ഇത്തവണ മലപ്പുറം; വീണ്ടും രാഹുലിന്‍റെ റോഡ് ഷോ ഒരുങ്ങുന്നു, പ്രിയങ്കയ്ക്കൊപ്പം സോണിയാ ഗാന്ധിയും വരും
കല്‍പറ്റ: വയനാട് ലോക്സഭ മണ്ഡലത്തില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കല്‍പറ്റയില്‍ നടത്തിയ റാലിയില്‍ ആയിരക്കണക്കിന് ജനങ്ങളായിരുന്നു ഒഴുകിയെത്തിയത്. രാഹുലിനൊപ്പം പ്രിയങ്കാ ഗാന്ധിയും കൂടി എത്തിയത് പ്രവര്‍ത്തകകരില്‍ ആവേശം വിതറി.
വയനാടിന് പുറമെ കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ യുഡിഎഫ് പ്രവര്‍ത്തകരും കല്‍പ്പറ്റയിലെ റായില്‍ പങ്കെടുത്തു. ദേശീയ അധ്യക്ഷന് പിന്തുണയുമായി കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും വയനാട്ടിലെത്തിയിരുന്നു. വലിയ വിജയമായ ആദ്യ റാലിക്ക് ശേഷം രാഹുലിന്‍റെ നേതൃത്വത്തില്‍ മറ്റൊരു റാലികൂടി മണ്ഡലത്തില്‍ നടത്താന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്..

പത്രികാ സമര്‍പ്പണത്തിന് ശേഷം
പത്രികാ സമര്‍പ്പണത്തിന് ശേഷം രാഹുലും പ്രിയങ്കയും നടത്തിയ റോഡ് ഷോ മലബാറില്‍ മാത്രമല്ല കേരളത്തിലുടനീളമുള്ള യുഡിഎഫിന്‍റെ പ്രചരണത്തിന് വലിയ ഊര്‍ജ്ജമാണ് പകര്‍ന്നത്. ഈ ആവേശം പ്രചരണത്തിന്‍റെ അവസാന ഘട്ടം വരെ നിലനിര്‍ത്താനാണ് മുന്നണിയുടെ നീക്കം.

വീണ്ടും റോഡ് ഷോ
ഇതിനായി വീണ്ടും വയനാട് മണ്ഡലത്തില്‍ രാഹുലിന്‍റെ റോഡ് ഷോ നടത്താന്‍ ഒരുങ്ങുകയാണ് യുഡിഎഫ്. ഈ മാസം 16 നോ 17 നോ പരിപാടി നടത്താനാണ് മുന്നണിയുടെ ആലോചന. ഈ തിയ്യതികളില്‍ രാഹുല്‍ തമിഴ്നാട്ടില്‍ എത്തുന്നുണ്ട്.

സോണിയഗാന്ധിയും
തമിഴ്നാട്ടിലെ പരിപാടിക്ക് ശേഷം രാഹുലിനെ മണ്ഡലത്തില്‍ എത്തിക്കാനാണ് നീക്കം. റോഡ് ഷോയുടെ തിയ്യത് അടുത്ത ദിവസം തന്നെ എഐസിസിയുമായി ബന്ധപ്പെട്ട് ഉറപ്പിക്കും. പ്രിയങ്ക ഗാന്ധിക്കൊപ്പം ഇത്തവണ സോണിയഗാന്ധി കൂടി റാലിയില്‍ പങ്കെടുത്തേക്കും.

മലപ്പുറത്ത്
വയനാട് ജില്ലക്ക് പുറത്തുള്ള മണ്ഡലത്തിന്‍റെ ഭാഗമായ വണ്ടൂര്‍, നിലമ്പൂര്‍ ഭാഗത്താവും റോഡ് ഷോ സംഘടിപിക്കുക. ലീഗിനെതിരായി ബിജെപി നടത്തുന്ന വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടി കൂടിയാവും മലപ്പുറത്തെ റോഡ് ഷോ.

അംഗീകരിച്ചിട്ടില്ല
പ്രിയങ്കഗാന്ധിയെ കൂടാതെ സോണിയ ഗാന്ധിയെ കൂടി പരിപാടിക്ക് ക്ഷണിച്ചിട്ടുണ്ട്. അവര്‍ക്ഷണം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നു. പ്രചരണത്തിന്‍റെ അവസാന ഘട്ടത്തില്‍ ഒരു റോഡ് ഷോ കൂടി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇത് എഐസിസി അംഗീകരിച്ചിട്ടില്ല

പ്രിയങ്ക വരും
ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന‍്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ നയിക്കേണ്ടതിനാല്‍ തന്നെ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണം കേരളത്തില്‍ വയനാട്ടില്‍ മാത്രം ഒതിങ്ങിയേക്കും. രാഹുല്‍ വരാത്ത മേഖലകളില്‍ പ്രിയങ്കയെ കൊണ്ടുവരാനാണ് കെപിസിസി ഉദ്ദേശിക്കുന്നത്.

