സുധാകരന് പൂട്ടിട്ട് ഗ്രൂപ്പുകള്‍, പിന്തുണച്ച് രാഹുല്‍, വാളെടുത്ത് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ കേരളത്തിലെ പുനസംഘടനയുമായി ബന്ധപ്പെട്ട് പോര് കടുക്കുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ പരസ്യമായി എല്ലാ നേതാക്കളും രംഗത്ത് വന്നിരിക്കുകയാണ്. ഇതോടെ ഹൈക്കമാന്‍ഡിന്റെ മുന്നിലിരിക്കുന്ന മാറ്റങ്ങളൊന്നും അടുത്തിടെ കേരളത്തില്‍ നടക്കില്ലെന്ന് വ്യക്തമായിരിക്കുകയാണ്.
ത്രിപുരയില്‍ ബിജെപിക്ക് വന്‍ പണി കൊടുത്ത് മമത, 30 നേതാക്കള്‍ തൃണമൂലില്‍, കോണ്‍ഗ്രസ് നേതാവും ഒപ്പം
പരാതിയുമായി വിഎം സുധീരന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിരിക്കുകയാണ്. പരാതി പരിഹരിക്കാന്‍ സുധാകരന്‍ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി കൂടുതല്‍ യുവാക്കള്‍ വരണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ രാഹുല്‍ വിചാരിച്ച പോലെ എളുപ്പത്തില്‍ കാര്യങ്ങള്‍ നടക്കില്ലെന്ന് വ്യക്തമാണ്.സുധാകരനോട് മാറ്റങ്ങളുമായി മുന്നോട്ട് പോകാനാണ് രാഹുല്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ എ ഗ്രൂപ്പിന്റെയും ഐ ഗ്രൂപ്പിന്റെയും സഹകരണമില്ലാതെ അതൊന്നും കേരളത്തില്‍ നടക്കില്ലെന്ന് സുധാകരന് അറിയാം. അതുകൊണ്ട് സമവായ ചര്‍ച്ചകള്‍ക്ക് അദ്ദേഹം മുന്‍തൂക്കം നല്‍കിയേക്കും.
വെള്ളപ്പറവയായി തിളങ്ങി നടി സംയുക്ത മേനോന്‍; സമാന്തയെ പോലെയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍
ഗ്രൂപ്പ് നേതൃത്വങ്ങള്‍ പുനസംഘടനയില്‍ തുറന്ന് പോരിലേക്കാണ് എത്തിയിരിക്കുന്നത്. ഡിസിസി പ്രസിഡന്റുമാരുടെ ചുരുക്കപ്പട്ടിക്ക നേരത്തെ സുധാകരന്‍ ഹൈക്കമാന്‍ഡിന് നല്‍കിയിരുന്നു. എന്നാല്‍ സുധാകരന്‍ ആരോടും ആലോചിക്കുക പോലുമില്ലാതെയാണ് ഈ പട്ടിക തയ്യാറാക്കിയതെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉന്നയിച്ച് കഴിഞ്ഞു. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇവര്‍ കത്തയച്ച് കഴിഞ്ഞു. ഇതിന് പുറമേ താരിഖ് അന്‍വറിനെ ഫോണില്‍ വിളിച്ചാണ് കടുത്ത രോഷം ഇവര്‍ അറിയിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രനും താരിഖ് അന്‍വറിനെ വിളിച്ച് പരാതി അറിയിച്ചിരിക്കുകയാണ്.
ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട കടുത്ത പ്രതിഷേധത്തിലാണ് രമേശ് ചെന്നിത്തല. കെ സുധാകരന്‍ തെറ്റിദ്ധരിപ്പിച്ചുവെന്ന് ചെന്നിത്തല പരാതിപ്പെട്ടിരിക്കുകയാണ്. ദില്ലിയിലെ കാര്യങ്ങള്‍ക്ക് ശേഷം കേരളത്തില്‍ വന്ന എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാമെന്നായിരുന്നു ഉറപ്പ് നല്‍കിയിരുന്നത്. ഇതൊന്നും പിന്നീട് ഉണ്ടായില്ല. പട്ടികയുടെ കാര്യത്തില്‍ കൂടിയാലോചനകള്‍ ഉണ്ടായില്ലെന്നും ചെന്നിത്തല അറിയിച്ചു. എന്നാല്‍ ചെന്നിത്തല ഹൈക്കമാന്‍ഡിനെ സമീപിച്ചെങ്കിലും നിരാശയാണ് ഫലം. സമ്മര്‍ദത്തിന് വഴങ്ങില്ലെന്ന് ഹൈക്കമാന്‍ഡ് അറിയിച്ചിരിക്കുകയാണ്. ഇതോടെ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുള്ള സന്ദേശമാണ് രാഹുലില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.
