞിരുന്നു.
2017 -2018ലെ മാർഗനിർദേശം മറികടന്ന് 2009 ലെ സൗജന്യ വിദ്യാഭ്യാസം എന്ന വിഷയത്തിലേക്ക് ശ്രദ്ധതിരിച്ച് ഈ അനീതി മറയ്ക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സർക്കാരിന്റെ തന്നെ കണക്ക് പ്രകാരം എട്ട് വിഭാഗങ്ങളിലായി 52 ശതമാനം ഒബിസി ഉദ്യോഗാർത്ഥികൾക്കുള്ള പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഒബിസി വിദ്യാർത്ഥികൾക്ക് ലഭ്യമായിക്കൊണ്ടിരുന്ന ആനുകൂല്യങ്ങൾ എന്തിനു റദ്ദ് ചെയ്യണം എന്നാണ് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യം. കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രിയിൽ നിന്നും കൃത്യമായ മറുപടി ലഭിച്ചില്ല.
പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പിന്റെ കാര്യത്തിൽ 100 ശതമാനവും കേന്ദ്ര വിഹിതമായിരുന്നു ലഭിച്ചിരുന്നതെങ്കിൽ ഇനി 60 ശതമാനം തുക കേന്ദ്ര സർക്കാരും 40 ശതമാനം തുക സംസ്ഥാന സർക്കാരും വഹിക്കണം. അപ്പോൾ സംസ്ഥാനത്തിന് 24 കോടി രൂപയുടെ അധിക ബാധ്യത വരും. പ്രീമെട്രിക്ക് സ്കോളർഷിപ്പിൽ 16.4 കോടി രൂപയും സംസ്ഥാന ഖജനാവിന് അധിക ബാധ്യതയാകും.
പുതുക്കിയ മാർഗരേഖ പ്രകാരം ഏതെങ്കിലും സാഹചര്യത്തിൽ ഒരു സ്ഥാപനത്തിൽ പ്രവേശനം നേടിയ യോഗ്യരായ വിദ്യാർത്ഥികളുടെ എണ്ണം അനുവദിച്ച സ്കോളർഷിപ്പ് എണ്ണത്തേക്കാൾ കൂടുതൽ ആണെങ്കിൽ പ്രവേശന പരീക്ഷയിൽ മികച്ച സ്കോർ നേടിയവർക്ക് മാത്രമായി സ്കോളർഷിപ്പ് പരിമിതപ്പെടും. അതായത് മികച്ച അക്കാദമിക നിലവാരത്തിലുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അർഹത ഉണ്ടാവുകയെന്നും എംപി വ്യക്തമാക്കി.












Click it and Unblock the Notifications