വട്ടിയൂർക്കാവിൽ യുഡിഎഫ് പ്രചാരണത്തിന് പദ്മജ വേണുഗോപാലും; വലിയ വിജയപ്രതീക്ഷയെന്ന് പദ്മജ!
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങി പദ്മജ വേണുഗോപാല്‍. ജവഹര്‍ നഗറിലാണ് പദ്മജ ആദ്യമായി പ്രചരണത്തിനറങ്ങിയത്. തന്റെ അച്ഛനൊപ്പം പത്തുകൊല്ലം താന്‍ ജീവിച്ച സ്ഥലമാണ് ജവഹര്‍നഗറെന്നും ഇവിടെ എല്ലാ ആളുകളെയും അറിയുകയും ചെയ്യുമെന്നും പദ്മജ പറഞ്ഞു. മണ്ഡലത്തില്‍ യുഡിഎഫിന് തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്നും അവർ വ്യക്തമാക്കി.
ഇപ്പോഴത്തെ ഗവണ്‍മെന്റിനോടുള്ള വിരോധവും ആളുകളുടെ പ്രതികരണങ്ങളില്‍ കാണാനാവുന്നുണ്ടന്നും പദ്മജ പറഞ്ഞു. ആളുകള്‍ ആവേശത്തോടെയാണ് തന്നെ സ്വീകരിക്കുന്നതെന്നും പദ്മജ കൂട്ടിച്ചേര്‍ത്തു. വട്ടിയൂര്‍ക്കാവില്‍ കെ. മോഹന്‍ കുമാറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. നേരത്തേ മണ്ഡലത്തില്‍ പദ്മജയുടെ പേരും സ്ഥാനാര്‍ഥിയായി ആദ്യഘട്ടത്തില്‍ പറഞ്ഞുകേട്ടിരുന്നു.

എന്നാൽ പദ്മജയെ വട്ടിയൂർക്കാവിൽ മത്സരിപ്പക്കരുതെന്ന് കെ മുരളീധരൻ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെ വട്ടിയൂർക്കാവിൽ മത്സരിക്കാൻ താനില്ലെന്ന് പദ്മജ പ്രതികരിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം മേയര്‍ വികെ പ്രശാന്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എസ് സുരേഷാണ് ബിജെപി സ്ഥാനാര്‍ഥി. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ചിടങ്ങളില്‍ ഏറ്റവും അധികം ഉറ്റുനോക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. യുഡിഎഫിന്‍റെ സിറ്റിങ്ങ് സീറ്റില്‍ ഇക്കുറി അട്ടിമറി വിജയമാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്.
കുമ്മനം രാജശേഖരനെ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതോടെ ബിജെപിക്ക് ഇക്കുറി വട്ടിയൂര്‍ക്കാവില്‍ വിജയം ഉറപ്പിച്ചിരുന്നു പ്രവര്‍ത്തകര്‍. എന്നാല്‍ അവസാന നിമിഷം കുമ്മനത്തെ തഴഞ്ഞ് വിജയ സാധ്യത തീരെയില്ലാത്ത ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെ സ്ഥാനാര്‍ത്ഥിയാക്കി. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തി പുകയുന്നുണ്ടെന്നാണ് സൂചന. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മണ്ഡലമാണ് വട്ടിയൂർക്കാവ്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വെറും 3000ത്തോളം വോട്ടിന്‍റെ മാത്രം വ്യത്യാസം മാത്രമാണ് ഉണ്ടായത്.












Click it and Unblock the Notifications