ഓണം ബംപര്‍ ഒന്നാം സമ്മാനത്തുക രാജ്യത്ത് തന്നെ ഏറ്റവും വലുത്, ടിക്കറ്റ് എപ്പോൾ മുതൽ വാങ്ങാം? വില കൂട്ടിയോ?
തിരുവനന്തപുരം: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയുമായി ഇത്തവണത്തെ തിരുവോണം ബംപര്‍ ലോട്ടറി ടിക്കറ്റ് പുറത്തിറക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറില്‍ വെച്ച് നടന്ന ചടങ്ങില്‍ വിഡി സതീശനാണ് ലോട്ടറി ടിക്കറ്റ് പുറത്തിറക്കിയത്. ഓണം ബംപര്‍ ഒന്നാം സമ്മാനത്തുക 30 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം വരെ ഒന്നാം സമ്മാനം 25 കോടി ആയിരുന്നു.
30 കോടിയാക്കിയതോടെ രാജ്യത്ത് തന്നെ ഏറ്റവും സമ്മാനത്തുക നല്‍കുന്ന ലോട്ടറിയായി തിരുവോണം ബംപര്‍ മാറിയിരിക്കുകയാണ്. സമ്മാനത്തുക ഉയര്‍ത്തിയെങ്കിലും ടിക്കറ്റ് വിലയില്‍ മാറ്റമില്ല. 500 രൂപ തന്നെയാണ് ഓണം ബംപര്‍ ടിക്കറ്റിന്റെ വില.
''സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന തുക ഇത്തവണത്തെ ഓണം ബംപറിനാണ്. 30 കോടിയാണ് ഒന്നാം സമ്മാനം. തിരുവോണ ബംപര്‍ ടിക്കറ്റ് പുറത്തിറക്കുന്നു. ജൂലായ് 20 മുതല്‍ ടിക്കറ്റുകള്‍ വിപണിയില്‍ ലഭ്യമാകും'' മുഖ്യമന്ത്രി വിഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

ഒരു കോടി വീതം ഇരുപതു പേർക്കാണ് രണ്ടാം സമ്മാനം . മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും ലഭിക്കും. നേരത്തെ 50 ലക്ഷം രൂപയായിരുന്നു മൂന്നാം സമ്മാനം. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കും ലഭിക്കും. കൂടാതെ 5000 മുതൽ 500 രൂപവരെയുള്ള ലക്ഷകണക്കിന് സമ്മാനങ്ങളുമുണ്ട്.
ഓണം ബംപർ ടിക്കറ്റ് വില്പന ജൂലൈ 20 തിങ്കളാഴ്ച മുതലാണ് ആരംഭിക്കുക. സെപ്റ്റംബർ 26നാണ് നറുക്കെടുപ്പ് നടക്കുക. അച്ചടിച്ച പേപ്പർ ലോട്ടറി ടിക്കറ്റുകൾ മാത്രം അംഗീകൃത ഏജന്റുമാരിൽ നിന്നോ വില്പനക്കാരിൽ നിന്നോ നേരിട്ടു വാങ്ങേണ്ടതാണ്. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ, ഡിജിറ്റൽ പേയ്മെന്റ് ലിങ്കുകൾ എന്നിവ വഴി വില്പനയില്ലെന്ന് ലോട്ടറി വകുപ്പ് അറിയിക്കുന്നു. ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റ് വിൽപന നടത്തിയ ഏജന്റിന് 3 കോടി രൂപയാണ് ലഭിക്കുക. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നീ സീരിസുകളിൽ 90 ലക്ഷത്തോളം ടിക്കറ്റുകളാണ് ഏജന്റുമാർക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത്.


Click it and Unblock the Notifications