'വട എന്ന വാക്കില്‍ എവിടെയാണ് അശ്ലീലമുള്ളത്'; എല്ലാ തരം സിനിമയും വേണം, ചങ്കസ് വന്‍ വിജയം: ഒമർ ലുലു
സൂപ്പർ ഹിറ്റായ പുലിമുരുകന് ശേഷം മോഹന്‍ലാല്‍-വൈശാഖ്-ഉദയകൃഷ്ണ ടീമിന്റെ ചിത്രമായ മോണ്‍സ്റ്ററിന് തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. പതിവുപോലെ മോഹന്‍ലാല്‍ ആരാധകർ ചിത്രം വന്‍ വിജയമെന്ന് അവകാശപ്പെടുമ്പോള്‍ ചിത്രം പ്രതീക്ഷിച്ച നിലവാരം പുലർത്തിയില്ലെന്നാണ് മറുവാദം. അതോടൊപ്പം തന്നെ ചിത്രത്തിലെ സ്ത്രീവിരുദ്ധ കോമഡികളും ഡബിള്‍ മീനിങ്ങുകള്‍ക്കുമെതിരെ വ്യാപക വിമർശനവും ഉയർന്നു വരുന്നുണ്ട്.
ഈ ഒരു വിഷയം കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടിവി എഡിറ്റേഴ്സ് ഹൌർ ചർച്ച ചെയ്യുകയും ഉണ്ടായി. ഈ ചർച്ചയില്‍ സംവിധായകന്‍ ഒമർലുലു നടത്തിയ പരാമർശങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറുന്നത്. മോണ്‍സ്റ്ററിനെ അനുകൂലിച്ച് നേരത്തെ ഫേസ്ബുക്കിലൂടെ രംഗത്ത് വന്ന ആള്‍ കൂടിയാണ് ഒമർ ലുലു.

ഒരു സിനിമാ വ്യവസായത്തില്‍ എല്ലാ തരത്തിലുള്ള സിനിമകളും വരണം. അഡല്‍റ്റും കോമഡിയുമൊക്കെ വേണം. ബോളിവുഡും ഹോളിവുഡും അടക്കമുള്ള ഏത് മേഖലകള്‍ എടുത്ത് നോക്കിയാലും അവിടെയൊക്കെ എല്ലാ തരത്തിലുള്ള സിനിമളും ഇറങ്ങുന്നുണ്ട്. ഒരു തിയേറ്റർ നിലനില്‍ക്കേണ്ടത് സിനിമ വ്യവസായത്തിന്റെ ആവശ്യമാണെന്നും ഒമർ ലുലു പറയുന്നു.

പലതരം അഭിരുചികളുള്ള ആളുകളുണ്ടാവാം. അതുകൊണ്ട് തന്നെ റിയലിസ്റ്റിക് സിനിമയും മാസ് സിനിമയും അഡല്‍റ്റ് കോമഡിയും വേണം. സിനിമയെ സിനിമയായിട്ട് തന്നെ കാണാന്‍ മലയാളീ പ്രേക്ഷകർക്ക് അറിയാം. ഇതിപ്പോള്‍ നിരൂപകർ എന്ന് പറയുന്ന ആളുകള്‍ വന്നിട്ട് അവർക്ക് റീച്ചുണ്ടാക്കാന്‍ വേണ്ടി എന്തെങ്കിലുമൊക്കെ പറയുന്ന പദ്ധതിയായിട്ട് മാറുകയാണ്. ഇവർക്കൊക്കെ പൈസ കിട്ടുന്നുണ്ട്.

ഒരാള്‍ മറ്റൊരാളെ ഇടിക്കുന്നതാണ് ഒരു മാസ് സിനിമയില്‍ നാം കാണുന്നത്. ഒരാള്‍ മറ്റൊരാളെ വേദനപ്പിക്കുന്നത് ശരിയല്ലാലോ. അങ്ങനെയെങ്കില്‍ ഇത് സിനിമയില്‍ കാണിക്കുന്നത് ശരിയാണോ. ഒന്നിന്റെയും കാലഘട്ടം അവസാനിക്കില്ല. ചില കഥകളില്‍ ഇതൊക്കെ ആവശ്യമാണ്. എന്റെ സിനിമയായ ചങ്ക്സില്‍ ഇതുണ്ട്. അതിനും ഒരുപാട് വിമർശനം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ബോക്സ് ഓഫീസില്‍ ആ ചിത്രം എത്രമാത്രം കളക്ട് ചെയ്തു എന്നുള്ളത് അന്വേഷിച്ചാല്‍ അറിയാമെന്നും സംവിധായകന്‍ അവതാരകനോടായി പറയുന്നു.

