പബ്ലിക് വെല്‍ഫെയര്‍ അസോസിയേഷന്റെ സ്ഥാപകസെക്രട്ടറി കേശവൻ മാഷ് ഇനി ഓർമ
പാലക്കാട്: അധ്യാപകന്‍, പൊതുപ്രവര്‍ത്തകന്‍, സാമൂഹിക വിമര്‍ശകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ആറ് പതിറ്റാണ്ടുകാലം തരൂരിന്റെ പൊതുമണ്ഡലത്തില്‍ നിറസാന്നിധ്യമായിരുന്നു ശനിയാഴ്ച അന്തരിച്ച പി. കേശവന്‍ മാഷ്. പബ്ലിക് വെല്‍ഫെയര്‍ അസോസിയേഷന്റെ സ്ഥാപകസെക്രട്ടറിയായ അദ്ദേഹം മരണംവരെ നീണ്ട 47 വര്‍ഷക്കാലം ആ സ്ഥാനത്ത് തുടര്‍ന്നു.
കോമ്പുക്കുട്ടിമേനോനും കെ.പി. കേശവമേനോനും ഭീമന്‍ ഗുരുജിയും ടി.കെ. ഉണ്ണാലച്ചനും ടി.കെ. രാമചന്ദ്രനുമൊക്കെ കാത്തുസൂക്ഷിച്ച തരൂരിന്റെ മഹിതമായ പിന്തുടര്‍ച്ചാ വഴികളില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെയും പ്രയാണം. കോമ്പുക്കുട്ടിമേനോന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്നു. പിന്നീട് ഗ്രന്ഥശാലയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

കെ. കേളപ്പജിയുടെ മാര്‍ഗനിര്‍ദേശപ്രകാരം പബ്ലിക് വെല്‍ഫെയര്‍ അസോസിയേഷന് രൂപം നല്‍കി. കെ.പി. കേശവമേനോന്‍ പത്മഭൂഷണ്‍ ബഹുമതിനേടി തിരിച്ചെത്തിയപ്പോള്‍ നല്‍കിയ സ്വീകരണത്തിന്റെ മുഖ്യ സംഘാടകനായി. ഗാന്ധിജയന്തി ദിനത്തിലെ കുഷ്ഠരോഗി സേവനദിനാചരണം, ഡിസംബര്‍ 30-ലെ വയോജന സേവനദിനാചരണം, സ്വാതന്ത്ര്യദിനത്തിലെ ദേശഭക്തിഗാനാലാപന മത്സരം, ശിശുദിനത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണവിതരണം തുടങ്ങിയ പരിപാടികള്‍ നാല് പതിറ്റാണ്ടുകാലം മുടക്കമില്ലാതെ നടത്തി.
രാഷ്ടപതിയായിരുന്ന കെ.ആര്‍. നാരായണന്‍, ഭാര്യ ഉഷ നാരായണന്‍, ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, എം.പി. വീരേന്ദ്രകുമാര്‍ തുടങ്ങിയ പ്രമുഖരൊക്കെ പബ്ലിക് വെല്‍ഫെയര്‍ അസോസിയേഷന്റെ വേദികളിലെത്തി. കെ.പി. കേശവമേനോന്റെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണയ്ക്കായി രുപം നല്‍കിയ ട്രസ്റ്റിന്റെ സ്ഥാപകാംഗമായിരുന്നു. നെഹറു യുവകേന്ദ്ര, ഫ്രണ്ട്‌സ് ഓഫ് ട്രീസ്, ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍, കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്‍, വോളന്ററി ഏജന്‍സീസ് ലീഗ് തുടങ്ങിയ പ്രസ്ഥാനങ്ങളുമായി സഹകരിച്ച് നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചു.
തരൂരില്‍ ഗവ. ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചതിന്റെ പിന്നില്‍ അദ്ദേഹത്തിന്റെ കൈയൊപ്പുണ്ട്. നാട്ടിലെ ഏത് കാര്യത്തിലും ബന്ധുവെന്നോ മിത്രമെന്നോ നോക്കാതെ സ്വന്തം അഭിപ്രായം രേഖപ്പെടുത്തുന്നതായിരുന്നു കേശവന്‍മാഷിന്റെ രീതി. ഇനി ആ സാന്നിധ്യം ഓര്‍മകളില്‍ മാത്രം. നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുകയുണ്ടായി.'












Click it and Unblock the Notifications