ഉന്നത കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പ്രശാന്ത് കിഷോർ: പാർട്ടി പ്രവേശനം ഉടന്‍?
ദില്ലി: കോണ്‍ഗ്രസിന്റെ ഉന്നതതല കൂടിയാലോചനയില്‍ പങ്കെടുത്ത് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ. 10 ജൻപഥിൽ അഞ്ച് മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയില്‍ പാർട്ടിയിലെ മുതിർന്ന നേതാക്കളായ പ്രിയങ്ക ഗാന്ധി, അംബികാ സോണി, പി ചിദംബരം, ജയറാം രമേശ്, കെസി വേണുഗോപാൽ, രൺദീപ് സുർജേവാല തുടങ്ങിയവർ പങ്കെടുത്തു.
വരാനിരിക്കുന്ന 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കിഷോർ പാർട്ടിയിൽ ചേരുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇത്തരമൊരു കൂടിയാലോചന എന്നതാണ് ശ്രദ്ധേയം. മൂന്ന് ദിവസത്തിനിടെ കിഷോറുമായി കോൺഗ്രസ് നേതാക്കള്‍ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ച കൂടിയാണിത്.

2024ലെ പൊതുതിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പ്രശാന്ത് കിഷോറുമായുള്ള യോഗങ്ങൾ നടക്കുന്നതെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിനോട് പാർട്ടിയിൽ ചേരാൻ കോൺഗ്രസ് നേരത്തെ മുതല്‍ തന്നെ ആവശ്യപ്പെടുന്നുണ്ട്. ശനിയാഴ്ച കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിൽ നടന്ന യോഗത്തിൽ പ്രശാന്ത് കിഷോർ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിശദമായ അവതരണം നടത്തിയതായും റിപ്പോർട്ടുണ്ട്.
പൊന്നിനല്ലല്ലോ, പൊന്‍തിളക്കം ഭാവനയ്ക്കല്ലേ: ആരാധകരേറ്റെടുത്ത പുതിയ ദൃശ്യങ്ങള്‍

പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേർന്നേക്കാമെന്നും ശ്രോതസ്സുകളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
"പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേർന്നേക്കാം. അദ്ദേഹത്തെ കൺസൾട്ടന്റായി ഉപയോഗിക്കില്ല, പകരം പാർട്ടിയിൽ ചേരാനും നേതാവായി പ്രവർത്തിക്കാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡ്മാപ്പിനെയും സംഘടനയെയും കുറിച്ച് അദ്ദേഹം വിശദമായ അവതരണം നൽകി. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മാറ്റങ്ങൾ ആവശ്യമാണ്.''- ഒരു നേതാവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്യുന്നു

ലോക്‌സഭയിലെ 370 സീറ്റുകളിൽ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ബാക്കിയുള്ള സീറ്റുകളിൽ സഖ്യമുണ്ടാക്കണമെന്നും കിഷോർ സോണിയ ഗാന്ധിയോട് നിർദേശിച്ചെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ബിഹാർ, ഒഡീഷ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണമെന്നും എന്നാൽ തമിഴ്‌നാട്, മഹാരാഷ്ട്ര, ജാർഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിൽ സഖ്യമുണ്ടാക്കണമെന്നും കിഷോർ തന്റെ വിശദമായ അവതരണത്തിലൂടെ പറഞ്ഞു.

അതേസമയം, ഏപ്രിൽ എട്ടിന് ശരദ് യാദവിനെ ഡൽഹിയിലെ വസതിയിൽ കാണാൻ പോയ രാഹുൽ ഗാന്ധിയായിരുന്നു ഐക്യ പ്രതിപക്ഷ മുന്നണി'യെക്കുറിച്ച് ആദ്യ സൂചന നൽകിയത്. നരേന്ദ്ര മോദിക്കും ആർ എസ് സിനും എതിരായ ഐക്യം വേണമെന്നും രാഹുല്‍ ഗാന്ധി സന്ദർശനത്തിന് പിന്നാലെ ആവശ്യപ്പെട്ടിരുന്നു. അതിനിടെ കിഷോറും കോൺഗ്രസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമ്പോൾ പിഡിപി നേതാവ് മെഹബൂബ മുഫ്തി 10 ജൻപഥിലെത്തി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിച്ചതും ശ്രദ്ധേയമാണ്.

വാർത്താവിനിമയ സംവിധാനവും സോഷ്യൽ മീഡിയയും ഉൾപ്പെടെയുള്ള നിലവിലെ സംഘടനാ സംവിധാനത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് അത്യാവശ്യമാണെന്ന് പ്രശാന്ത് കിഷോർ നേതാക്കള്‍ക്ക് മുന്നില്‍ അടിവരയിട്ട് പറഞ്ഞു. പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമോ അതോ കൺസൾട്ടന്റായി പ്രവർത്തിക്കുമോ എന്ന കാര്യത്തിൽ നിർണായക തീരുമാനം ഉടനുണ്ടാകുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നു.

"കോൺഗ്രസ് ശക്തരായ സംസ്ഥാനങ്ങളിൽ, ആ സംസ്ഥാനങ്ങളിൽ നമുക്ക് പരമാവധി ഏകാഗ്രത വേണം; സഖ്യങ്ങൾ രൂപീകരിക്കണം. സംഘടനാ ഘടനയിൽ പ്രത്യേകം ആശയവിനിമയ വകുപ്പിന് സമ്പൂർണ നവീകരണം ആവശ്യമാണ്. ആശയവിനിമയ തന്ത്രം പൂർണ്ണമായും പുനർനിർമ്മിക്കേണ്ടതുണ്ടെന്നും പ്രശാന്ത് കിഷോർ നേതാക്കള്‍ക്ക് മുന്നില്‍ വ്യക്തമാക്കി "-പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു കോണ്‍ഗ്രസ് നേതാവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്യുന്നു












Click it and Unblock the Notifications