അത്തം മുതൽ പൂക്കളമിടേണ്ടേ....അനന്തപുരിക്ക് പൂക്കളമൊരുക്കാൻ തോവാളപ്പൂക്കൾ....
നാഗർകോവിൽ-തിരുനെൽവേലി പാതയിലെ തോവാള എന്ന ഗ്രാമത്തിൽ നിന്നും വരുന്ന പൂക്കളാണ് തലസ്ഥാന ജില്ലയിലെ വീട്ടുമുറ്റങ്ങളെ വർണ്ണാഭമാക്കുന്നത്.
തിരുവനന്തപുരം: ഓണ പൂക്കളങ്ങളൊരുക്കാൻ അനന്തപുരിക്കാർക്ക് തോവാളപ്പൂക്കളാണ് ആശ്രയം. തമിഴ്നാട്ടിലെ നാഗർകോവിൽ-തിരുനെൽവേലി പാതയിലെ തോവാള എന്ന ഗ്രാമത്തിൽ നിന്നും വരുന്ന പൂക്കളാണ് തലസ്ഥാന ജില്ലയിലെ വീട്ടുമുറ്റങ്ങളെ വർണ്ണാഭമാക്കുന്നത്.
ഓണമടുക്കുന്നതോടെ തോവാളയിലെ പൂ ചന്ത സജീവമാകും. വിവിധതരം പൂക്കൾ കുന്നു പോലെ കൂട്ടിയിട്ട തോവാളയിലെ ചന്തയിൽ നിന്ന് തിരുവനന്തപുര ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കാണ് പ്രധാനമായും പൂക്കൾ കൊണ്ടുപോകുന്നത്. തോവാളയ്ക്ക് പുറമേ സമീപത്തെ പതിനഞ്ചോളം ഗ്രാമങ്ങളിലെ പൂക്കളും തോവള ചന്തയിലാണ് വിൽപ്പനയ്ക്കെത്തിക്കുന്നത്.

മുല്ല, പിച്ചി, വാടാമല്ലി, കോഴിപ്പൂ, കൊഴുന്ന്, ജമന്തി, അരളി, താമര, തുളസി, റോസ് തുടങ്ങിയവയാണ് തോവാളയിലും സമീപഗ്രാമങ്ങളില്‍നിന്നുമായി ചന്തയിലെത്തുന്നത്. തോവാളയിലെ ഗ്രാമങ്ങൾക്ക് പുറമേ ഹൊസൂർ, ദിണ്ടിഗൽ, മധുര, സേലം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ശേഖരിക്കുന്ന പൂക്കളും തോവാള ചന്തയിലെത്തിക്കാറുണ്ട്.
എല്ലാ ദിവസവും പുലർച്ചെ മുതൽ സജീവമാകുന്ന തോവാളയിലെ പൂ ചന്ത ഉച്ചയാകുന്നതോടെ പിരിയും. ഉച്ചയ്ക്ക് ശേഷം തോവാള ഗ്രാമത്തിലെ പൂക്കടകളിൽ മാത്രമേ പൂക്കച്ചവടമുണ്ടാകുകയുള്ളു. ഒരോ ദിവസവും പൂക്കൾക്ക് വ്യത്യസ്ത വിലയാണ്. അത്തമടുത്തതോടെ പൂക്കളുടെ വില ഉയർന്നെന്നാണ് വ്യാപാരികൾ പറയുന്നത്. ചന്തയിലെ കമ്മീഷൻ ഏജന്റുമാരാണ് അതതു ദിവസങ്ങളിലെ പൂക്കളുടെ വില നിശ്ചയിക്കുന്നത്. അതിനാൽ തങ്ങൾക്ക് ന്യായമായ വില ലഭിക്കാറില്ലെന്നാണ് കർഷകരുടെ പരാതി.












Click it and Unblock the Notifications