ഓണോഘോഷം മലയാളികള്‍ക്ക്; പ്രതീക്ഷ അന്യസംസ്ഥാനങ്ങളിലെ പൂ കര്‍ഷകര്‍ക്ക്
പാലക്കാട്: അത്തം പിറന്നു, ഇനിയുള്ള പത്ത് നാളുകള്‍ പൂക്കളവും ഓണക്കളികളും ഓണവിഭവങ്ങളുമായി മലയാളികള്‍ ഒണാഘോഷം കെങ്കേമമാക്കും. പതിവുപോലെ അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചാണ് ഇത്തണവും ഓണാഘോഷം. സദ്യക്കുള്ള പച്ചകറികളും പൂക്കളമൊരുക്കാനുള്ള പൂക്കളുമായി കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും ലോറികള്‍ വന്നു തുടങ്ങി.
കഴിഞ്ഞ ഓണക്കാലത്ത് പ്രളയത്തിന്‍റെ പിടിയിലായതിനാല്‍ മാറ്റ് കുറഞ്ഞ ആഘോഷമായിരുന്നു മലയാളികള്‍ക്ക്. കേരളത്തിലെ ആഘോഷത്തിന്‍റെ മാറ്റ് കുറഞ്ഞപ്പോള്‍ തിരിച്ചടി നേരിടേണ്ടി വന്നത് തമിഴ്നാട്ടിലേയും കര്‍ണ്ണാടകയിലേയും പൂ കര്‍ഷകര്‍ കൂടിയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ നഷ്ടം ഇത്തവണ നികത്താനാവുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.

കമ്മീഷന്‍ കടകള്‍ വഴിയാണ് തേനിയിലേയും ഗുണ്ടല്‍പേട്ടയിലേയും കര്‍ഷകര്‍ പൂക്കള്‍ വിറ്റഴിക്കുന്നത്. ഓരോ ദിവസത്തേയും ആവശ്യം അനുസരിച്ചാണ് വ്യാപാരികള്‍ തലേദിവസം പൂക്കള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കടക്കാർ കർഷകരിൽ നിന്ന് പൂക്കൾ വാങ്ങുക. അതിനാൽ പൂക്കൾക്ക് ആവശ്യക്കാരില്ലെങ്കിൽ നഷ്ടം കര്‍ഷകര്‍ നേരിടേണ്ടി വരും.
ജൂണില്‍ ആവശ്യമുള്ള മഴ ലഭിക്കാതിരുന്നതിനാല്‍ മുല്ലപ്പെരിയാറില്‍ നിന്ന് ആവശ്യത്തിനുള്ള വെള്ളം കൃഷിക്ക് ലഭിക്കാതെ വന്നത് തേനി ജില്ലയിലെ പൂ കര്‍ഷകരെ വെട്ടിലാക്കിയിരുന്നു. ഓണവിപണി ലക്ഷ്യമിട്ട് സ്ഥിരം കൃഷിനടത്താറുള്ള കര്‍ഷകര്‍ വെള്ളം വിലകൊടുത്തു വാങ്ങിയാണ് പ്രതിസന്ധി മറികടന്നത്.
അത്തംതുടങ്ങിയതോടെ പൂക്കള്‍ കേരളത്തിലേക്ക് കയറ്റി അയച്ചു തുടങ്ങി. മുല്ലപ്പൂവിനും അരളിക്കും മാത്രമാണ് ഉയർന്ന വില കർഷകർക്ക് ലഭിക്കുന്നത്. മികച്ച വ്യാപരം നടന്നാല്‍ കഴിഞ്ഞ വര്‍ഷമുണ്ടായ നഷ്ടത്തെ ഒരു പരിധിവരെ മറികടക്കാന്‍ കഴിയുമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ.












Click it and Unblock the Notifications