Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രതീക്ഷിച്ചതുപോലെ സംസ്ഥാനസമിതിയില്‍ നിന്ന് ഒഴിവാക്കി'; വിഷമിച്ച് മരിക്കില്ലെന്ന് പിആര്‍ ശിവശങ്കര്‍

തിരുവനന്തപുരം: ബിജെപി സംസ്ഥാന, ദേശീയ കണ്‍സില്‍ പുനസംഘടനയ്ക്ക് പിന്നാലെ പാര്‍ട്ടിയില്‍ അതൃപ്തി പുകയുന്നു. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയുള്ള പുനസംഘടന ഗ്രൂപ്പ് താല്‍പര്യം സംരക്ഷിക്കാനാണെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്. പികെ കൃഷ്ണദാസ് പക്ഷത്തുള്ളവരെ വെട്ടിനിരത്തിയുള്ള പുനസംഘടനയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ വക്താവ് പിആര്‍ ശിവശങ്കര്‍. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ശിവശങ്കറിന്റെ വിമര്‍ശനം. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ.

1

ധര്‍മ്മോ രക്ഷതി രക്ഷിതഃ . വീണ്ടും ഒരു ചെറിയ പനി, ഓമിക്രോണ്‍(ഗ്രസ്) അല്ലാട്ടോ .. പിന്നെ ഭീകര ശരീരവേദനയും ... അതുകൊണ്ടാണ് ഈ 'ചരമ'കുറിപ്പെഴുതുവാന്‍ വൈകിയത്.. പ്രതീക്ഷിച്ചതുപോലെ എന്നെ സംസ്ഥാനസമിതിയില്‍ നിന്നുകൂടി ഒഴിവാക്കിയെന്ന വാര്‍ത്ത 'സന്തോഷ'പൂര്‍വം എന്റെ സുഹൃത്തുക്കളെ അറിയിക്കട്ടെ..

2

എറണാകുളത്തുനിന്ന് പള്ളുരുത്തിയിലെ ശ്രീ സുദേവന്‍, ശ്രീ അഡ്വ കൃഷ്ണദാസ് , പറവൂര്‍ ശ്രീ കെ പി രാജന്‍ചേട്ടനും ഒഴിച്ച് മറ്റുള്ള എല്ലാവരും സംസ്ഥാന സമിതിയില്‍ പുതുമുഖങ്ങള്‍ ആണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്, പലരും ചെറുപ്പക്കാരും , മിടുക്കന്മാരും ആണ്.. സ്ത്രീകളാണെകില്‍ ജനകീയ അടിത്തറയുള്ളവരും, സമരമുഖത്തെ താരങ്ങളും ആണ് . ശ്രീ ശങ്കരന്‍കുട്ടിച്ചേട്ടനും, അഡ്വ സാബുവും പണ്ടുമുതലേ സംസ്ഥാന നേതാക്കള്‍ ആയതിനാല്‍ സംസഥാന യോഗത്തില്‍ ഉണ്ടാവും.

3

ബാക്കിയെല്ലാവരും പുതുമുഖങ്ങള്‍.., ,ശ്രീമതി ലതാ ഗംഗാധരനും, ശ്രീമതി സുധാ ദിലീപിനും, ശ്രീ സി ജി രാജഗോപാലിനും (മുത്തു) ശ്രീമതി സജിനിക്കും എല്ലാവിധ ആശംസകളും.. കണക്കുപ്രകാരം ഇത് മൂന്നാം തവണയാണ് എന്നെ പുറത്താക്കുന്നത്.. ആദ്യം ദേശീയ നിര്‍വാഹക സമിതി അംഗം ആയിരുന്ന ശ്രീമതി റെയ്ച്ചല്‍ മത്തായി 1989 ല്‍ എ എന്‍ രാധാകൃഷ്ണന്‍ ചേട്ടന്റെ ലോക്‌സഭാ തിരെഞ്ഞെടുപ്പില്‍ പറവൂരില്‍ പ്രസംഗിക്കുവാന്‍ എത്താതിരുന്നപ്പോള്‍ എന്നെയും അന്നത്തെ ബിഎംഎസ് നേതാവ് , ഇപ്പോള്‍ സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താനോടൊപ്പം പ്രസംഗിച്ചത് മാത്രം ഓര്‍മ്മയുണ്ട്.

4

എബിവിപി നഗര്‍ സെക്രട്ടറി ആയിരുന്ന എന്നെ അന്നുതന്നെ പുറത്താക്കി.. ബിജെപി യോഗങ്ങളില്‍ പ്രസംഗിക്കുവാന്‍ പാടില്ല എന്ന് പരിഷത്തിന്റെ നിയമം ഞാന്‍ തെറ്റിച്ചു എന്നതാണ് കുറ്റം. നിയമപരമായി അത് ശരിയാണുതാനും.. ഒരു ആപത്ധര്‍മ്മം എന്നെകരുതിയുള്ളൂ.. ഭാഗ്യത്തിന് അന്നത്തെ സംഘത്തിന്റെ ജില്ലാ പ്രചരകനായിരുന്ന ശശിയേട്ടന്‍ പിടിച്ചു കടവന്ത്ര നഗര്‍ കാര്യവാഹ് ആക്കി.. ശശിയേട്ടന്‍ പോയി, ജെ നന്ദേട്ടന്‍ ജില്ലാ പ്രചാരക്കായി വന്നുപോകുംവരെ സംഘകാര്യകര്‍ത്താവായി തുടര്‍ന്നു. പിന്നീട് കടവന്ത്ര ബിജു എനിക്കുപകരം കാര്യവാഹ് ആയി.

5

ഞാന്‍ അന്നുമുതലാണ് ബിജെപിയില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയത്. ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ ആയിട്ടാണ് എന്നെ ആദ്യം നിയോഗിച്ചത്.. ഇന്നത്തെപോലെ അത്ര സുഖകരമല്ല മാധ്യമവേട്ട.. ഞാന്‍ പാര്‍ട്ടിയില്‍ വരുമ്പോള്‍ ഡിടിപി പോയിട്ട് ഫോട്ടോസ്റ്റാറ് പോലുമില്ല, സൈക്ലോസ്‌റ്റൈല്‍ ആണ് അത്യന്താആധുനിക മാര്‍ഗ്ഗം, മാരാര്‍ജിയും, രാമന്‍പിള്ള സാറും വരുമ്പോഴാണ് പിടപ്പതുപണി, അവര്‍ എഴുതിയത് സൈക്ലോസ്‌റ്റൈല്‍ ചെയ്ത് കോപ്പി കാണിക്കണം, തെറ്റിയാല്‍ ചിലപ്പോള്‍ വീണ്ടും എടുക്കണം, പലപ്പോഴും തിരുത്തി ഒപ്പിക്കും.