സുധാകരന് ഹൈക്കമാന്‍ഡിന്റെ പൂര്‍ണ പിന്തുണയുണ്ട്. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതില്‍ നിന്ന് കേരള നേതൃത്വത്തെ തടയില്ലെന്നാണ് ഹൈക്കമാന്‍ഡ് സീനിയേഴ്‌സിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ സുധാകരന് കാര്യങ്ങള്‍ ഒട്ടും എളുപ്പമാകില്ല. രാഹുല്‍ ഗാന്ധി കൂടെയുണ്ടെങ്കില്‍ കേരളത്തിലെ നേതാക്കളെ സുധാകരന്റെ മാറ്റത്തെ പൊളിക്കുമെന്ന് ഉറപ്പാണ്. ഗ്രൂപ്പ് നേതാക്കളെല്ലാവരും ഒരേ സ്വരത്തില്‍ സുധാകരനെ വെല്ലുവിളിക്കുകയാണ്. ഇതിനിടെ വിഎം സുധീരനും കടുത്ത അതൃപ്തിയുമായി രംഗത്ത് വന്നു. സുധാകരന്‍ തന്നോട് ഒന്ന് ചോദിക്കുക പോലും ചെയ്യാതെയാണ് പട്ടിക തയ്യാറാക്കിയതെന്ന് സുധീരന്‍ പറഞ്ഞു. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേര്‍ന്ന നേതൃയോഗത്തില്‍ തന്നെയും മുന്‍ കെപിസിസി പ്രസിഡന്റുമാരെയും അടക്കം ഒഴിവാക്കിയെന്ന് സുധീരന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും ദില്ലിക്ക് വിളിപ്പിക്കാമെന്ന് നേരത്തെ താരിഖ് അന്‍വര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇവരെ ഒഴിവാക്കിയാണ് കാര്യങ്ങള്‍ നടന്നത്. ഓരോ ജില്ലയില്‍ നിന്നും ഒന്നിലധികം പേരുകള്‍ പട്ടികയിലുണ്ട്. അതേസമയം വനിതാ പ്രാതിനിധ്യം ഒട്ടുമില്ല പട്ടികയില്‍. ഇതെല്ലാം സുധാകരനുള്ള വെല്ലുവിളിയാണ്. അറിയാത്ത പട്ടികയുടെ ഉത്തരവാദിത്തം ഏല്‍ക്കാനാവില്ലെന്ന് എ, ഐ ഗ്രൂപ്പുകള്‍ നിലപാടെടുത്തിരിക്കുകയാണ്. ഹൈക്കമാന്‍ഡിനോട് കടുത്ത സ്വരത്തില്‍ തന്നെയാണ് ഗ്രൂപ്പുകള്‍ സംസാരിച്ചിരിക്കുന്നത്. കെപിസിസി നിലപാട് അല്‍പ്പം മയപ്പെടുത്തിയിട്ടുണ്ട്. എല്ലാവരെയും കേട്ട ശേഷം മതിയെന്നാണ് നിലപാട്.
വിചാരിച്ചതിനും അപ്പുറത്തേക്ക് കാര്യങ്ങള്‍ പോയ സാഹചര്യത്തില്‍ വിഡി സതീശനും സുധാകരനും നേതാക്കളുമായി അനുനയ ചര്‍ച്ചകള്‍ക്ക് ഒരുങ്ങുകയാണ്. കെ സുധാകരന്‍ എല്ലാ കീഴ് വഴക്കങ്ങളും ലംഘിച്ചെന്ന് ഉറച്ച് നില്‍ക്കുകയാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. സാധ്യതാ പട്ടിക ചുരുക്കാനുള്ള നീക്കം നേരത്തെ ഉണ്ടായിരുന്നു. അത് പക്ഷേ സുധാകരന്‍ പൊളിക്കുകയായിരുന്നു. അതുകൊണ്ട് സുധാകരനെതിരെ ഇത്തരത്തില്‍ നീങ്ങാനാണ് ഗ്രൂപ്പുകള്‍ യോജിച്ച് തീരുമാനിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവിനെ അടക്കം ഹൈക്കമാന്‍ഡ് തോന്നിയ പോലെ തീരുമാനിച്ചതില്‍ ഗ്രൂപ്പുകള്‍ കടുത്ത അതൃപ്തിയിലാണ്. ചില നേതാക്കള്‍ പക്ഷേ പട്ടികയെ അംഗീകരിക്കുന്നുണ്ട്.