പദ്ധതിയില്‍ മാറ്റം
മലബാർ, മധ്യ കേരളം, തെക്കൻ കേരളം എന്നിവിടങ്ങളിലായി രാഹുലിന്റെ 3 റോഡ് ഷോ നടത്താനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി എത്തിയതോടെ ഈ പദ്ധതിയില്‍ മാറ്റം വരുത്തുകയായിരുന്നു.

നേതൃത്വത്തിന്‍റെ ആവശ്യം
രാഹുൽ ഗാന്ധിയുടെ കേരളത്തിലെ പ്രചാരണം സംബന്ധിച്ചു പ്രവർത്തക സമിതി അംഗം എകെ ആന്റണി, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവരുമായി കേരള നേതൃത്വം ചര്‍ച്ച നടത്തും. അവസാന ഘട്ടത്തില്‍ തെക്കന്‍ കേരളത്തിലെവിടേയെങ്കിലും ഒരു റോഡ് ഷോ എന്നതാണ് സംസ്ഥാന നേതൃത്വത്തിന്‍റെ ആവശ്യം.

അക്ഷീണ പരിശ്രമം
അതേസമയം ദേശീയ അധ്യക്ഷനെ വലിയ ഭൂരിപക്ഷത്തില്‍ ജയിപ്പിക്കാനുള്ള അക്ഷീണ പരിശ്രമത്തിലാണ് വയനാട്ടിലെ യുഡിഎഫ് നേതൃത്വം. സ്ഥാനാര്‍ത്ഥിയുടെ അഭാവം അറിയിക്കാത്ത തരത്തിലുള്ള പ്രചരണത്തിനാണ് മണ്ഡലത്തില്‍ യുഡിഎഫ് നേതൃത്വം നല്‍കുന്നത്.

പ്രചരണം
ടി സിദ്ദിഖ് ഉള്‍പ്പടേയുള്ള നേതാക്കള്‍ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. വീട് കയറിയുള്ള പ്രചരണ പ്രവര്‍ത്തനങ്ങമാണ് ഈ ഘട്ടത്തില്‍ പ്രധാനമായും നടക്കുന്നത്.

മറുവശത്ത്
മറുവശത്ത് രണ്ടിടത്ത് ജയിച്ചാല്‍, രാഹുല്‍ ഗാന്ധി വയനാടിനെ കൈവിടുമോയെന്ന വോട്ടർമാരുടെ ആശങ്കയെ പ്രചാരണ ആയുധമാക്കുകയാണ് എൽഡിഎഫ് ക്യാമ്പ്. അമേഠിയിലും വയനാട്ടിലും ജയിച്ചാൽ രാഹുൽ ഗാന്ധി വയനാടിനെ കൈവിടുമെന്നും വീണ്ടും തെരഞ്ഞെടുപ്പ് വരുമെന്നുമാണ് എല്‍ഡിഎഫ് പ്രചരണം.

എന്തിന് വോട്ട് ചെയ്യണം
ജയിച്ചാലും വയനാടിനെ ഉപേക്ഷിക്കാൻ സാധ്യതയുള്ള രാഹുല്‍ ഗാന്ധിക്ക് എന്തിന് വോട്ട് ചെയ്യണമെന്നും, മണ്ഡലം നിലനിര്‍ത്തിയാലും സാധാരണക്കാരന് എം.പിയെക്കാണാൻ എങ്ങനെ സാധിക്കുമോയെന്നും എൽഡിഎഫ് ചോദിക്കുന്നു..

വയനാട്ടില്‍ തുടരും
ആരെന്ത് രാഹുൽ ഗാന്ധിയെക്കുറ്റം പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കില്ലെന്നും. അത്രയും വോട്ട് അവർക്ക് കുറയുമെന്നുമായിരുന്നു ഈ പ്രചരണങ്ങള്‍ക്കുള്ള കോണ്‍ഗ്രസിന്‍റെ മറുപടി. അമേഠിയില്‍ പകരക്കാരിയായി പ്രിയങ്ക ഗാന്ധി വരുമെന്നും വയനാട് എംപിയായി രാഹുല്‍ ഗാന്ധി തുടരുമെന്നുമാണ് യുഡിഎഫ് നേതാക്കൾ പ്രതീക്ഷിക്കുന്നതും പ്രസംഗിക്കുന്നതും.
ലോക്സഭ തിരഞ്ഞെടുപ്പ്: വയനാട് മണ്ഡലത്തെക്കുറിച്ച് കൂടുതല്‍ അറിയാം












Click it and Unblock the Notifications