മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല വീതിച്ചു നൽകി ഉത്തരവ്; കാസർഗോഡ് കെഎം ഷാജി, കോഴിക്കോട് അനിൽകുമാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണസൗകര്യം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെയും ജില്ലാതല പ്രവർത്തനങ്ങൾക്ക് ശക്തമായ ഏകോപനം ഉറപ്പാക്കുന്നതിന്റെയും ഭാഗമായി മന്ത്രിമാർക്ക് വിവിധ ജില്ലകളുടെ ചുമതലകൾ വീതിച്ചു നൽകി സർക്കാർ ഉത്തരവിറക്കി. ദുരന്തനിവാരണ പ്രവർത്തനങ്ങൾ, വികസന പദ്ധതികളുടെ അവലോകനം, പ്രധാന സർക്കാർ യോഗങ്ങൾ, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം അടക്കമുള്ള ഔദ്യോഗിക ചടങ്ങുകൾ എന്നിവ ഇനി അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിലാവും നടക്കുക.
ജില്ലകളിൽ ഭരണപരമായ ഇടപെടലുകൾ വേഗത്തിലാക്കുകയും കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ നടപ്പാക്കൽ നിരീക്ഷിക്കുകയും ചെയ്യുക എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യമായി കരുതുന്നത്. ഓരോ ജില്ലയിലും നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ പുരോഗതി നേരിട്ട് വിലയിരുത്താനും മന്ത്രിമാർക്ക് ഇതിലൂടെ സാധിക്കും. കൂടാതെ ചുമതല നൽകിയ ജില്ലകളിൽ പ്രവർത്തനം കൂടുതൽ കേന്ദ്രീകരിക്കാനും സാധിക്കും.

അതേസമയം, മുതിർന്ന നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവർക്ക് പ്രത്യേക ജില്ലാ ചുമതലകൾ നൽകിയിട്ടില്ല. മുതിർന്ന അംഗങ്ങളെന്ന നിലയിലെ പരിഗണനയും ഭരണഘടനാപരമായ ചുമതല വിഭജനവുമാണ് ഇതിന് പിന്നിലെന്നാണ് സൂചന. കൂടാതെ മൂവരും ചുമതല വഹിക്കുന്ന വകുപ്പുകളുടെ പ്രാധാന്യവും ഇതിന് കാരണമായിട്ടുണ്ട്.
ജില്ലാ ചുമതല വിഭജനത്തിൽ കോഴിക്കോട് ജില്ലയുടെ ഉത്തരവാദിത്വം റവന്യൂ മന്ത്രി എപി അനിൽകുമാറിണ് നൽകിയിരിക്കുന്നത്. കാസർഗോഡ് ജില്ലയിൽ മന്ത്രിയില്ലാത്തതിനാൽ, വേങ്ങര എംഎൽഎ കൂടിയായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജിയ്ക്ക് ചുമതല നൽകി. പത്തനംതിട്ട ജില്ലയുടെ ചുമതല പിസി വിഷ്‌ണു നാഥിനും ഇടുക്കി ജില്ലയുടെ ചുമതല അനൂപ് ജേക്കബ്ക്കും നൽകിയതായി സർക്കാർ വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയുടെ ചുമതല സിപി ജോൺ, കൊല്ലം ഷിബു ബേബി ജോൺ, ആലപ്പുഴ എം ലിജു, കോട്ടയം മോൻസ് ജോസഫ്, എറണാകുളം റോജി എം ജോൺ, തൃശൂർ ഒജെ ജെനീഷ്, പാലക്കാട് എൻ ഷംസുദ്ദീൻ, മലപ്പുറം പികെ ബഷീർ, കണ്ണൂർ സണ്ണി ജോസഫ് എന്നിങ്ങനെയാണ് ചുമതല. ഈ പുതിയ സംവിധാനം ജില്ലാതല ഭരണത്തെ കൂടുതൽ സജീവവും ജനകേന്ദ്രിതവുമാക്കുമെന്നാണ് പ്രതീക്ഷ.
കൂടാതെ, പൊതുജനങ്ങളുമായി ഭരണകൂടത്തിന്റെ ബന്ധം കൂടുതൽ ശക്തമാക്കാനും പരാതികൾക്ക് വേഗത്തിലുള്ള പരിഹാരം ഉറപ്പാക്കാനും ഈ സംവിധാനം സഹായകരമാകുമെന്ന പ്രതീക്ഷയും ഉണ്ട്. കൂടാതെ മന്ത്രിമാർ ഇല്ലാത്ത ജില്ലകളിലേക്ക് കൂടി ശ്രദ്ധ എത്തിക്കാനും സർക്കാരിന്റെ ഈ നീക്കം സഹായകരമാവുമെന്നാണ് വിലയിരുത്തൽ.












Click it and Unblock the Notifications