മോഹൻ ഭഗവതിന് പിണറായിയുടെ കിടിലൻ മറുപടി; 'വർഗീയ ശക്തികൾക്ക് കൊട്ടാനുള്ള ചെണ്ടയല്ല കേരളം'
തിരുവനന്തപുരം: ആർഎസ്എസ് തലവൻ മോഹൻ ഭഗവതിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി കേരള സര്‍ക്കാര്‍ ദേശവിരുദ്ധരെ സഹായിക്കുന്നുവെന്ന ആര്‍എസ്എസ് തലവന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് രൂക്ഷ വിമർശനവുമായി പിണറായി വിജയൻ രംഗത്തെത്തിയിരിക്കുന്നത്. ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ട നടപ്പാക്കാനുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടപ്പോഴാണ്, കേരളത്തെ ദേശദ്രോഹത്തോടു ചേര്‍ത്തു വെക്കാന്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 'ഗോസംരക്ഷണ' കൊലപാതകങ്ങളും വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങളും ന്യായീകരിക്കാനാണ് കേരളത്തിനു നേരെ തിരിയുന്നതെങ്കില്‍, അത് തെറ്റായ ദിശയിലുള്ള സഞ്ചാരമാണ് എന്ന് ആര്‍എസ്എസിനെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എത്ര വലിയ വര്‍ഗീയ ശക്തിയായാലും ജനങ്ങളുടെ ജീവിതം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചാല്‍ ദാക്ഷിണ്യമില്ലാതെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.
എന്താണെന്ന് വ്യക്തമാക്കണം
വിവാദ പ്രസ്താവനയിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ആര്‍എസ്എസ് മേധാവി വ്യക്തമാക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.
ഇടതുപക്ഷ മനസ്സ്
മതനിരപേക്ഷ രാഷ്ട്രീയമാണ് കേരളത്തിന്റേത്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷ മനസ്സാണ് നാടിന്റെ ശക്തി. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ അത്യുജ്ജ്വല സംഭാവന ചെയ്ത അനേകം മഹാന്മാരുടെ നാടാണിതെന്നും അദ്ദേഹം പറഞ്ഞു.
കേരളീയനെ രാജ്യ സ്നേഹം പഠിപ്പിക്കാൻ വരേണ്ട
സ്വാതന്ത്ര്യ സമരത്തില്‍ കേരളത്തിന്റെയും കേരളീയന്റേയും അവിസ്മരണീയ പങ്കാളിത്തമുണ്ട്. സ്വാതന്ത്ര്യ പോരാട്ടത്തോട് പുറം തിരിഞ്ഞു നില്‍ക്കുകയും സാമ്രാജ്യ സേവ നടത്തുകയും ചെയ്ത പാരമ്പര്യമുള്ള ആര്‍ എസ് എസിന്റെ തലവന്‍, കേരളീയനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നും പിണറായി പറഞ്ഞു.
വിട്ടുവീഴ്ചയില്ലാതെ നേരിടും
ഭരണഘടനയ്ക്കും അതിന്റെ മൂല്യങ്ങള്‍ക്കും നേരെ ആര് വന്നാലും വിട്ടുവീഴ്ചയില്ലാതെ നേരിടുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ് ബുക്ക് പോസ്റ്റിൽ പറഞ്ഞു.
നേരിടുക നിറം നേക്കിയല്ല
വര്‍ഗീയതയുടെയും അക്രമത്തിന്റെയും നിറം നോക്കിയല്ല കേരളം അവയെ നേരിടുകയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
വർഗീയ ശക്തിക്ക് കൊട്ടാനുള്ള ചെണ്ടയല്ല
ഒരു വർഗീയശക്തിക്കും രാജ്യദ്രോഹിക്കും കൊട്ടാനുള്ള ചെണ്ടയല്ല കേരളമെന്നും അദ്ദേഹം പറഞ്ഞു.