' കൊലപാതകങ്ങൾക്ക് കാരണം പിണറായി വിജയൻ'; ഇവിടെ കൊടുക്കൽ വാങ്ങലുകൾ - കടുപ്പിച്ച് വിഡി സതീശൻ
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. പാലക്കാട് നടന്ന ഇരട്ട കൊലപാതകങ്ങൾക്ക് കാരണം മുഖ്യമന്ത്രി ആണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
മുഖ്യമന്ത്രി സോഷ്യൽ എൻജിനിയറിംഗ് എന്ന ഓമന പേരിട്ട് നടത്തുന്ന വർഗീയ പ്രീണന നയങ്ങൾ ആണ് ഇത്തരത്തിൽ ഉളള കൊലപാതക സംഭവങ്ങളിലേക്ക് എത്തിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
ഇവിടെ സമ്മേളനങ്ങൾ നടത്തി കൊല്ലും എന്ന് പ്രഖ്യാപിക്കുകയാണ് വർഗീയ സംഘടനകൾ. പൊലീസുകാർ ഇത്തരത്തിൽ അക്രമം നടത്തുന്നവർക്ക് എതിരെ നടപടി സ്വീകരിക്കാൻ തയ്യാറാകുന്നില്ല.

സി പി എമ്മിന് തെരഞ്ഞെടുപ്പ് കാലത്ത് ആർ എസ് എസ് പാർട്ടിയുമായും എസ് ഡി പി ഐയുമായും കൊടുക്കൽ വാങ്ങലുകൾ ഉണ്ടായിരുന്നു. ഈ കാരണത്താൽ ആണ് സർക്കാർ ഇവർക്ക് എതിരെ കർശന നടപടി സ്വീകരിക്കാൻ തയ്യാറാകാത്തത് എന്നും സതീശൻ ആരോപിച്ചു. അതേസമയം, പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയും ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതക പശ്ചാത്തലത്തിലും പാലക്കാട് ജില്ലയിൽ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

അതേസമയം പാലക്കാട് ആദ്യം കൊല്ലപ്പെട്ടത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ ആയിരുന്നു. പാലക്കാട് എലപ്പുള്ളിയിലാണ് സംഭവം നടന്നത്. 47 - കാരനായ സുബൈറാണ് കൊല്ലപ്പെട്ടത്. സുബൈറും പിതാവും പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെ ആണ് ഇരുവർക്കും നേരെ അക്രമം ഉണ്ടായത്. പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു സുബൈർ. കാറിൽ വന്ന ഒരു സംഘം ആണ് ഇരുവരെയും അക്രമിച്ചത്. ഇവരെ അക്രമി സംഘം ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷങ്ങൾക്കൊടുവിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തി.

രണ്ട് കാറിൽ ആയിരുന്നു അക്രമി സംഘം എത്തിയത്. അക്രമത്തിൽ സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരുക്ക് പറ്റി. അക്രമത്തിൽ സുബൈറിന് സാരമായ പരിക്കുകൾ പറ്റി. നിരവധി തവണ സുബൈറിനെ അക്രമികൾ വെട്ടിയതായാണ് റിപ്പോർട്ട്. ശരീരത്തിൽ വെട്ടേറ്റ പാടുകൾ ഉണ്ട്. സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.
ആ കണ്ണുകൾ സംസാരിക്കുന്നുണ്ട്; ചിരി സൈലന്റ് ആണേ; നമിത പ്രമോദ് ഫോട്ടോസ് വൈറൽ

അതേസമയം, സുബൈറിന്റെ കൊലപാതകം നടന്നത് 24 മണിക്കൂർ തികയുന്നതിന് മുൻപ് ജില്ലയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം നടക്കുകയായിരുന്നു. ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസൻ ആണ് പാലക്കാട് കൊല്ലപ്പെട്ടത്. 45 വയസ്സുണ്ട് ഇദ്ദേഹത്തിന്. ഇന്ന് ഉച്ചയോടെ ആണ് ശ്രീനിവാസന് വെട്ടേറ്റത്. പാലക്കാട് മേലാമുറിൽ ആയിരുന്നു സംഭവം. ഇദ്ദേഹത്തിന് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. വെട്ടേറ്റതിന് പിന്നാലെ ഉടൻ തന്നെ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

അതേസമയം, ആർ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികരണവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത് എത്തിയിരുന്നു. പൊലീസിന് എതിരെ വിമർശനം ഉന്നയിച്ചാണ് സുരേന്ദ്രൻ രംഗത്തെത്തിയത്. പൊലീസിന് വേണ്ട മുൻകരുതൽ ഉണ്ടായിരുന്നില്ല എന്നും ഗുരുതര വീഴ്ചയാണ് നടന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. കേരളത്തിന്റെ ക്രമ സമാധാന നില തകർന്നു. ഇവിടെ നടക്കുന്ന ഓരോ കൊലപാതകങ്ങളും ആഭ്യന്തര വകുപ്പിന്റെ പരാജയം കാരണമാണ് സംഭവിക്കുന്നത്. ആർ എസ് എസ് നേതാവായ ശ്രീനിവാസൻ നിരപരാധിയായ പ്രവർത്തകനാണ്. പാലക്കാട് സംഭവിച്ച കൊലപാതകം ആലപ്പുഴയുടെ ആവർത്തനം ആണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications