ജലീലിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം, സംഘര്‍ഷാവസ്ഥ, പ്രതിഷേധക്കാർക്ക് നേരെ ലാത്തിച്ചാര്‍ജ്,പരുക്ക്
തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് വന്‍ പ്രക്ഷോഭവുമായി ബിജെപിയും യൂത്ത് കോണ്‍ഗ്രസും. പ്രക്ഷോഭം ഒടുവില്‍ സംഘര്‍ഷത്തിലേക്ക് വഴിമാറി. പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. നിരവധി പ്രതിഷേധക്കാര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കോഴിക്കോടും ബിജെപി പ്രക്ഷോഭം സംഘടിപ്പിച്ചു. ബിജെപി മന്ത്രി രാജിവെക്കുന്നത് വരെ സമരം നടത്തുമെന്ന് ഇന്നാണ് പ്രഖ്യാപിച്ചത്. അതേസമയം പ്രക്ഷോഭത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.

ബിജെപി പ്രവര്‍ത്തകര്‍ ജലീലിന്റെ കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ഇതിനിടെ ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശിയത്. നിരവധി പ്രവര്‍ത്തകര്‍ക്കാണ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റത്.
അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിന് മുമ്പിലെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട്ട് യുവമോര്‍ച്ചയും പ്രതിഷേധിക്കുന്നുണ്ട്. കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു. മതഗ്രന്ഥങ്ങളുടെ മറവില്‍ പ്രതികള്‍ സ്വര്‍ണം കടത്തിയതായിട്ടാണ് കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നത്. ഇതേ തുടര്‍ന്നാണ് ജലീലിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. മന്ത്രിക്ക് സ്വപ്‌ന സുരേഷ് അടക്കമുള്ളവരുമായുള്ള പരിചയവും അന്വേഷിക്കുന്നുണ്ട്.
നയതന്ത്ര ബാഗില്‍ മതഗ്രന്ഥങ്ങള്‍ വന്നതിനെ കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള മന്ത്രിയുടെ ബന്ധത്തെകുറിച്ചും അന്വേഷണ സംഘം തേടിയിട്ടുണ്ട്. സ്വര്‍ണക്കടത്തിന് മന്ത്രി കൂട്ടുനിന്നുവെന്ന ആരോപണം ഉയരുന്ന സാഹചര്യത്തില്‍ ചോജ്യം ചെയ്യല്‍ സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ജലീലിന്റെ മൊഴികള്‍ പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ അദ്ദേഹത്തെ വീണ്ടും വിളിച്ച് വരുത്തുമെന്നാണ് സൂചന. രാവിലെ സ്വകാര്യ വാഹനത്തിനാണ് മന്ത്രി ഇഡിയുടെ ഓഫീസിലെത്തിയത്. അതുകൊണ്ട് ആരും അറിഞ്ഞിരുന്നില്ല. സുഹൃത്തിന്റെ വീട്ടിലാണ് ഔദ്യോഗിക വാഹനം വെച്ചത്.












Click it and Unblock the Notifications