'ഭരണം മാറിയാൽ എസ്എഫ്ഐക്കാരെ തല്ലാമെന്ന് ഒരു കെഎസ്‍യുക്കാരനും കരുതേണ്ട'; പിഎസ് സഞ്ജീവ്
കണ്ണൂർ: കൂത്തുപറമ്പിലെ നിർമലഗിരി കോളേജിൽ ഉണ്ടായ സംഘർഷത്തിന് പിന്നാലെ കെഎസ്‌യുവിന് ഭീഷണിയുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായ പിഎസ് സഞ്ജീവ്. കഴിഞ്ഞ ദിവസം ഇവിടെ കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഭരണം മാറിയതിനാൽ എസ്എഫ്ഐക്കാരെ തല്ലാമെന്ന് ഒരു കെഎസ്‌യുക്കാരനും കരുതേണ്ടെന്നാണ് സഞ്ജീവ് ഫേസ്‌ബുക്കിൽ കുറിച്ചത്.
യുഡിഎഫ് ഈ അക്രമം അവസാനിക്കപ്പണമെന്നാണ് സഞ്ജീവ് ആവശ്യപ്പെട്ടത്. യുഡിഎഫ്- കെഎസ്‍യു സംഘം തുടങ്ങി വെക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് അവസാനിപ്പിക്കാൻ ഞങ്ങൾക്ക് അറിയാമെന്നും സഞ്ജീവ് കുറിച്ചു. കെസി വേണുഗോപാൽ മുഖ്യമന്ത്രി ആവാൻ പണം ചിലവാക്കി തുടങ്ങിയ ചാനലിൽ കള്ളം പ്രചരിപ്പിച്ചാൽ സത്യം ഇല്ലാതാവില്ലെന്നും സഞ്ജീവ് പറയുന്നു.

പിഎസ് സഞ്ജീവിന്റെ വാക്കുകൾ
ഭരണം മാറിയാൽ എസ്എഫ്ഐക്കാരെ തല്ലാമെന്ന് ഒരു കെഎസ്‍യുക്കാരനും കരുതേണ്ടതില്ല. അതിപ്പോൾ കുത്തുപറമ്പ് ആയാലും തിരുവനന്തപുരത്തായാലും. ഗുണ്ടകളും, സ്ത്രീ പീഡകരെയും നേതൃത്വത്തിൽ വെച്ച് വാഴിക്കുന്ന കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അക്രമരാഷ്ട്രീയം കൊണ്ട് കേരളത്തിലെ എസ്എഫ്ഐ യെ അവസാനിപ്പിക്കാം എന്ന് കരുതരുത്.
കുത്തുപറമ്പ് ഉണ്ടായത് കെഎസ്‍യു ജില്ല പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഏകപക്ഷീയമായ അക്രമമാണ്. എസ്എഫ്ഐ ഏരിയ സെക്രട്ടറി ആകാശ് ഉൾപ്പടെ ഉള്ള പ്രവർത്തകർക്ക് മാരകമായി പരിക്കേറ്റു. കെസി വേണുഗോപാൽ മുഖ്യമന്ത്രി ആവാൻ പണം ചിലവാക്കി തുടങ്ങിയ ചാനലിൽ കള്ളം പ്രചരിപ്പിച്ചാൽ സത്യം ഇല്ലാതാവില്ല.
അവസാനിപ്പിക്കണം ഈ അക്രമം, യുഡിഎഫ്- കെഎസ്‍യു സംഘം തുടങ്ങി വെക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് അവസാനിപ്പിക്കാൻ ഞങ്ങൾക്ക് അറിയാം. അക്രമം കൊണ്ട് എസ്എഫ്ഐയെ നേരിടാം എന്ന് കെഎസ്‍യു കരുതരുത്.
തുടർച്ചയിൽ വരുന്ന കെഎസ്‍യു വിന്റെ സംഘടന തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഈ അക്രമ നാടകം നടത്താൻ എസ്എഫ്ഐയെ സ്‌റ്റേജ് ആയി എന്തായാലും ഈ പറഞ്ഞ വലതന്മാർ ഉപയോഗിക്കേണ്ടതില്ല. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ അക്രമം നടത്തി സ്വയം അക്രമിക്കപ്പെട്ടു എന്ന് വാർത്തയും കൊടുത്ത് രാഷ്ട്രീയ ലാഭം കൊയ്യുന്ന കേവല കോൺഗ്രസ് അൽപനിൽ നിന്ന് പ്രതീക്ഷിക്കുന്നത് തന്നെയാണ് ഇന്ന് കുത്തുപറമ്പിലും നടന്നത്.
അതേസമയം, കഴിഞ്ഞ ദിവസമാണ് കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ സംഘർഷം ഉണ്ടായത്. കോളേജിന് പുറത്ത് ചുവരെഴുത്ത് നടക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിന് പിന്നാലെ കെഎസ്‌യു ജില്ലാ പ്രസിഡന്റ് അതുല്‍ എംസി, എസ്എഫ്‌ഐ ഏരിയ സെക്രട്ടറി ആകാശ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.


Click it and Unblock the Notifications