'ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും, എൻഎസ്എസും'; പിസി ജോർജ്
കോട്ടയം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ എത്തുമെന്ന് ഉറപ്പായതിന് പിന്നാലെ ലീഗിനെ ലക്ഷ്യം വച്ച് ബിജെപി. മുതിർന്ന നേതാവും പൂഞ്ഞാറിലെ സ്ഥാനാർത്ഥിയും ആയിരുന്ന പിസി ജോർജ് ഇപ്പോൾ ലീഗിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഒന്നും ജനവികാരത്തിന് ചെവികൊടുക്കാതെ ഇപ്പോൾ കൊടുക്കുമെന്ന് തോന്നുന്നുണ്ടോ എന്നായിരുന്നു പിസി ജോർജിന്റെ ചോദ്യം.
പിസി ജോർജിന്റെ വാക്കുകൾ: ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും , എസ്എൻഡിപിയും, എൻഎസ്എസ്സും. ജന വികാരം മാനിച്ചാണെന്നു വിശ്വസിക്കുന്ന പ്രബുദ്ധരോട് കർണാടകയിലും, മധ്യ പ്രദേശിലും, രാജസ്ഥാനിലും ഒന്നും ഹൈ കമാൻഡ് ചെവി കൊടുക്കാത്ത ജന വികാരത്തിന് കേരളത്തിൽ മാത്രം ചെവി കൊടുത്തെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?

അതേസമയം, പിസി ജോർജ് മാത്രമല്ല മുൻ ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനും ഫേസ്‌ബുക്കിലൂടെ നിരന്തരം ലീഗിനെ ലക്ഷ്യമിടുന്നുണ്ട്. സതീശൻ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ മൂന്നിലധികം ഫേസ്‌ബുക്ക് പോസ്‌റ്റുകളാണ് കെ സുരേന്ദ്രന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുന്നത്.
ഹൈക്കമാൻഡ് എന്ന രീതിയിൽ പാണക്കാട് സയ്യിദ് ശിഹാബലി തങ്ങളുടെ അടക്കം ചിത്രമാണ് സുരേന്ദ്രൻ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. കൂടാതെ കോൺഗ്രസിന്റെയും ലീഗിന്റെയും സീറ്റ് എണ്ണം ഉൾപ്പെടെ വ്യക്തമാക്കി കൊണ്ട് അയ്യപ്പനും കോശിയിലെ രഞ്ജിത്തിന്റെ ചിത്രവും സുരേന്ദ്രൻ പങ്കുവച്ചിട്ടുണ്ട്. 22നേക്കാളും താഴെയാണ് ഭായ് 63 എന്നാണ് അതിൽ നൽകിയിരിക്കുന്നത്.
സംസ്ഥാന ബിജെപി ഘടകവും ഇക്കാര്യത്തിൽ ലീഗിനെ പ്രതിക്കൂട്ടിലാക്കി രംഗത്ത് വന്നിട്ടുണ്ട്. അടുത്ത അഞ്ച് വർഷം കേരളം മുസ്ലീം ലീഗിന്റെ ഭരണത്തിലാകുമെന്നതിന്റെ വ്യക്തമായ സൂചനയാണ് വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിലൂടെ കോൺഗ്രസ് നൽകുന്നത്. കോൺഗ്രസ് എംഎൽഎമാരുടെ ഭൂരിപക്ഷ അഭിപ്രായം വിഡി സതീശന് അനുകൂലമല്ലാതിരുന്നിട്ടും മുസ്ലീം ലീഗിന്റെ സമ്മർദം ഒന്നുമാത്രമാണ് സതീശൻ മുഖ്യമന്ത്രിയാകാൻ കാരണം.
തങ്ങളുടെ പുതിയ ഒരു 'മതജില്ല' അടക്കമുള്ള ആവശ്യങ്ങൾ നേടിയെടുക്കാൻ ലീഗിന് വേണ്ടത് തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെയാണ്, അത് അവർ നേടിയെടുത്തു. അതെ, കോൺഗ്രസിന്റെ ഹൈക്കമാൻഡ് ഡൽഹിയിലല്ല, അത് പാണക്കാട് ഹൗസിലാണ്; എന്നായിരുന്നു ബിജെപി സംസ്ഥാന ഘടകം ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞത്.
ഇത് സാധൂകരിക്കുന്ന അഭിപ്രായ പ്രകടനമാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും നടത്തിയിരിക്കുന്നത്. മുസ്ലീം ലീഗ് സംസ്ഥാന ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ സൂചനയാണ് വിഡി സതീശന്റെ മുഖ്യമന്ത്രി സ്ഥാനമെന്നായിരുന്നു സുകുമാരൻ നായർ പറഞ്ഞത്. കൂടാതെ മാനദണ്ഡങ്ങൾ പരിഗണിക്കുമ്പോൾ മുൻപന്തിയിൽ നിൽക്കുന്ന വ്യക്തിയെ ആയിരുന്നു തിരഞ്ഞെടുക്കേണ്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications