അഹമ്മദിന്റെ മകളെയിറക്കി മുനീറും കൂട്ടരും..!!എതിര്‍ നീക്കങ്ങളെ കടുംവെട്ടു വെട്ടി കുഞ്ഞാലിക്കുട്ടി..!!
മലപ്പുറം: ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും അവസാനമിട്ടാണ് പികെ കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്തെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്. കുഞ്ഞാലിക്കുട്ടി ദേശീയ രാഷ്ട്രീയത്തിലെത്തി ശക്തരില്‍ ശക്തനാവുന്നതില്‍ മുറുമുറുപ്പുള്ള ലീഗിലെ ഒരു വിഭാഗം അത് തടയാന്‍ പല വഴികളും പയറ്റിയിരുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ തടയാന്‍ ഉള്ള ശ്രമങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടാണ് തീരുമാനം വന്നിരിക്കുന്നത്.
Read Also: എല്‍ കെ അദ്വാനി രാഷ്ട്രപതിയാകും..പദവി അദ്വാനിക്കുള്ള മോദിയുടെ ഗുരുദക്ഷിണ..!
Read Also: കുണ്ടറയിലെ 10 വയസ്സുകാരിയുടെ ശരീരത്തില്‍ 22 മുറിവുകള്‍..!!നടുക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്!
എംകെ മുനീര്‍, ഇടി മുഹമ്മദ് ബഷീര്‍, കെഎം ഷാജി, അബ്ദു സമദ് സമദാനി അടക്കമുള്ള ലീഗിലെ ഒരു വിഭാഗത്തിന് കുഞ്ഞാലിക്കുട്ടിയോട് അത്ര താല്‍പര്യമില്ല. മലപ്പുറത്ത് വിജയിച്ച് ദേശീയ നേതൃത്വത്തിലേക്ക് കുഞ്ഞാലിക്കുട്ടി ഉയരുന്നത് തടയുക എന്നത് അതുകൊണ്ടുതന്നെ ഈ സംഘത്തിന്റെ ആവശ്യവുമായിരുന്നു.
അന്തരിച്ച ഇ അഹമ്മദിന്റെ സീറ്റാണ് മലപ്പുറം. അഹമ്മദിന്റെ മരണത്തോടെ മലപ്പുറത്ത് ഇനിയാര് എന്ന ചര്‍ച്ച വരികയും ഒരു വിഭാഗം ഇ അഹമ്മദിന്റെ മകള്‍ ഫൗസിയയുടെ പേര് ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്തു.
കുഞ്ഞാലിക്കുട്ടിയെ എതിര്‍ക്കുന്ന ലീഗിലെ പ്രധാനികള്‍ ഫൗസിയയോട് മത്സരരംഗത്തേക്ക് കടന്നുവരാനും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്നവര്‍ അതിന് താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. പക്ഷേ കഴിഞ്ഞ ദിവസം മത്സരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഫൗസിയ തന്നെ രംഗത്തെത്തിയിരുന്നു.
ഫൗസിയയെ രാഷ്ട്രീയത്തിലിറക്കുക എന്നതിനപ്പുറം കുഞ്ഞാലിക്കുട്ടി മലപ്പുറത്തെത്തുന്നത് തടയുക എന്നതായിരുന്നു മുനീറടക്കമുള്ളവരുടെ ലക്ഷ്യം. മലപ്പുറം സീറ്റിന് അവകാശവാദം ഉന്നയിച്ച് സമദാനിയും രംഗത്ത് വന്നിരുന്നു.
ഫൗസിയയെ കൂടാതെ ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ മകന്‍ സിറാജ് സേട്ടിനേയും മുനീറിനും ഇടിക്കും താല്‍പര്യമുണ്ടായിരുന്നു. മാത്രമല്ല യൂത്ത് ലീഗ് നേതാവ് മുനവറലിയും സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നു.
മുസ്ലിം ലീഗില്‍ നിലവില്‍ ഏറ്റവും ശക്തനായ നേതാവ് കുഞ്ഞാലിക്കുട്ടി തന്നെയാണ്. മലപ്പുറം സീറ്റില്‍ തനിക്കുള്ള താല്‍പര്യം കുഞ്ഞാലിക്കുട്ടി അഭിമുഖങ്ങളിലും മറ്റും പരസ്യമാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അതിനെതള്ളാന്‍ പാണക്കാടിനാവില്ലെന്നതില്‍ സംശയമില്ല.
മലപ്പുറത്തെ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനായി ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഫൗസിയയുടെ പേര് പക്ഷേ ഉയര്‍ന്നുവന്നില്ല. അതേസമയം കെ എന്‍എ ഖാദര്‍, അബ്ദു സമദ് സമദാനി എന്നിവരെ നേരത്തെ പരിഗണിച്ചിരുന്നുവെങ്കിലും ഇവരുടെ പേരും യോഗത്തില്‍ ഉയര്‍ന്നില്ല.
കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്ത് മല്‍സരിപ്പിച്ച് ദേസഈയ രാഷ്ട്രീയത്തലേക്ക് അയക്കരുതെന്ന് കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമുന്നയിച്ച് ഉമ്മന്‍ ചാണ്ടി പാണക്കാട് തങ്ങളെ കാണുകയും ചെയ്തു. യുഡിഎഫിന് കരുത്തനായ നേതാവിനെ നഷ്ടമാകും എന്നതാണ് കോണ്‍ഗ്രസ്സിന്റെ വേവലാതി.
നിലവില്‍ വേങ്ങര മണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കുന്നതോടെ വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടതായി വരും. ലോകസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പ് വരുന്നതിനും ലീഗില്‍ എതിര്‍പ്പുണ്ട്.