6

പൈസ കടമായതിനാല്‍ സൈക്ലോസ്‌റ്റൈല്‍കാരന്റെ ദേഷ്യപ്പെടല്‍ വേറെ... ദൃശ്യമാധ്യമങ്ങള്‍ ഇല്ലാത്തതിനാല്‍ അധികം വേണ്ട കോപ്പികള്‍ പത്തോപതിനഞ്ചോ മതി . മാരാര്‍ജിക്കുമാത്രം ഹിന്ദു പാത്രത്തില്‍ കൊടുക്കാന്‍ നിര്‍ബന്ധം അത് കാക്കനാടുവരെ പോകണം. നേരിട്ട് കൊടുക്കണം എല്ലായിടത്തും എന്നാണ് കല്പന, മാതൃഭൂമി, മനോരമ എന്നിവ ടൗണില്‍ ഓഫിസുണ്ട്, ഇന്ത്യന്‍ എക്‌സ്പ്രസ്സ് അന്ന് ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍വാള്‍ കമ്പനിക്കടുത്താണ് ബ്യുറോയും ഓഫീസും.. അരദിവസത്തെ പണിയാണ്..പലപ്പോഴും സഹായി ലൈബ്രറി കണ്ണന്‍ എളമക്കര രാജേഷ് മാത്രമാണ്. പിന്നീട് ഡിടിപി വന്നു, ഫോട്ടോസ്റ്റാറ്റും - പകുതിപണികുറഞ്ഞു. പിന്നീട് പാര്‍ട്ടി ഓഫിസില്‍ ഒരു ഫാക്‌സ് കൂടി മേടിച്ചുവെച്ചപ്പോള്‍ വെച്ചപ്പോള്‍ ഓഫിസ് 'ഫുള്ളി ഓട്ടോമാറ്റിക്' ആയി ഞാന്‍ 'സ്വയം' പ്രഖ്യാപിച്ചു..

7

അങ്ങിനെ 1998 ല്‍ അടല്ജി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നു.. ബിജെപി യുടെയും സികെപി എന്ന പപ്പേട്ടന്റെയും സുവര്‍ണ്ണ കാലഘട്ടം.. സംഘടനാ കാര്യങ്ങള്‍ പി പി മുകുന്ദേട്ടന്‍ ചിട്ടയായി നോക്കുന്നു. പക്ഷെ എനിക്ക് തിന്നിട്ട് 'എല്ലുമ്മേകുത്തിയിട്ട്' ഞാന്‍ ചില സംശയങ്ങള്‍, നയപ്രശ്‌നങ്ങള്‍ ഉന്നയിച്ചു. അവരൊന്നും ആലോചിച്ചില്ല അപ്പൊത്തന്നെ പിടിച്ചുപുറത്താക്കി. അതാണ് രണ്ടാമത്തെ പുറത്താക്കല്‍.. പിന്നീട് ശ്രീധരന്‍പിള്ള സാര്‍ വന്നപ്പോള്‍ വീണ്ടും സംസ്ഥാന മീഡിയ ജോയിന്റ് സെല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചു. കൂടെ ദീപക് ധര്‍മ്മടവും, അഡ്വ പദ്മകുമാറും . എന്തുകൊണ്ടാണെന്നറിയില്ല കൃഷ്ണദാസേട്ടന്‍ പ്രസിഡന്റായപ്പോള്‍ ഉത്തരവാദിത്വം ഒന്നും തന്നില്ല.. പിന്നീട് വീണ്ടും കെ ജി വേണുവേട്ടന്‍ പറഞ്ഞിട്ട് ബാലശങ്കര്‍ ജി ദേശീയ ഇന്റെലെക്ച്ചുല്‍ സെല്ലില്‍ മെമ്പറാക്കി.. പിന്നെയും വീണ്ടും മീഡിയാസെല്ലും, സംസ്ഥാനസമിതി അംഗവും.. പാര്‍ട്ടി വ്യക്താക്കളുടെ ലിസ്റ്റിലെ അംഗവും എല്ലാമായി പ്രവര്‍ത്തിക്കുവാന്‍ എനിക്ക് അവസരം തന്നത് ഈ മഹത്തായ പ്രസ്ഥാനമാണ് എന്ന് നന്ദിയോടെ ഓര്‍ക്കുന്നു.

