Palakkad Accident: 'വേളാങ്കണ്ണി ട്രിപ് കഴിഞ്ഞയുടനെ ഊട്ടിക്ക് യാത്ര', 'ബസ് ഡ്രൈവർ ക്ഷീണിതനായിരുന്നു': രക്ഷിതാവ്
പാലക്കാട്: വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് ഒൻപത് പേർ മരിച്ച സംഭവത്തിൽ ഡ്രൈവർ ക്ഷീണിതനായിരുന്നു എന്ന് ആരോപണം.വേളാങ്കണ്ണിക്ക് യാത്ര പോയി തിരികെ വന്ന ഉടനെയാണ് ഊട്ടിക്കുള്ള യാത്ര തിരിച്ചെതെന്നും ഡ്രൈവർ ഷീണിതനായിരുന്നെന്നും അപകടത്തിൽപ്പെട്ട് കുട്ടിയുടെ അമ്മ പറഞ്ഞു.
'വേളാങ്കണ്ണിക്ക് പോയി തിരിച്ച് വന്ന ഉടനെയാണ് ഊട്ടിക്ക് യാത്രയ്ക്കു പുറപ്പെട്ടത്. ഡ്രൈവർ വിയർത്തുകുളിച്ച് ക്ഷീണിതനായിരുന്നു. സൂക്ഷിക്കണം രാത്രിയാണ് എന്ന് പറഞ്ഞിരുന്നു. എന്നാൽ കുഴപ്പമില്ല താൻ പരിചയസമ്പന്നനായ ഡ്രൈവർ ആണെന്നായിരുന്നു മറുപടി'- ബസിലുണ്ടായിരുന്ന കുട്ടിയുടെ മാതാവ് പറഞ്ഞു.

പാലക്കാട് സ്കൂള്‍ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിക്ക് പിന്നിലിടിച്ച് 9 മരണം: 5 പേർ വിദ്യാർത്ഥികള്‍
ഇന്നലെ വൈകിട്ടോടെ പുറപ്പെടേണ്ടിയിരുന്ന ബസ് രാത്രി ഏഴോടെയാണ് യാത്ര ആരംഭിച്ചത്. ബസ് മറ്റൊരു യാത്ര പോയി വൈകിയിരുന്നതിനാലാണ് യാത്ര താമസിച്ചത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത വടക്കഞ്ചേരിയിൽ കെഎസ്ആർടി ബസിലേക്ക് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ഇടിച്ച് കയറുകയായിരുന്നു . 42 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരുമാണ് ബസിൽ ഉണ്ടായിരുന്നത്. ഒൻപതുപേർ അപകടത്തിൽ മരിച്ചു.
അപകടത്തിന് പിന്നാലെ മറിഞ്ഞ ബസ് ക്രെയിൽ ഉപയോഗിച്ച് ഉയർത്തിയ ശേഷമാണ് കുട്ടികളെ പുറത്തെടുത്തത്. ബസ് പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെത്തിച്ചത്. സ്കൂൾ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അമിത വേഗത്തിലായിരുന്നെന്ന് കെഎസ്ആർടിസി ജീവനക്കാർ പറഞ്ഞു. ബസ് അമിത വേഗതയിലായിരുന്നെന്ന് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളുമായി സഞ്ചരിച്ച ബസ് മറ്റ് യാത്രക്കാർക്കും ഭീഷണിയുണ്ടാക്കിയതായി ദൃക്സാക്ഷി പറയുന്നു.
അതേസമയം അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ഗതാഗതാമന്ത്രി ആന്റണി രാജുവും വ്യക്തമാക്കി. ബസ് മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് ബസ് 97.2 കിലോമീറ്റർ വേഗതയിലായിരുന്നു. സംഭവത്തിൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും മന്ത്രി പറഞ്ഞു.
ഇനി മുതൽ ബുക്ക് ചെയ്യുന്ന ടൂറിസ്റ്റ് ബസുകളുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിനെ മുൻകൂറായി അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധിക്കും. ഇതിന് ശേഷം മാത്രം അന്തിമ അനുമതി നല്‍കിയാൽ മതി എന്നാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇങ്ങനെ ചെയ്താൽ മോട്ടോർ വാഹന വകുപ്പിന് വിവരങ്ങൾ പരിശോധിക്കാനും ഡ്രൈവറുടെ അനുഭവ പരിചയം, പശ്ചാത്തലം ഉൾപ്പടെയുള്ള കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും. പാലക്കാട് ഉണ്ടായ ഉപകടം നൽകുന്ന പാഠം ഇതാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications