ഹയ്യത്തടാ.. കൊണ്ടും കൊടുത്തും 'കളം പിടിച്ച് കൊവിഡ്'.. ഇക്കുറി കളമൊഴിഞ്ഞ് ഓണത്തല്ല്
തിരുവനന്തപുരം; ഹയ്യത്തടാ...ആര്‍പ്പുവിളിയോടെ നിലത്തു നിന്നുയര്‍ന്ന് കളംതൊട്ട് വന്ദിച്ച് ഒറ്റക്കുതിപ്പിൽ രണ്ടുതല്ലുകാരും മുഖത്തോടു മുഖം നോക്കി കൈകോര്‍ത്തു നില്‍ക്കും!!! പിന്നെ നടക്കുന്നത് അടിയുടെയും ഇടിയുടെയും പൊടിപൂരമാണ്. പറഞ്ഞു വരുന്നത് ഓണത്തല്ലിനെക്കുറിച്ചാണ്. മലയാളികളുടെ ഓണാഘോഷങ്ങളില്‍ ഏറ്റവും പഴമയോടെ എന്നാല്‍ ഇന്നും പുതുമ നഷ്ടപ്പെടാതെ നില്‍ക്കുന്ന അതേ ഓണത്തല്ല് തന്നെ. എന്നാൽ ഇക്കുറി കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓണത്തല്ല് പേരിനെങ്കിലും ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ഓണത്തല്ല് പ്രേമികൾ.
ഓണത്തല്ലിന്റെ ചരിത്രം അന്വേഷിച്ച് ചെല്ലുമ്പോള്‍ എത്തി നില്‍ക്കുക സാമൂതിരിയുടെ കാലത്താണ്. മലബാറിലും തിരുവിതാംകൂറിലും കൊച്ചിയിലുമെല്ലാം പല കാലങ്ങളിലായി ഓണത്തല്ല് പരിചിതമായിരുന്നുവെങ്കിലും ഇന്ന് കളത്തിലുള്ളത് കുന്നംകുളം മാത്രമാണ്. കളത്തില്‍ പൊട്ടുന്ന അടിയുടെ കരുത്ത് കാരണം ഓണപ്പട, കൈയ്യാങ്കളി എന്നുമെല്ലാം അറിയപ്പെടുന്ന ഓണത്തല്ലില്‍ കേമന്മാര്‍ തൃശൂരുകാരാണ്, അവരില്‍ മുമ്പന്‍ കുന്നംകുളവും.

നിറഞ്ഞു നില്‍ക്കുന്ന കാണികളുടെ നടുവിലായി ചാണകം മെഴുകി തയ്യാറാക്കിയ തറയില്‍ ചാതിക്കാരന്‍ എന്ന റഫറിയുടെ സാന്നിധ്യത്തിലാണ് ഓണത്തല്ല് നടക്കുന്നത്. ഈ കളത്തിന് ആട്ടക്കളം എന്നും പേരുണ്ട്. ഓരോ ചേരിക്കും വേണ്ടി പ്രത്യേകം പരിശീലനം നേടിയ ആളുകളാണ് കളത്തിലിറങ്ങുക. പരസ്പരം ഉപചാരം ചെയ്ത് ഗുരുക്കന്മാരെ വണങ്ങി കളത്തിലേക്കിറങ്ങുന്നതോടെ തല്ലു തുടങ്ങും.
എതിരാളിയെ പരമാവധി തല്ലുകയും തിരികെ തല്ലു കിട്ടാതെ നോക്കുകയുമാണ് തല്ലുകാര്‍ ചെയ്യുന്നത്. ആവേശം മൂത്ത് തല്ലി തോല്‍പ്പിക്കാമെന്നു വെച്ചാല്‍ നടക്കില്ല. കൃത്യമായ വ്യവസ്ഥകളോടെയാണ് തല്ല് നടക്കുന്നത്. കൈ പരത്തിയുള്ള അടിയും തടവുംമാത്രമേ ഓണത്തല്ലില്‍ അനുവദിച്ചിട്ടുള്ളൂ. കൈമടക്കിയുള്ള അടിയും ഇടിയും ഒക്കെ കളത്തിനു പുറത്തേയ്ക്കായിരിക്കും നയിക്കുക. കളി പരിധി വിടുന്നു എന്നു തോന്നിയാല്‍ ഇടപെടുവാന്‍ റഫറിമാര്‍ റെഡിയായി കളത്തിനു സമീപമുണ്ടാകും.
ഒരു പക്ഷത്തു നിന്നും പോര്‍വിളിയോടെ ആള്‍ കളത്തിലേക്കിറങ്ങുന്നതോടെ ആവേശത്തിന്റെ കെട്ടഴിയും. എതിരാളിക്കു യോജിച്ച ആള്‍ മറു പക്ഷത്തു നിന്നും ആട്ടക്കളത്തിലേക്ക് വന്നാല്‍ പിന്നെ ആവേശം കൊടുമുടിയിലായി.
ഹയ്യത്താടാ എന്ന് ആര്‍പ്പുവിളിയോടെ നിലത്തു നിന്നുയര്‍ന്ന് കളംതൊട്ട് വന്ദിച്ച് ഒറ്റക്കുതിപ്പിൽ രണ്ടുതല്ലുകാരും മുഖത്തോടു മുഖം നോക്കി നില്‍ക്കും. ഇരു കയ്യുകളും കോര്‍ത്ത് പരമാവധി ശക്തിയില്‍ മുകളിലേക്കുയര്‍ത്തി താഴേക്ക് ശക്തിയായി വലിച്ചു വിടുവിക്കും. തല്ലു തുടങ്ങി വിജയം കണാതെ കളം വിട്ടുപോകരുതെന്നാണ് നിയമം.
എന്തായാലും കൊവിഡ് കളം വിട്ട് പോയാലെ ഓണത്തല്ലുകാർക്ക് കളം പിടിക്കാൻ സാധിക്കൂവെന്നിരിക്കെ ഓണത്തല്ലും ആഘോഷങ്ങളും നിറഞ്ഞ മറ്റൊരു ഓണക്കാലത്തിനായി കാത്തിരിക്കുകയാണ് ഏവരും.












Click it and Unblock the Notifications