പ്രജകളുടെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരുന്ന വൈറസുകളുമായി അകലം പാലിക്കുക, വിമർശനവുമായി ഷമ്മി തിലകൻ
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന ഓണക്കിറ്റിലെ തട്ടിപ്പ് വിജിലന്‍സ് കണ്ടെത്തിയത് കഴിഞ്ഞ ദിവമായിരുന്നു. 500 രൂപയുടെ സാധനങ്ങള്‍ ഓണക്കിറ്റില്‍ ഇല്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. 300 രൂപയുടെ സാധനങ്ങള്‍ മാത്രമാണ് കിറ്റിലുള്ളതെന്ന പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് പരിശോധന നടത്തിയത്. മിക്ക പായ്ക്കിംഗ് സെന്ററുകളിലെയും ഓണക്കിറ്റുകളില്‍ 400 മുതല്‍ 490 രൂപ വരെയുള്ള സാധനങ്ങളാണ് കാണപ്പെട്ടത്. 500 രൂപയുടെ സാധനങ്ങള്‍ ഉണ്ടെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. പായ്ക് ചെയ്യുന്ന സാധനങ്ങളുടെ തൂക്കത്തില്‍ കുറവുണ്ടെന്നും ഗുണനിലവാരം കുറവാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് ഷമ്മി തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. ഈ കോവിഡ് കാലത്തെങ്കിലും പ്രജകളുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക..! ഇല്ലെങ്കില്‍ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാന്‍ പോലുമാവാതെ വെന്റിലേറ്ററില്‍ കേറേണ്ടി വരുമെന്ന് ഷമ്മി തിലകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഇലക്ഷന്‍ അടുത്തടുത്തു വരുന്ന ഈ സാഹചര്യത്തില്‍ വോട്ട് ചെയ്യുന്നതിന് പ്രത്യുപകാരമായി ജനങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന #ആനുകൂല്യങ്ങള്‍ ഒരു തുക നിശ്ചയിച്ച് ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുക. അവര്‍ അവര്‍ക്ക് ആവശ്യമുള്ളത് അതുകൊണ്ട് വാങ്ങിക്കൊള്ളട്ടെ-ഷമ്മി തിലകന്‍ വ്യക്തമാക്കി. പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ..
#മാവേലി_നാടുവാണീടുംകാലം
#മാനുഷരെല്ലാരും_ഒന്നുപോലെ..!
#ആമോദത്തോടെ_വസിക്കുംകാലം
#ആപത്തെങ്ങാർക്കുമൊട്ടില്ലമില്ലാതാനും
#കള്ളവുമില്ലചതിയുമില്ലാ..; #എള്ളോളമില്ലാ_പൊളിവചനം..!
എന്ന് നമ്മൾ പാടി കേട്ടിട്ടുണ്ട്..!
എന്നാൽ..;
ഇത്തരം പലവ്യഞ്ജന കിറ്റിലെ തട്ടിപ്പുകളും..; പറഞ്ഞിരുന്നതിനേക്കാൾ കുറഞ്ഞയളവിലുള്ള ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യലുമൊക്കെ അന്നും ഉണ്ടായിരുന്ന നടപടിക്രമങ്ങളായിരുന്നു..!
കേട്ടിട്ടില്ലേ..?
#കള്ളപ്പറയും_ചെറുനാഴിയും..; #കള്ളത്തരങ്ങൾ_മറ്റൊന്നുമില്ല..!?
ആ ആമോദക്കാലത്തെ സർക്കാർ ഉദ്യോഗസ്ഥന്മാരും ഇത്യാദി കലകളിൽ നൈപുണ്യം ഉള്ളവരായിരുന്നു എന്നല്ലേ മനസ്സിലാക്കേണ്ടത്..?
അപ്പൊപ്പിന്നെ നമ്മളായിട്ട് മോശക്കാർ ആകാൻ പാടില്ലല്ലോ എന്ന് കരുതി മനഃപൂർവ്വം ചെയ്തതാണെന്നാണ് #സപ്ലൈകോ_സാറമ്മാരുടെ ന്യായം പറച്ചിൽ..!
ഇത്തരം മുടന്തൻ ന്യായങ്ങൾ നിരത്തി വിജിലൻസിന്റേയും, കസ്റ്റംസിന്റേയും, എൻഫോഴ്സ്മെൻറിന്റേയും, N.I.A-യുടേയുമൊക്കെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥ മേലാളന്മാരെ സംരക്ഷിക്കുവാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഇന്നത്തെ മാവേലിമാരോട് ഒന്നേ പറയാനുള്ളൂ..!?
ഇലക്ഷൻ അടുത്തടുത്തു വരുന്ന ഈ സാഹചര്യത്തിൽ..; വോട്ട് ചെയ്യുന്നതിന് പ്രത്യുപകാരമായി ജനങ്ങൾക്ക് നൽകാൻ ഉദ്ദേശിക്കുന്ന #ആനുകൂല്യങ്ങൾ..; ഒരു തുക നിശ്ചയിച്ച് ജനങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുക..! അവർ അവർക്ക് ആവശ്യമുള്ളത് അതുകൊണ്ട് വാങ്ങിക്കൊള്ളട്ടെ..!
ഈ കോവിഡ് കാലത്തെങ്കിലും പ്രജകളുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന ഇത്തരം വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക..!
ഇല്ലെങ്കിൽ ശിഷ്ടകാലം ഒന്ന് ശ്വാസം എടുക്കാൻ പോലുമാവാതെ വെൻറിലേറ്ററിൽ കേറേണ്ടി വരും..!
#ജാഗ്രതൈ.
#ലാൽസലാം...