അതേസമയം കെ മുരളീധരനെ പോലുള്ള നേതാക്കളെ കെപിസിസി നേതൃത്വം അനുനയിപ്പിച്ചതാണ്. തനിക്ക് പട്ടികയില്‍ പ്രശ്‌നങ്ങളില്ലെന്ന് മുരളീധരന്‍ പറഞ്ഞു. എന്നാല്‍ മുതിര്‍ന്ന നേതാക്കളെ വിശ്വാസത്തിലെടുത്ത് വേണം മുന്നോട്ടുള്ള പോക്ക്. ഗ്രൂപ്പിന് അതീതമായ പ്രവര്‍ത്തനമാണ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്നും മുരളീധരന്‍ പറഞ്ഞു. സുധാകരന്‍ നല്‍കിയ പട്ടികയുടെ ഉള്ളടക്കത്തെ കുറിച്ച് അറിയില്ലെന്ന് സുധീരന്‍ പറയുന്നു. സുധീരനെ അനുനയിപ്പിക്കാന്‍ സുധാകരന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. തന്റെ എതിര്‍പ്പുകളെ സുധാകരനെ അറിയിച്ച സുധീരന്‍, നേതൃത്വം അവഗണിക്കുന്നതായും കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധിക്ക് മാറ്റങ്ങളുടെ ചുക്കാന്‍ കൊടുത്താല്‍ രാഷ്ട്രീയമായി ഇല്ലാതാവുമെന്ന് രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ ചാണ്ടിക്കും അറിയാം. അതുകൊണ്ട് സുധാകരനെ നിയന്ത്രിച്ച് നിര്‍ത്താന്‍ ഗ്രൂപ്പ് നേതാക്കളെ അധ്യക്ഷന്മാരായി കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. സുധാകരന്‍ ഇഷ്ടക്കാരെ മാത്രം നിയമിച്ച് പുതിയൊരു ഗ്രൂപ്പുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നാണ് എ, ഐ ഗ്രൂപ്പുകള്‍ സംശയിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി കേരളത്തിന്റെ കാര്യത്തില്‍ എന്ത് തീരുമാനവും സുധാകരന് എടുക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പില്‍ തിരിച്ചുവരവ് അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് എളുപ്പമാവില്ല. ഗ്രൂപ്പ് നേതാക്കളുടെ സ്വാധീനവും കേരളത്തില്‍ നഷ്ടപ്പെട്ടിട്ടുമില്ല.
മുല്ലപ്പള്ളി അടക്കമുള്ള നേതാക്കള്‍ സുധാകരനോട് നേരത്തെ പൊട്ടിത്തെറിച്ചിരുന്നു. സുധാകരന്‍ പട്ടികയില്‍ പേര് പെട്ടെന്ന് പറയണമെന്ന് ധാര്‍ഷ്ട്യത്തോടെ പറഞ്ഞതാണ് മുല്ലപ്പള്ളിയെ പ്രകോപിപ്പിച്ചത്. പട്ടിക കൈമാറുന്നതിന് തൊട്ടുമുമ്പായിരുന്നു മുല്ലപ്പള്ളിയെ വിളിച്ചത്. കെപിസിസി പ്രസിഡന്റിനെ കാത്തിരിക്കേണ്ട ഗതികേടാണ് തനിക്കുണ്ടായതെന്നും 45 വര്‍ഷമായി ഇങ്ങനെയൊന്ന് തനിക്ക് സംഭവിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി തുറന്നടിച്ചു. എന്നാല്‍ സുധാകരന്‍ നേതാക്കളെയൊന്നും ഗൗനിക്കാതെ ഏകാധിപത്യ സ്റ്റൈലിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് രാഹുലിന്റെ പിന്തുണയുമുണ്ട്. കേരളത്തിലെ സമ്പൂര്‍ണ മാറ്റത്തോടെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചുവരാനാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ സുധാകരന്റെ ശൈലി കോണ്‍ഗ്രസിന് എത്രത്തോളം ഗുണമാണോ പ്രതിസന്ധിയാണോ ഉണ്ടാക്കുകയെന്ന് തിരഞ്ഞെടുപ്പില്‍ മാത്രമേ അറിയാന്‍ സാധിക്കൂ.
യുവാക്കളില്ലാതെ നടക്കില്ല, ഗ്രൂപ്പും വേണ്ട, കോണ്‍ഗ്രസ് ഫോര്‍മുല റെഡി, പിടിമുറുക്കി രാഹുല്‍
Recommended Video