'ആ കാര്യം ചെയ്തെന്ന് കണ്ടെത്തിയാൽ എന്നെ ജയിലിൽ അടച്ചോളൂ, ഹണിയുടെ കേസ് ഞാൻ സ്വയം വാദിക്കും'; രാഹുൽ ഈശ്വർ
തുടർച്ചയായ ലൈംഗിക അധിക്ഷേപ പരാമർശങ്ങളുടെ പേരിൽ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതിന് പിന്നാലെ ഇന്ന് രാഹുൽ ഈശ്വറിനെതിരെയും ഹണി റോസ് പോലീസിനെ സമീപിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും സംഘടിതമായി ആക്രമണങ്ങൾക്ക് ആഹ്വാനം ചെയ്യുകയാണ് രാഹുൽ ഈശ്വർ എന്നാണ് ഹണിയുടെ ആരോപണം. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രാഹുൽ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
ഹണി റോസ് നൽകിയ പരാതിയിലാണ് രാഹുൽ മറുപടിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഹണിയെ സോഷ്യൽ ഓഡിറ്റ് ചെയ്യണമെന്നാണ് രാഹുൽ ഈശ്വർ പറയുന്നത്. കേസ് താൻ സ്വയം വാദിക്കുമെന്നും രാഹുൽ പറഞ്ഞു. ഒരിക്കലും താൻ ബോബി ചെമ്മണ്ണൂരിന്റെ പിആർ അല്ലെന്നും കഴിഞ്ഞ വർഷമോ മറ്റോ ആണ് അവസാനമായി ബോചെയോട് താൻ സംസാരിച്ചതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

രാഹുൽ ഈശ്വറിന്റെ വാക്കുകൾ
ഹണി റോസിനെ മുൻപ് എത്ര ശക്തമായി വിമർശിച്ചോ അത് പോലെ തന്നെ ഇനിയും തുടരും. ഒട്ടും കൂടുകയുമില്ല കുറയുകയുമില്ല. ഹണി റോസിനെ ഞാൻ വിമർശിക്കുന്നത് അവർ എന്നെ എന്തെങ്കിലും പറയുന്നത് കൊണ്ടല്ല. അതിന് പിന്നിൽ സമൂഹത്തിന്റെ താൽപര്യങ്ങൾ മാത്രമാണ്. സമൂഹത്തിൽ മാന്യതയും മര്യാദയും വരണമെന്ന ആഗ്രഹമാണ്, വസ്ത്രധാരണത്തിൽ മാന്യത വരണമെന്ന താൽപര്യമാണ്.
ഹണിയും കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോവുന്നതിൽ വിഷമമുണ്ട്. അതിന് എങ്ങനെയാണ് ഞാൻ കാരണക്കാരൻ ആവുന്നത്. ഹണിയോട് ബോചെ പറഞ്ഞത് തെറ്റാണെന്നും ബോചെ മാപ്പ് പറയണമെന്നും പറഞ്ഞ ഞാൻ എങ്ങനെയാണ് ഹണിയുടെ വിഷമത്തിന് കാരണമാവുന്നത്. ഹണി പരാതി കൊടുത്തതിനോട് ഒന്നും വിയോജിപ്പില്ല. ബോചെ ചെയ്‌തത് തെറ്റാണു, മാപ്പ് പറയണം.
ആവിഷ്‌കാര സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഇന്ത്യൻ ഭരണഘടനയുടെ 19-ാം അനുച്ഛേദത്തില്‍ ഡീസന്‍സിയും മൊറാലിറ്റിയും റീസണബിള്‍ റെസ്ട്രിക്ഷനുകളാണ്. അത് ഹണി റോസിനും ബാധകമല്ലേ. ഡീസൻസി എന്നൊരു ക്ലോസ് ഉണ്ട്, അതൊരിക്കലും ഹണി മറക്കരുത്. എന്ത് ധരിക്കാനും ഹണിക്ക് എന്ത് ധരിക്കാനും അവകാശമുണ്ട്. അതിൽ എനിക്കൊരു പ്രശ്‌നവുമില്ല.
എന്നാൽ അത് സഭ്യമായി വിമർശിക്കാനും സോഷ്യൽ ഓഡിറ്റ് നടത്താനും എനിക്കും അവകാശമുണ്ട്. ഹണി റോസിനെ ഒരു വരിയിലൂടെയോ ഒരു വാക്കിലൂടെയോ എങ്കിലും അധിക്ഷേപിക്കുകയോ ലൈംഗികാധിക്ഷേപം നടത്തുകയോ ഞാന്‍ ചെയ്‌തിട്ടുണ്ടെങ്കിൽ എന്നെ വിചാരണ കൂടാതെ ജയിലിലടണം. ഞാന്‍ മറുവാദം ഒരിക്കലും പറയില്ല. ഹണി റോസ് ഒരിക്കലും വിമര്‍ശനത്തിന് അതീതയല്ല.
ഹണിയുടെ വസ്ത്രധാരണത്തെ ആരും നിയന്ത്രിക്കുന്നില്ല. എങ്കിലും ചിലയിടങ്ങളിൽ അത് സഭ്യത, മാന്യത, മര്യാദ ഒക്കെ ലംഘിക്കുന്നു എന്ന വ്യാപകമായ തോന്നൽ ഉള്ളത് ഹണി അംഗീകരിച്ചാൽ മതി. ഹണിക്കെതിരെ ആരെങ്കിലും അങ്ങനെ ആഭാസവും അശ്ലീലവും പറയുന്നുണ്ടെങ്കിൽ കേസ് കൊടുക്കാൻ ഞാനും തയ്യാറാണ്.
പരാതി എപ്പോഴും സത്യസന്ധമായിരിക്കണം. നിവിൻ പോളിക്ക് എതിരെ കൊടുത്ത കള്ളപ്പരാതി പോലെയാവരുത്. ഞാൻ ബോചെയുടെ പിആർ അല്ല, അദ്ദേഹത്തോട് വ്യക്തിപരമായി സംസാരിച്ചത് കഴിഞ്ഞ വർഷം എങ്ങാനുമാണ്. ഇത് ബോചെയുടെ പ്രശ്‌നമല്ല. ഞങ്ങൾ പുരുഷന്മാർക്ക് എതിരെ വ്യാപകമായി കള്ളപ്പരാതികൾ വരുന്നുണ്ട്.
ഹണി മനസിലാക്കേണ്ടത് നിങ്ങളുടെ വസ്ത്രധാരണത്തെ കുറിച്ച് കേരളീയ സമൂഹത്തിൽ ഒരു വിമർശനം നിലനിൽക്കുന്നുണ്ട്. അത് എയർ ചെയ്യുക മാത്രമാണ് ഞാൻ ചെയ്യുന്നത്. കേസ് കൊടുത്തോളൂ അത് ഹണിയുടെ താൽപര്യമാണ്. ഹണി റോസിന്റെ കേസ് ഞാൻ ഒറ്റയ്ക്ക് വാദിക്കും. ഹണി ഇതിനെയൊരു മറുപടിയായിട്ട് തന്നെ എടുക്കണം.












Click it and Unblock the Notifications