'വയനാട്ടിൽ കൂടുതൽ വിജയ സാധ്യത ഉള്ള ആളെ പാർട്ടിക്ക് തീരുമാനിക്കാം, തോറ്റയാളാണ് ഞാൻ'; ആനി രാജ
വയനാട്: പ്രിയങ്ക ഗാന്ധിക്കെതിരെ വയനാട്ടിൽ മത്സരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് മുതിർന്ന സിപിഐ നേതാവ് ആനി രാജ. വയനാട്ടിൽ കൂടുതൽ വിജയ സാധ്യത ഉള്ള ആളെ പാർട്ടിക്ക് തീരുമാനിക്കാമെന്നും താൻ മത്സരിച്ചു തോറ്റയാളാണെന്നും ആനി രാജ പറയുന്നു. തെറ്റായ ആളോടാണ് ഈ ചോദ്യം ചോദിക്കുന്നതെന്നും ആനി രാജ പറഞ്ഞു.
'ഇത് യഥാർത്ഥത്തിൽ ചോദിക്കേണ്ടത് കേരളത്തിലെ എൽഡിഎഫിനോടും സിപിഐ നേതൃത്വത്തോടുമാണ്, സിപിഐയുടെ സീറ്റാണ് വയനാട്. വ്യക്തിയല്ല പ്രധാനം, പാർട്ടിയും ഇടതുപക്ഷ പ്രസ്ഥാനവുമാണ് പ്രധാനം. അവരാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്' ആനി രാജ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി.

പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം അവരുടെ പാർട്ടി തീരുമാനമാണെന്നും ആനി രാജ ചൂണ്ടിക്കാട്ടി. 'അത് യുഡിഎഫിന്റെ തീരുമാനമാണ്, അവരുടെ സീറ്റാണ് അത്. അത് ആ പാർട്ടിയുടെ അവകാശമാണ്. അവരത് പ്രഖ്യാപിച്ചിരിക്കുന്നു' ആനി രാജ ചൂണ്ടിക്കാട്ടി. എന്നാൽ വയനാട്ടിൽ വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തിൽ കൃത്യമായ ഒരു ഉത്തരവും ആനി രാജ തന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.
വയനാട്ടിൽ ആനി രാജ മത്സരിച്ചത് കുടുംബാധിപത്യമാണ് എന്ന കെസി വേണുഗോപാലിന്റെ വിമർശനത്തോടും അവർ പ്രതികരിച്ചു. സിപിഐ ജനറല്‍ സെക്രട്ടറിയുടെ ഭാര്യയായതു കൊണ്ടല്ല താന്‍ വയനാട്ടിൽ മത്സരിച്ചത്. 45 വർഷമായി സിപിഐയിൽ പ്രവർത്തിക്കുകയാണ്. സ്ത്രീയുടെ കഴിവിനെ അംഗീകരിക്കാൻ ചില പുരുഷന്മാർക്ക് ഇപ്പോഴും കഴിയുന്നില്ലെന്നും ആനി രാജ ചൂണ്ടിക്കാട്ടി.
രാഹുൽ ഗാന്ധി മണ്ഡലം ഒഴിഞ്ഞതിന് പിന്നാലെയാണ് വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ ആരംഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധിയെത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ എൽഡിഎഫ് നിരയിൽ നിന്ന് ആരാവും പ്രിയങ്കയെ എതിരിടാൻ എത്തുക എന്നതാണ് ഏറ്റവും ഉറ്റുനോക്കുന്ന കാര്യം.
എൽഡിഎഫിൽ സിപിഐയുടെ സീറ്റാണ് വയനാട്. മണ്ഡലത്തിൽ സുപരിചതയായ ആനി രാജയെ തന്നെ ഒരു വട്ടം കൂടി പരീക്ഷിക്കാൻ പാർട്ടിയും മുന്നണിയും തയ്യാറാവുമോ എന്നതാണ് ചോദ്യം. പ്രത്യേകിച്ച് എതിരാളിയായി ഒരു വനിതാ നേതാവ് ആണെന്നതും ആനി രാജയ്ക്ക് പരിഗണന കൂടുതൽ കൽപിക്കപ്പെടാനുള്ള കാരണങ്ങളാണ്.
എന്നാൽ ഉപതിരഞ്ഞെടുപ്പിന് ഇനിയും സമയം അവശേഷിക്കെ തിരക്കിട്ട നീക്കത്തിന് എൽഡിഎഫ് മുതിരില്ലെന്നാണ് വിലയിരുത്തൽ. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടികൾ വിശകലനം ചെയ്‌തു കൊണ്ടിരിക്കുന്ന മുന്നണിയും പാർട്ടിയും ഇനി വയനാട്ടിലേക്ക് തിരക്കിട്ട സ്ഥാനാർഥി പ്രഖ്യാപനം നടത്താനുള്ള സാധ്യത കുറവാണ്.
ബിജെപിയുടെ കാര്യത്തിലും നിലവിൽ സൂചനകൾ ഒന്നുമില്ല. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ചത്. എന്നാൽ സുരേന്ദ്രന് കെട്ടിവച്ച കാശ് പോലും നേടാനായില്ല എന്നതായിരുന്നു മണ്ഡല ചിത്രം. അതുകൊണ്ട് തന്നെ ഉപതിരഞ്ഞെടുപ്പിൽ കൂടുതൽ കണക്കുകൂട്ടലുകളോടെ സ്ഥാനാർത്ഥി നിർണയം നടത്താനാവും ബിജെപിയും ശ്രമിക്കുക എന്നുറപ്പ്.












Click it and Unblock the Notifications