8

അങ്ങിനെയിരിക്കെ ഇപ്പോള്‍ മൂന്നാമതും ഏതാണ്ട് പുറത്തായമട്ടായി..ഇനി എനിക്കില്ലാത്ത കുറ്റമുണ്ടാകില്ല, സന്ദേശത്തിലെ ശങ്കരാടിയുടെ വാക്കുകളാണ് ഓര്‍മ്മവരുന്നത്. ഈ ഫേസ് ബുക്ക് കുറിപ്പുകൂടി കാണുമ്പോള്‍ സജീവാങ്കത്വം കൂടി പോകുമായിരിക്കും..
ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് സംഘത്തിന്റെയും, ബിജെപിയുടെയും പ്രവര്‍ത്തന പദ്ധതിയിലൂടെ വളര്‍ന്നതിനാലാണ്.. അല്ലെങ്കില്‍ എവിടെയെങ്കിലും ജോലിയോ, കച്ചവടമോനടത്തി , ആട്ടുകട്ടിലില്‍ കിടന്ന് വല്ല പൈങ്കിളി നോവലും വായിച്ച് ഒരു ഫ്യൂഡല്‍ തെമ്മാടിയായി മരണമടഞ്ഞേനെ..

9

എത്രയോ പേരെ പരിചയപ്പെടുവാന്‍, കുറച്ചുപേരെയെങ്കിലും സഹായിക്കുവാന്‍, ധാരാളം വായിക്കുവാന്‍, പഠിക്കുവാന്‍, ചാനലില്‍ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കാളികളാകുവാന്‍ സംസാരിക്കുവാന്‍ എന്നെ പ്രാപ്തനാക്കിയത് ഈ മഹത്തയ പ്രസ്ഥാനമാണ്.. അതെല്ലാം നന്ദിയോടെ സ്മരിക്കുന്നു. മറക്കുവാന്‍ പാടില്ലാത്ത ഒരു പേര് അഡ്വ ഗോപുവിന്റെതാണ്, അദ്ദേഹം പോകേണ്ട ഒരു പ്രോഗ്രാം , മീഡിയ വണ്ണിലെ 'കേരളാസമ്മിറ്റ്' എന്ന പ്രോഗ്രാമിലെ ബിജെപിയുടെ കാഴ്ചപ്പാട് അവതരിപ്പിക്കുവാന്‍ ഡോ അരുണ്‍കുമാറിനോട് പറഞ്ഞു തുടക്കക്കാരനായ, ഒരു മുന്‍പരിചയവുമില്ലാതെ എനിക്ക് നല്‍കിയ ആ മഹാമനസ്‌കത അതും നന്ദിയോടെ ഓര്‍ക്കുന്നു..

10

അതുകൊണ്ടു നന്ദി പറഞ്ഞു പാര്‍ട്ടിവിട്ടു പോകുകയാണെന്നൊന്നും കരുതേണ്ട കേട്ടോ.. കാസര്‍ഗോട്ടെ സര്‍വ്വാദരണീയനായ പാവം കൃഷ്ണനാഥപൈ സാറിനെപ്പോലെ സജീവഅംഗത്വം കിട്ടിയില്ല എന്നുപറഞ്ഞു വിഷമിച്ചു മരിക്കാനൊന്നും എന്നെക്കിട്ടില്ല. കാലണ മെമ്പറായിട്ടണെങ്കിലും ഈ പാര്‍ട്ടിയില്‍ തന്നെ കാണും.. ഒരു കേന്ദ്രസര്‍ക്കാര്‍ ഡയറക്ടര്‍ പോസ്റ്റും വേണ്ട,ഇനി ഒരു പഞ്ചായത്ത് തിരെഞ്ഞെടുപ്പില്‍പോലും മത്സരിച്ചില്ലെങ്കിലും .. സംഘടനാ ഉത്തരവാദിത്വം കിട്ടിയില്ലെങ്കിലും .. നാട്ടിലെ ഏതുനീതികേടിനെയും, അപചയങ്ങളെയും പറ്റാവുന്ന രീതിയില്‍, സാധിക്കുന്ന ശക്തിയില്‍ ഇനിയും ചോദ്യംചെയ്യും.. മരിക്കുവോളം..
ധര്‍മ്മോ രക്ഷതി രക്ഷിതഃ .. ഇത് വെറും ചൊല്ലല്ല.. മന്ത്രമാണ് മഹാമന്ത്രം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+