ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ നടപടിയുമായി പോലീസ്; മേക്കപ്പ് ആർട്ടിസ്‌റ്റിന്റെ മൊഴിയിൽ കേസെടുത്തു
കോട്ടയം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ് രജിസ്‌റ്റർ ചെയ്‌ത് പോലീസ്. കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആർട്ടിസ്‌റ്റിന്റെ മൊഴിയിലാണ് കോട്ടയം പൊൻകുന്നം പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. മേക്കപ്പ് മാനേജർ കൊരട്ടി സജീവന് എതിരെയാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത്. അപമര്യാദയായി പെരുമാറി എന്നായിരുന്നു യുവതിയുടെ മൊഴിയിൽ പറയുന്നത്. ഹേമ കമ്മിറ്റിക്ക് മുൻപാകെ യുവതി ഈ മൊഴി നൽകിയിരുന്നു.
ഇതോടെയാണ് പോലീസ് കേസെടുത്തത്. ഈ സെപ്റ്റംബർ 23നാണ് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തത് എന്നാണ് വിവരം. ശേഷം കേസിന്റെ തുടർ നടപടികൾ പ്രത്യേക അന്വേഷണ സംഘമാവും നിർവഹിക്കുക എന്നാണ് അറിയിച്ചിരിക്കുന്നത്. നടിമാരുടെ പരാതികളിൽ കേസെടുത്ത് അന്വേഷണം നടത്തുന്ന എസ്‌ഐടി കേസും ഏറ്റെടുക്കും.

2013-14 കാലയളവിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നതെന്നാണ് വിവരം. കോട്ടയം പൊൻകുന്നത്ത് വച്ച് നടന്ന ഒരു സിനിമാ ചിത്രീകരണത്തിനിടെ മേക്കപ്പ് ആർട്ടിസ്‌റ്റായ യുവതിയോട് മാനേജരായ സജീവൻ മോശമായി പെരുമാറിയെന്നാണ് നൽകിയ മൊഴി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇതിലെ മൊഴികളിൽ എടുക്കുന്ന ആദ്യത്തെ കേസ് കൂടിയാണിത്.
ആദ്യമായാണ് ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയവരിൽ ഒരാൾ പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. ഇതോടെ കൂടുതൽ കേസുകൾ ഉണ്ടാവാനുള്ള സാധ്യതയാണ് തെളിയുന്നത്. നേരത്തെ കമ്മീഷൻ റിപ്പോർട്ടിലെ പൂർണമായ മൊഴികളും വിവരങ്ങളും പഠിച്ച ശേഷം അതീവ ഗൗരവമുള്ള സംഭവങ്ങളിൽ കേസ് എടുക്കുന്നതിനെ കുറിച്ച് എസ്ഐടി ആലോചിച്ചിരുന്നു. ഇതിനിടയിലാണ് യുവതി പോലീസിനെ സമീപിച്ചത്.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയിലെ പ്രമുഖ നടന്മാർക്ക് എതിരെ ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നുവന്നത്. അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ ഭാരവാഹികൾ, മറ്റ് സിനിമാ സംഘടനകളിലെ ഉന്നത പദവിയിൽ ഇരിക്കുന്നവർ, സംവിധായകർ എന്നിങ്ങനെ പല പ്രമുഖർക്ക് എതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു.
ഇതിൽ നടന്മാരായ സിദ്ദിഖ്, മണിയൻപിള്ള രാജു, മുകേഷ്, ജയസൂര്യ, ഇടവേള ബാബു, ബാബുരാജ്, സംവിധായകരായ രഞ്ജിത്ത്, വികെ പ്രകാശ് എന്നിവർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനവും രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും രാജിവച്ചിരുന്നു.












Click it and Unblock the Notifications