കെപിസിസിയുടെ കേരള യാത്ര നയിക്കാൻ പ്രതിപക്ഷ നേതാവും; ഭിന്നത മറനീക്കി പുറത്ത്, പുതിയ പോസ്‌റ്റർ...
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ നയിക്കുമെന്ന് പ്രഖ്യാപിച്ച കേരളയാത്രയില്‍ ഒടുവില്‍ പ്രതിപക്ഷ നേതാവും ക്യാപ്റ്റന്‍. കെ സുധാകരന്‍ പക്ഷം കെപിസിസിയില്‍ പിടിമുറുക്കുന്നുവെന്ന സാഹചര്യം ഉണ്ടായതോടെയാണ് പ്രതിപക്ഷ നേതാവിനെ ഇറക്കി എതിർ വിഭാഗം ചെക്ക് വെച്ചത്. നിയമസഭാ സമ്മേളനം അടുത്തിരിക്കെ പ്രതിപക്ഷ നേതാവിന്റെ സൗകര്യം പോലും പരിഗണിക്കാതെയാണ് ഇരുനേതാക്കളെയും രംഗത്തിറക്കിയുള്ള യാത്രാ പ്രഖ്യാപനം.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നയിക്കുന്ന യാത്രയെന്നായിരുന്നു ആദ്യ ഘട്ടത്തിൽ ഇതിന് നൽകിയ പ്രചരണം. അവസാനം ഇറങ്ങിയ പോസ്‌റ്ററിൽ പ്രതിപക്ഷനേതാവും നായകനാണ്. കെ സുധാകരന്‍ പക്ഷം കെപിസിസി കയ്യടക്കിവച്ചിരിക്കുന്നുവെന്ന പരാതി എ, ഐ ഗ്രൂപ്പുകള്‍ക്കും വിഡി സതീശന്‍ പക്ഷത്തിനുമെല്ലാം നേരത്തെ തന്നെ ഉള്ളതാണ്. സുധാകരന്‍ യാത്രയുടെ ക്യാപ്റ്റനായാലും കാര്യങ്ങള്‍ കൈകാര്യം ചെയ്യുക അനുയായി സംഘമാണെന്ന് വ്യക്തമായ ധാരണ ഇവർക്കുണ്ട്.

ജനുവരി 21ന് കാസര്‍കോട് മഞ്ചേശ്വരത്ത് നിന്നും ആരംഭിക്കുന്ന യാത്ര തിരുവനന്തപുരത്ത് അവസാനിക്കുന്ന രീതിയിലാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്. 140 നിയോജക മണ്ഡലങ്ങളിലും പൊതുസമ്മേളനം നടത്താനാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള യാത്രയില്‍ ദേശീയ നേതാക്കളും പങ്കെടുക്കും. സമാപന ചടങ്ങില്‍ രാഹുല്‍ഗാന്ധി എത്തും. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്റെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും യാത്ര.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള പ്രചാരണമെന്ന നിലയ്ക്കാണ് യാത്ര നടത്താൻ കെപിസിസി ഒരുങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മണ്ഡലങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ എംപിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളയാത്രയോട് കൂടി പൊതുതിരഞ്ഞെടുപ്പിന് പാര്‍ട്ടി സജ്ജമാകുമെന്നാണ് വിലയിരുത്തല്‍. ഇതിനുള്ള ഒരുക്കങ്ങളും പാർട്ടി ആരംഭിച്ചുവെന്നാണ് സൂചന.
കേരളത്തിൽ നാല് ഘട്ട പ്രചാരണ രീതികള്‍ക്ക് രൂപം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കഴിയുന്ന സമരങ്ങള്‍ ശക്തമാക്കാനാണ് നിര്‍ദ്ദേശം. മണ്ഡലം പുനസംഘടന വേഗത്തിലാക്കാനും യോഗത്തില്‍ തീരുമാനിച്ചു.
അതേസമയം പാര്‍ട്ടിക്കുള്ളിലും നേതാക്കള്‍ക്കിടയിലും ഭിന്നത പാടില്ലെന്നും, ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നുമാണ് പ്രധാന തീരുമാനങ്ങളിൽ ഒന്നെങ്കിലും കേരള യാത്രയുടെ കാര്യത്തിൽ തന്നെ തൂക്കത്തിലേ കല്ലുകടിയാണ് അനുഭവപ്പെടുന്നതെന്ന് ഇന്നത്തെ പോസ്‌റ്റർ കൂടി വ്യക്തമാക്കുന്നു. ദേശീയ നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കുന്ന യാത്രയിലൂടെ സർക്കാരിനെതിരെ ശക്തമായ വികാരം അഴിച്ചുവിടാൻ ശ്രമിക്കുന്ന കോൺഗ്രസിന് പക്ഷേ പാളയത്തിലെ പട വലിയ കീറാമുട്ടിയാകും.












Click it and Unblock the Notifications