കോഴ വിഷയത്തിൽ ബിജെപി നേതൃത്വത്തിന് വീഴ്ചപറ്റി; കുമ്മനത്തിന് പരിചയക്കുറവെന്ന് പിപി മുകുന്ദൻ
തിരുവനന്തപുരം: ബിജെപി നേതൃത്വത്തിനെതിരെ പാർട്ടി മുൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പിപി മുകുന്ദൻ. മെഡിക്കൽ കോളേജ് കോഴ കൈകാര്യം ചെയ്യുന്നതിൽ ബിജെപി സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാ ചുമതലയുള്ളവര്‍ കൂടുതല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
അന്വേഷണവുമായി ബന്ധപ്പെട്ട അഞ്ചുപേരിലൂടെയാണ് റിപ്പോർട്ട് പുറത്തുപോയത് എന്നതാണ് പാര്‍ട്ടി കാണേണ്ടിയിരുന്നത്. കേഡര്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്നം പുറത്തുവരാന്‍ പാടില്ലായിരുന്നു. പരീക്ഷണനടപടികളെ പ്രവര്‍ത്തകര്‍ വിശ്വാസത്തിലെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിയിലുള്ള ചിലരുടെ മനസില്‍ സംശയമുണ്ട്. ബിജെപിയെ അനുകൂലിക്കുന്ന വലിയ വിഭാഗം സംശയത്തിന്റെ നിഴലിലാണ്. ആ സംശയം തീര്‍ക്കേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വീഴ്ച സംഭവിച്ചു
പ്രശ്നം തീര്‍ക്കേണ്ട സംവിധാനങ്ങളില്‍ വീഴ്ച സംഭവിച്ചു. നേതാക്കള്‍ പരസ്പരം പഴിചാരുന്നത് പാര്‍ട്ടിയെയും അണികളെയും ബാധിക്കുമെന്ന് പിപി മുകുന്ദൻ പറഞ്ഞു.
കുമ്മനത്തിന് പരിചയക്കുറവ്
കുമ്മനം രാജശേഖരന്‍ പ്രാപ്തിയുള്ളയാളാണെങ്കിലും രാഷ്ട്രീയമായി പരിചയമില്ലാത്തത് പരിഹരിക്കാനാകണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രദ്ധ പുലർത്തിയാൽ പ്രയോജനം
കുമ്മനം രാജശേഖരന് അനുഭവസമ്പത്തുണ്ടാകേണ്ട സമയമാണിതെന്നും ഭാവിയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ പ്രയോജനമുണ്ടാകുമെന്നും മുകുന്ദന്‍ പറഞ്ഞു.
സംശയപൂർവ്വമായ സ്ഥിതി വിശേഷം
താഴേത്തട്ടു വരെയുള്ള പ്രവര്‍ത്തകര്‍ക്ക് നിജസ്ഥിതി മനസിലാക്കിക്കൊടുക്കേണ്ടത് ആവശ്യമാണെന്നും ഇല്ലെങ്കില്‍ സംശയപൂര്‍വമായ സ്ഥിതിവിശേഷത്തിലേക്ക് പ്രസ്ഥാനം പോകുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
രാഷ്ട്രപതി ഭരണം
കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആര്‍എസ്എസിന്റെ അഭിപ്രായത്തോടും പിപി മുകുന്ദൻ എതിർപ്പ് പ്രകടിപ്പിച്ചു.
ജനാധിപത്യത്തിന് എതിരല്ല
സംസ്ഥാന സർക്കാരിനെ പിരിച്ചു വിടുക എന്ന നയത്തെ ശക്തമായി എതിർക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന് താൻ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.