ദ്വയാർത്ഥം എന്നതാണ് പ്രധാന ആരോപണം. വട എന്ന് പറയുന്നതില്‍ എന്ത് ദ്വയാർത്ഥമാണ് ഉള്ളത്. ഈ വടക്ക് മറ്റ് പല ഭാഗങ്ങള്‍ വ്യാഖ്യാനിച്ച് വെച്ച് അർത്ഥം വെക്കുമ്പോഴാണ് അതില്‍ മറ്റ് കാര്യങ്ങള്‍ വരുന്നത്. അല്ലാതെ വടയില്‍ എന്ത് അശ്ലീലമാണ് ഉള്ളത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയില്‍ നിങ്ങള്‍ കേട്ടിട്ടുള്ള അത്ര അശ്ലീല വാക്കുകള്‍ വേറെ എവിടെയെങ്കിലും ഉണ്ടോ.

ചുരുളി എന്ന് പറയുന്നത് ഒരു സിനിമയാണ്. അത് ജോണർ അതാണെന്ന് മനസ്സിലാക്കിയാണ് കാണുന്നത്. അതുപോലെ ഒരോ സിനിമയ്ക്ക് അതിന്റെതായ ജോണറുണ്ട്. അത് മനസ്സിലാക്കിയാണ് പ്രേക്ഷകർ തിയേറ്ററിലേക്ക് കേറുന്നത്. ഒരു പടത്തിന്റെ പോസ്റ്ററും ടീസറും ടെയ്ലറും കാണുമ്പോള്‍ തന്നെ പ്രേക്ഷകർക്ക് കൃത്യമായി അത് ഇന്ന ജോണർ സിനിമയാണെന്ന് വ്യക്തമായി മനസ്സിലാവുമെന്നും ഒമർ ലുലു വ്യക്തമാക്കുന്നു.

ഇവിടെ സെന്‍സർ ബോർഡ് ഉണ്ട്. അവർ കണ്ടതിന് ശേഷമാണ് സിനിമ പുറത്തേക്ക് വരുന്നത്. ഏതൊക്കെ സിനിമകളില്‍ വർക്ക് ചെയ്യണമെന്നത് നടീ-നടന്മാരുടെ വ്യക്തിപരമായ താല്‍പര്യമാണ്. ആർക്കും പ്രവചിക്കാന്‍ കഴിയാത്ത ഒരു മേഖലയാണ് സിനിമ. അങ്ങനെയെങ്കില്‍ നമ്മള്‍ ചെയ്യുന്ന എല്ലാ സിനിമയും വിജയമാവേണ്ടതല്ലേ. ഒരാളും പരാജപ്പെടാനായി സിനിമ ചെയ്യുന്നില്ല. എല്ലാവരുടേയും ശ്രമം മുടക്ക് മുതലെങ്കിലും പിടിച്ചെടുക്കാനാണ്.

150 സിനിമയോളം ഒരു വർഷം മലയാളത്തില്‍ റിലീസിന് എത്തുന്നുണ്ട്. അതില്‍ ആകെ 20 എണ്ണത്തിനാണ് മുടക്ക് മുതലെങ്കിലും തിരിച്ച് കിട്ടുന്നത്. ഈ 150 പേരും ചിത്രം റിലീസ് ചെയ്യുന്നത് ഹിറ്റാവാന്‍ വേണ്ടിയാണ്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പോലുള്ള ഒരു സിനിമ തിയേറ്ററില്‍ വന്നാല്‍ എത്ര ആളുകള്‍ കാണുമെന്ന് നമുക്ക് അറിയില്ല. ഒടിടിയിലാണ് അത് ഹിറ്റായത്. ഒടിടി ഫിലിമും തിയേറ്റർ ഫിലിമും വ്യത്യാസമുണ്ട്.

എന്റെ സാമ്പത്തികമായി പരാജയപ്പെട്ട സിനിമയാണ് ധമാക്ക. അതിന്റെ ഒടിടി വ്യൂവർഷിപ്പ് നോക്കിയാല്‍ അത് സൂപ്പർ ഹിറ്റാണ്. ഒന്നരക്കോടിയിലേറെ ആളുകള്‍ അത് ഒടിടിയില്‍ കണ്ടു. അതുകൊണ്ട് തന്നെ തിയേറ്റർ അടിസ്ഥാനമാക്കി മാത്രമേ സിനിമയുടെ വിജയ പരാജയങ്ങള്‍ കണക്കാക്കാന്‍ സാധിക്കുകയുള്ളുവെന്നും ഒമർ ലുലു വ്യക്തമാക്കുന്നു.












Click it and Unblock the Notifications