ഹരീഷിന് ഒപ്പമുണ്ടെന്ന് പിണറായി.... സംഘപരിവാറിന്റെ ആക്രമണങ്ങളെ ചെറുത്തു തോല്‍പ്പിക്കും!!
തിരുവനന്തപുരം: സംഘപരിവാര്‍ ആക്രമണത്തെ തുടര്‍ന്ന് ഹരീഷിന് തന്റെ മീശ എന്ന നോവല്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ നിന്ന് കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. അതിനെ തുടര്‍ന്നുണ്ടായ വിവാദം ഇതുവരെ അവസാനിച്ചിട്ടില്ല. ഹരീഷിന് നിത്യേന പിന്തുണ വര്‍ധിച്ച് വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഹരീഷിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ആക്രമണങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.
അതേസമയം സിപിഎമ്മും ഡിവൈഎഫ്‌ഐയും മീശയെ പിന്തുണച്ചപ്പോള്‍ സംഘപരിവാറിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ ആനന്ദ് പട്‌വര്‍ധനും രംഗത്തെത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ സംഘപരിവാറിനും ബിജെപിക്കുമെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. പ്രമുഖരെല്ലാം വലിയ രീതിയില്‍ പ്രതിഷേധിക്കുന്നുണ്ട്. എന്നാല്‍ ഹരീഷിനും കുടുംബത്തിനുമെതിരെ ഇപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കണം
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഹരീഷിന്റെ ഒപ്പമുണ്ടെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. എഴുതാനുള്ള സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേര്‍ക്കുള്ള കടന്നാക്രമണങ്ങള്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിര്‍ഭയമായ അന്തരീക്ഷത്തിലേ സര്‍ഗ്ഗാത്മകത പുലരൂ. അതിനെ ഞെരിക്കുന്ന ഒന്നിനോടും വിട്ടുവീഴ്ച്ചയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹരീഷ് വിവാദങ്ങളില്‍ അസ്വസ്ഥനാകരുത്. ശക്തമായും ധീരമായും മുന്നോട്ട് പോകുക. എഴുത്ത് ഉപേക്ഷിക്കരുതെന്നും പിണറായി പറഞ്ഞു.

ധീരമായി മുന്നോട്ട് പോവുക
മീശയ്ക്കും ഹരീഷിനുമെതിരെ നടന്ന ആക്രമണം സാംസ്‌കാരിക രംഗത്തേക്കുള്ള ഫാസിസ്റ്റ് ശക്തികളുടെ കടന്നുയറ്റമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരള സമൂഹത്തിനകത്തും ഇത്തരം ശക്തികളുടെ ഇടപെടല്‍ വര്‍ധിച്ചുവരികയാണ്. ഇത്തരം ഭീഷണികള്‍ക്ക് മുന്നില്‍ അടിയറവ് പറയാതെ ധീരമായ നിലപാടുമായി മുന്നോട്ടു പോകുക. അത്തരം നിലപാട് ഹരീഷ് സ്വീകരിച്ചാല്‍ എല്ലാവിധി പിന്തുണയും സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നും കോടിയേരി വ്യക്തമാക്കി.

തുടര്‍ന്ന് പ്രസിദ്ധീകരിക്കുക ഞങ്ങള്‍ ഒപ്പമുണ്ട്
ഡിവൈഎഫ്‌ഐയും ഹരീഷിന് പിന്തുണയുമായി എത്തിയിട്ടുണ്ട്. സംഘപരിവാര്‍ സംഘടനകളുടെ കൊലവിളി പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു. ഒരു സാഹിത്യ സൃഷ്ടിയോട് യോജിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് എഴുത്തുന്നവരെ ഭീഷണിപ്പെടുത്തുന്നതും അക്രമം അഴിച്ചുവിടുന്നതും അംഗീകരിക്കാനാവില്ല. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സംഘപരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് നോവലിസ്റ്റിനെതിരായ കൊലവിളിയെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

ഹിന്ദു താലിബാനിസം വളരുന്നു
മീശ പിന്‍വലിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്ന് സംവിധായകന്‍ ആനന്ദ് പട്‌വര്‍ധന്‍ പറഞ്ഞു. രാജ്യത്ത് ഹിന്ദു താലിബാനിസം വളരുകയാണ്. കേരളം പോലൊരു സംസ്ഥാനത്ത് ഭീഷണിയുടെ പേരില്‍ എഴുത്ത് നിര്‍ത്താന്‍ പാടില്ല. പകരം എഴുത്തിലൂടെ ഭീഷണികളെ നേരിടണം. എഴുത്തുകാരന് സ്വാതന്ത്ര്യവും പിന്തുണയും നല്‍കാന്‍ കേരളത്തില്‍ ഒരു സര്‍ക്കാര്‍ ഉള്ളപ്പോള്‍ ഹരീഷ് ഭയക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇവിടെ ഇത്തരമൊരു ആക്രമണം ഉണ്ടായതില്‍ അദ്ദേഹം അദ്ഭുതം പ്രകടിപ്പിച്ചു.

ഇത് ഒറ്റപ്പെട്ട ആക്രമണമല്ല
ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായ വര്‍ഗീയ ശക്തികളുടെ ഭീഷണികള്‍ പല രൂപത്തില്‍ നടക്കുന്നുണ്ടെന്ന് കോടിയേരി പറഞ്ഞു. പ്രഭാവര്‍മയ്‌ക്കെതിരെ ഉണ്ടായത് അത്തരമൊരു ആക്രമണമാണ്. ഇതിനെതിരെ മതനിരപേക്ഷ മനസുകള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. അതേസമയം ഈ വിഷയവുമായി ബന്ധപ്പെട്ട് മാതൃഭൂമി സ്വീകരിച്ച നിലപാടിനെ ഡിവൈഎഫ്‌ഐ വിമര്‍ശിച്ചിട്ടുണ്ട്. മാതൃഭൂമിയേടേത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്ന്. വര്‍ഗീയവാദികളുടെയും അക്ഷരവിരോധികളുടെയും ഭീഷണിക്ക് മുമ്പില്‍ മുട്ടുമടക്കുകയല്ല വേണ്ടത്. മാതൃഭൂമി നോവല്‍ തുടര്‍ന്നും പ്രസിദ്ധീകരിക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.












Click it and Unblock the Notifications