അരൂർ-കുമ്പളം പാലത്തിൽ കാൽനട യാത്രക്കാരുടെ ജീവന് പുല്ലുവില; വെല്ലുവിളിയായി ഇരുചക്ര വാഹനങ്ങൾ
കൊച്ചി: അരൂർ-കുമ്പളം പാലം കനത്ത ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ്. ദിവസേന മണിക്കൂറുകളോളം വാഹനങ്ങളുടെ നീണ്ട നിര തന്നെയാണ് ഇവിടെ കാണാൻ കഴിയുന്നത്. അതിനിടെ ഇരുചക്രവാഹനങ്ങൾ നടപ്പാതകളിലൂടെ കടന്നുപോകുന്നത് കാൽനടയാത്രക്കാർക്ക് പോവാനുള്ള വഴിയില്ലാതാക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. വാഹനങ്ങൾക്കരികിലൂടെ ജീവൻ പണയംവെച്ച് നടക്കേണ്ടി വരുന്നത് യാത്രക്കാരുടെ ദിനംപ്രതി സുരക്ഷാ ആശങ്കകളുയർത്തുന്നു.
തിരക്കേറിയ സമയങ്ങളിൽ പാലം വാഹനങ്ങളെക്കൊണ്ട് നിറയും. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബൈക്കുകൾ നടപ്പാതകളിലേക്ക് കയറിപ്പോകുന്നു. ഇത് കാൽനടയാത്രക്കാരെ വേഗത കുറയ്ക്കാനും വശങ്ങളിലേക്ക് മാറാനും നിർബന്ധിതരാക്കുന്നു. സുരക്ഷിതമായി എവിടെ നടക്കണമെന്ന് പലർക്കും ഉറപ്പില്ലാത്ത അവസ്ഥയാണുള്ളത്. ഇതോടെ വൈകീട്ട് പാലം കടക്കാൻ ആർക്കും ധൈര്യമില്ലാത്ത സാഹചര്യമാണ് ഇപ്പോൾ.

വാഹനങ്ങൾക്കും കാൽനടക്കാർക്കും പ്രത്യേകം പാതകളായിരുന്നു പാലത്തിന്റെ യഥാർത്ഥ രൂപകൽപ്പനയുടെ ലക്ഷ്യം. എന്നാൽ, ആ വ്യക്തമായ വേർതിരിവ് അപ്രത്യക്ഷമായിരിക്കുന്നു. തൊഴിലാളികളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ ഇടുങ്ങിയ വഴി ഇരുചക്രവാഹനങ്ങളുമായി പങ്കിടുകയാണ്. ഈ സാഹചര്യത്തിൽ പ്രായമായവരും കുട്ടികളുമാണ് ഏറ്റവുമധികം അപകടസാധ്യത നേരിടുന്നത്.
പ്രധാന പാതയിൽ ഗതാഗതക്കുരുക്കുണ്ടാകുമ്പോൾ, ചില ബൈക്ക് യാത്രികർ നടപ്പാതയെ എളുപ്പവഴിയായി ഉപയോഗിക്കുന്നു. ഇത് നടപ്പാതയുടെ അടിസ്ഥാന ഉദ്ദേശ്യത്തെ തന്നെയാണ് ഇല്ലാതാക്കുന്നത്. കാൽനടക്കാർക്കായി ഒരുക്കിയ വഴിയിലൂടെയാണ് ഇപ്പോൾ ഇരുചക്ര വാഹനങ്ങൾ നിർബാധം കടന്നുപോവുന്നത്.
ശക്തമായ പരിശോധനകളുടെ അഭാവം നിയമലംഘനങ്ങൾക്ക് വഴിയൊരുക്കുന്നു. കാൽനടയാത്രക്കാർക്ക് സുരക്ഷിതവും സ്ഥിരതയുമുള്ള പാതയാണ് നടപ്പാതകൾ നൽകേണ്ടത്. എന്നാൽ, ബൈക്കുകൾ ഈ ഇടങ്ങളിലേക്ക് കടന്നുവന്നതോടെ ആശങ്കയിലാണ് യാത്രക്കാർ. പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർ കടുത്ത ദുരിതമാണ് നിലവിൽ അനുഭവിക്കുന്നത്.
പോലീസ്, മോട്ടോർവാഹനവകുപ്പ് അടക്കമുള്ളവർ ഇതിനെതിരെ പ്രതികരിക്കാതെ നിൽക്കുന്നതോടെ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളാണ് നടപ്പാതവഴി ഓടിച്ചുപോകുന്നത്. വൈകുന്നേരങ്ങളിലാണ് ഈ നിയമലംഘനം കൂടുതലായി നടക്കുന്നത്. വീതി കുറഞ്ഞ നടപ്പാതയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതിലൂടെയാണ് ബൈക്കുകളുടെ സാഹസിക യാത്ര.
പാലം കടന്ന് അരൂർ ഭാഗത്തേക്കിറങ്ങിയാൽ ഉടൻ റോഡിൽ ഇല്ലാത്ത ക്രോസിങ് എടുത്ത് തോപ്പുംപടി ഭാഗത്തേക്ക് എളുപ്പവഴിയിൽ പോകുവാൻ ശ്രമിക്കുന്നവരും ഒരുപാടുണ്ട്. എന്നാൽ ഇത്തരം സമയങ്ങളിൽ അപകടങ്ങൾ ഉണ്ടായാൽ ഇൻഷുറൻസ് കവറേജ് പോലും ലഭിക്കില്ലെന്നത് പലർക്കും അറിയില്ല. എത്രയും പെട്ടെന്ന് തന്നെ കാൽനട യാത്രക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അധികൃതരുടെ നടപടി ഉണ്ടാവണമെന്നാണ് പ്രധാനമായും ഉയരുന്ന ആവശ്യം.
അരൂർ തുറവൂർ ഉയരപ്പാതയുടെ ജോലികൾ പൂർത്തിയാകാത്തതും അവിടെ ടാറിംഗ് നടക്കുന്നതുമാണ് നിലവിൽ ഈ പാലത്തിലെ ഗതാഗത കുരുക്കിന് വഴിയൊരുക്കുന്നത് എന്നാണ് യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇവിടെ ജോലികൾ എപ്പോൾ പൂർത്തിയാവുമെന്നോ എന്ന് തുറന്നു കൊടുക്കുമെന്നോ കൃത്യമായ ധാരണ ഇല്ലാത്തതിനാൽ എല്ലാവരും ആശങ്കയിലാണ്.












Click it and Unblock the Notifications