'തുടർച്ചയായി സിപിഎം അധികാരത്തിൽ വന്നാൽ ആപത്തെന്ന് ചിലർ പ്രചരിപ്പിച്ചു'; വിശദീകരിച്ച് പിണറായി വിജയൻ
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണം വ്യക്തമാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തുടര്‍ച്ചയായി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആപത്താകുമെന്ന് ചിലര്‍ പ്രചരിപ്പിച്ചുവെന്നും ചിലര്‍ അത് വിശ്വസിച്ചുവെന്നും പിണറായി പറഞ്ഞു. പയ്യന്നൂരിൽ നടക്കുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സിപിഎം സംഘടിപ്പിക്കുന്ന പ്രധാന പരിപാടികളിൽ ഒന്നായിരുന്നു ഇത്.
ചില വലതുപക്ഷ മാധ്യങ്ങള്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചു. സംഘടിതമായ നീക്കം പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും നടത്തി. ഏത് എതിര്‍ പ്രചാര വേല വന്നാലും എല്‍ഡിഎഫിന് പിടിച്ചുനില്‍ക്കാന്‍ കഴിയുന്ന മണ്ഡലങ്ങളുണ്ടായിരുന്നു. അതിലൊന്നായിരുന്നു പയ്യന്നൂര്‍. മണ്ഡലം രൂപം കൊണ്ടതിന് ശേഷം വിജയിച്ച് വന്നത് എല്ലാം സിപിഎം സ്ഥാനാര്‍ത്ഥികളാണെന്നും മത്സരിച്ചവര്‍ എല്ലാം നല്ല വിജയമാണ് നേടിയിട്ടുള്ളതെന്നും പിണറായി ചൂണ്ടിക്കാട്ടി.

62 ശതമാനം വോട്ട് നേടിയാണ് 2021ൽ മധുസൂദനൻ ജയിച്ചത്. ഏത് കുത്തൊഴുക്കിനെയും നേരിടാൻ പയ്യന്നൂർ മണ്ഡലത്തിന് കഴിയുമായിരുന്നു. എന്താണ് പയ്യന്നൂരിൽ പരാജയപ്പെടാൻ കാരണമെന്ന ചോദ്യം വരും. കേരളത്തിലെ കാരണങ്ങൾ മാത്രം എടുത്താൽ പോര. പയ്യന്നൂരിലെ ബഹുജനങ്ങളും വോട്ടർമാരും വലിയ തോതിൽ സിപിഐഎമ്മിനെ സ്നേഹിക്കുന്നവരാണെന്നും ചിലർ പാർട്ടിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ചെന്നും പിണറായി ആരോപിച്ചു.
എൽഡിഎഫിന്റെ വോട്ടിൽ ചോർച്ച ഉണ്ടായത് ഗൗരവമായി തന്നെ കാണുന്നു. പാർട്ടി അത് പരിശോധിച്ചിട്ടുണ്ട്. സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് ബോധവാന്മാരാണ്. പാർട്ടിക്ക് എതിരെ നീങ്ങിയവർ പുനർ വിചിന്തനം ചെയ്യേണ്ട സമയമായിരിക്കുകയാണ്. തങ്ങൾ ചെയ്‌തത് ശരിയായോ എന്നവർ ചിന്തിക്കണം. എന്താണോ പാര്‍ട്ടി പരസ്യമായി പറഞ്ഞത് അതില്‍ ഒരു കാപട്യവുമില്ല. ഒരിക്കലും ബഹുജനങ്ങളെ വഞ്ചിക്കില്ല, സത്യസന്ധമാണ് പാര്‍ട്ടിയുടെ നിലപാട്; അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സർക്കാരിനെതിരെയും പിണറായി വിമർശനം കടുപ്പിച്ചു. ഭരണമാറ്റം സംഭവിച്ചാലും കേരളത്തിലെ പൊതു രീതിയിൽ മാറ്റം ഉണ്ടാകില്ലെന്നാണ് എല്ലാവരും കരുതിയത്. ആർഎസ്എസ് പൂർണമായി ചൊല്ലാറുള്ള വന്ദേ മാതരം മന്ത്രിസഭ സത്യപ്രതിജ്ഞയിൽ തന്നെ ചൊല്ലി. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിലും വന്ദേ മാതരം ചൊല്ലണമെന്ന് നിർദേശം നൽകി. കോൺഗ്രസിന് ഇക്കാര്യത്തിലുള്ള നയം ആസ്ഥാന മന്ദിരത്തിലും പ്രകടമായിരുന്നുവെന്ന് പിണറായി പറയുന്നു.
വഖഫ് ബോർഡിൽ രണ്ട് അമുസ്ലിങ്ങൾ വേണമെന്നത് ആർഎസ്എസ് അജണ്ടയായിരുന്നു. ഇതിനെതിരെ നിയമസഭ ഏകകണ്ഠമായി പ്രമേയം കൊണ്ടുവന്നതാണ്. ഭരണം മാറിയതോടെ അതെല്ലാം തകിടം മറഞ്ഞു. വഖഫ് ബോർഡിൽ രണ്ടു അമുസ്ലിങ്ങളെ ഉൾപ്പെടുത്തുന്നതിൽ വിയോജിപ്പ് ഉണ്ടായത് കൊണ്ടാണ് അത് ഒഴിച്ചിട്ടത്. പക്ഷേ യുഡിഎഫ് സർക്കാർ അമുസ്ലിങ്ങളെ ഉൾപ്പെടുത്തി ബോർഡ് പുന:സംഘടിപ്പിക്കാം എന്ന് കോടതിയെ അറിയിച്ചു, ആർഎസ്എസിനെ പ്രീതിപ്പെടുത്തുകയാണ് കോൺഗ്രസ് എന്നും പിണറായി ആരോപിച്ചു.


Click it and Unblock the Notifications