Palakkad By Election: പാലക്കാട് വിധിയെഴുത്ത്; മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷയിൽ, ജയം ആർക്കൊപ്പം?
പാലക്കാട്: കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ പാലക്കാട് മണ്ഡലത്തിലെ വോട്ടെടുപ്പ് ആരംഭിച്ചു. ആറ് മണിയോടെ തന്നെ മണ്ഡലത്തിലെ മോക്ക് പോളിംഗ് നടപടികൾ ആരംഭിച്ചിരുന്നു. ശേഷം കൃത്യം ഏഴ് മണി മുതൽ തന്നെ മണ്ഡലത്തിൽ പോളിംഗ് തുടങ്ങുകയായിരുന്നു. വലിയ ജനത്തിരക്കാണ് പല മണ്ഡലത്തിലും അനുഭവപ്പെടുന്നത്.
മണ്ഡലത്തിൽ ആകെ 1,94,706 വോട്ടർമാരാണ് ഇക്കുറി സമ്മതിദാന അവകാശം വിനിയോഗിക്കാൻ യോഗ്യത നേടിയിട്ടുള്ളത്. 184 ബൂത്തുകളിലായാണ് ഇക്കുറി വോട്ടെടുപ്പ് സജ്ജമാക്കിയത്. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് സമയം. മൂന്നര വർഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ പാലക്കാട്ടെ വോട്ടർമാർ എങ്ങനെ സ്വീകരിക്കുമെന്നത് മുന്നണികൾക്ക് നിർണായകമാണ്.

കഴിഞ്ഞ തവണ ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടൽ നടന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു പാലക്കാട്. അവസാന നിമിഷം ഷാഫി പറമ്പിൽ കുതിച്ചപ്പോൾ മെട്രോമാൻ ഇ ശ്രീധരൻ അടിപതറി വീഴുകയായിരുന്നു. വോട്ടെണ്ണലിന്റെ അവസാന സമയം വരെ ഇ ശ്രീധരൻ തന്നെയായിരുന്നു മുന്നിൽ. എന്നാൽ ജയം ഷാഫിക്ക് ഒപ്പം നിന്നു.
ഇത്തവണ പക്ഷേ പോരാട്ടം ത്രികോണ മത്സരത്തിന്റേതായി മാറി. കഴിഞ്ഞ ഒന്നോ രണ്ടോ തവണകളായി മത്സര ചിത്രത്തിൽ എങ്ങുമില്ലാതിരുന്ന സിപിഎം കൂടി ഇക്കുറി മുൻനിരയിലേക്ക് വന്നുവെന്നതാണ് പ്രത്യേകത. മൂന്നാം സ്ഥാനത്തായിരുന്നു കഴിഞ്ഞ രണ്ട് തവണയായി വോട്ടെടുപ്പിൽ സിപിഎമ്മിന്റെ സ്ഥാനം. മണ്ഡലത്തിൽ ബിജെപി-കോൺഗ്രസ് നേരിട്ടുള്ള മത്സരമായിരുന്നു ഇതുവരെ.
കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പാർട്ടിയുമായി ഇടഞ്ഞു പുറത്തുവന്ന ഡോ. സരിൻ സിപിഎം സ്വതന്ത്രനായി മണ്ഡലത്തിൽ മത്സരിക്കുന്നു. പാർട്ടി ചിഹ്നം നൽകിയില്ലെങ്കിലും സരിനെ മുന്നിൽ നിർത്തി മണ്ഡലം പിടിക്കുക എന്ന ലക്ഷ്യമാണ് സിപിഎം മുന്നോട്ട് വയ്ക്കുന്നത്. സ്‌റ്റെതസ്കോപ് ചിഹ്നത്തിലാണ് സരിൻ മണ്ഡലത്തിൽ ജനവിധി തേടുന്നത്.
കോൺഗ്രസിന് വേണ്ടി യുവരക്തം രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തുണ്ട്. യൂത്ത് കോൺഗ്രസ് അധ്യക്ഷനായ രാഹുലിന്റെ വരവ് യുവാക്കൾക്ക് ഇടയിൽ നല്ല പ്രതിച്ഛായ സൃഷ്‌ടിക്കാൻ കഴിഞ്ഞുവെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. എങ്കിലും അർധരാത്രിയിലെ റെയ്‌ഡും പണപ്പെട്ടി വിവാദവും ഒക്കെ തിരിച്ചടിക്കുമോ എന്ന ഭയവും കോൺഗ്രസ് കേന്ദ്രങ്ങൾക്കുണ്ട്.
ബിജെപിക്ക് വേണ്ടി ജില്ലയിൽ നിന്ന് തന്നെയുള്ള സി കൃഷ്‌ണകുമാറാണ് മത്സരിക്കുന്നത്. അതും പാർട്ടിയിൽ വിമത നീക്കത്തിന് കാരണമായിരുന്നു. മുൻ വക്താവും ജില്ലയിൽ നിന്നുള്ള പ്രധാന നേതാവുമായ സന്ദീപ് വാര്യർ പാർട്ടി വിട്ട് കോൺഗ്രസിനൊപ്പം ചേർന്നിരിക്കുകയാണ്. ഇത് തിരിച്ചടിയാവുമോ എന്ന ആശങ്ക ബിജെപി നേതൃത്വത്തിനുണ്ട്.












Click it and Unblock the Notifications