'ശബരിമലയിലേക്ക് പോവും മുൻപ് മോഹൻലാൽ മമ്മൂട്ടിയുമായി സംസാരിച്ചു, അവർ അത് തെളിയിച്ചു'; രാഹുൽ ഈശ്വർ
മലയാള സിനിമയിലെ എക്കാലത്തെയും വലിയ താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും കഴിഞ്ഞ നാലര പതിറ്റാണ്ടിൽ അധികമായി ഇൻഡസ്ട്രിയെ താങ്ങിനിർത്തുന്ന തൂണുകൾ പോലെയാണ്. രണ്ട് പേരുടെയും ആരാധകർ തമ്മിൽ പണ്ട് മുതൽക്കേ മത്സരം നിലനിന്നിരുന്നു എങ്കിലും ഇവർ എക്കാലത്തും സൗഹൃദത്തിന്റെ മാതൃക തീർത്ത താരങ്ങളാണ്. ആ ബന്ധമാണ് അവർക്കിടയിൽ എന്നും പ്രകടമായിട്ടുള്ളതും.
കഴിഞ്ഞ ദിവസം മമ്മൂട്ടിക്ക് വേണ്ടി മോഹൻലാൽ ശബരിമലയിൽ വഴിപാട് കഴിപ്പിച്ചതിന്റെ വാർത്തകൾ പുറത്തുവന്നതോടെ ആരാധകരും ആവേശത്തിലായിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലായിരുന്നു മോഹൻലാൽ തന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് വേണ്ടി വഴിപാട് നടത്തിയത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മൾട്ടിസ്‌റ്റാർ ചിത്രത്തിൽ മോഹൻലാലും മമ്മൂട്ടിയും വേഷമിടുന്നുണ്ട്.

ഇതിന്റെ ഷൂട്ടിംഗ് വേളയിൽ ചില ആരോഗ്യ പ്രശ്‌നങ്ങൾ മൂലം മമ്മൂട്ടി നിലവിൽ വിശ്രമത്തിലാണ്. അതിനിടയിലാണ് താരത്തിന് വേണ്ടി മോഹൻലാൽ വഴിപാട് നടത്തിയത്. നിരവധി ആരാധകരാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ ഈശ്വർ. ഇരുവരും നമ്മുടെ നാടിന് തന്നെ മാതൃകയാണെന്നും മതത്തിലുപരി സാഹോദര്യത്തിന് പ്രാധാന്യം കൊടുക്കുന്ന ഈ പ്രവർത്തി അഭിനന്ദനം അർഹിക്കുന്നുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു.
രാഹുൽ ഈശ്വറിന്റെ വാക്കുകൾ
മമ്മൂട്ടിക്ക് വേണ്ടി ശബരിമലയിൽ പ്രത്യേക പൂജ നടത്തി മോഹൻലാൽ. എത്രമാത്രം സ്നേഹമാണ് അവർക്കിടയിൽ. വളരെ സന്തോഷം തോന്നുന്ന വാർത്തയാണത്. ഉഷപൂജ വഴിപാടാണ് മോഹൻലാൽ നടത്തിയത്. 'മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം' എന്ന പേരിലാണ് വഴിപാട് നടത്തിയത്.ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ ഇത്തരത്തിൽ വഴിപാട് നടത്തി.
പലപ്പോഴും നാം കേൾക്കുന്നതാണ് മോഹൻലാലും മമ്മൂട്ടിയും ശത്രുക്കളാണ്, അവർ വിരുദ്ധ ചേരിയിൽ നിൽക്കുന്നവരാണ് എന്നൊക്കെ. ഫാൻസുകാർ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഏറ്റുമുട്ടാറുണ്ട്. എന്നാൽ ശബരിമലയിലേക്ക് പോവും മുൻപ് മോഹൻലാൽ മമ്മൂട്ടിയുമായി സംസാരിച്ചിരുന്നു. തന്റെ ശബരിമല ദർശനത്തിന്റെ കാര്യം അറിയിക്കുകയും ചെയ്‌തിരുന്നു.
ചൊവ്വാഴ്‌ച സുഹൃത്തുകൾക്ക് ഒപ്പമാണ് മോഹൻലാൽ ശബരിമലയിൽ എത്തിയത്. പമ്പയിലെ ഗണപതി കോവിലിൽ നിന്ന് കെട്ട് നിറച്ച് സന്ധ്യയോടെ അയ്യപ്പ ദർശനം നടത്തി. എനിക്ക് വളരെയധികം കൗതുകം തോനുന്നു. വളരെ നന്മയോട് കൂടി, ഐക്യത്തിന്റെ വാർത്തയാണ്. യഥാർത്ഥത്തിൽ മോഹൻലാലും മമ്മൂട്ടിയും കാണിക്കുന്നതാണ് നമ്മുടെ നാട് സ്വീകരിക്കേണ്ട പാത.
മോഹൻലാൽ ഒരു വിശ്വാസിയാണ്, വലതുപക്ഷത്തോടെ ചേർന്ന് നിൽക്കുന്ന, തീവ്ര വലതുപക്ഷമല്ലെങ്കിൽ കൂടി, അത്തരത്തിലുള്ള വ്യക്തിയാണ്. മമ്മൂട്ടി ഒരു ഇസ്ലാം മത വിശ്വാസിയാണ്, പ്രാർത്ഥനകൾ ഒക്കെ നടത്താറുണ്ട്. എങ്കിലും ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന വ്യക്തിയാണ്. മോഹൻലാൽ മമ്മൂട്ടിയെ ഇച്ചാക്ക എന്നാണ് വിളിക്കുന്നത്.
ഒരു ചേട്ടനും അനിയനും തമ്മിലുള്ള സാഹോദര്യം. ഇതൊക്കെ നമ്മുടെ കേരളത്തിൽ കണ്ടുവരുന്ന നന്മകളാണ്. മമ്മൂട്ടി മോഹൻലാലിന് വേണ്ടി ദുവ ചെയ്യുക, മോഹൻലാൽ മമ്മൂട്ടിക്ക് വേണ്ടി വഴിപാട് നടത്തുക എന്നതൊക്കെ. ഇതൊക്കെ ഈ രാജ്യത്തിൻറെ മനോഹരമായ ദൃശ്യങ്ങളാണ്. ഇതാണ് നമ്മളെ നമ്മളാക്കുന്നത്. ഇതെല്ലാ കാലത്തും നിലനിൽക്കട്ടെ.
തന്റെ ഭാര്യയായ സുചിത്രയ്ക്ക് വേണ്ടി വഴിപാട് നടത്തുമ്പോൾ തന്നെ സഹോദര തുല്യനായ അല്ലെങ്കിൽ സഹോദരൻ എന്ന് തന്നെ പറയാം മമ്മൂട്ടിക്ക് വേണ്ടിയും വഴിപാട് നടത്തുന്നു. ഇതൊക്കെയും ഈ നാടിന്റെ നന്മയുടെ സാഹോദര്യത്തിന്റെ ആത്മാവാണ്, അവർ അത് തെളിയിച്ചു. ഈ നന്മയാണ് നാം വരും തലമുറയ്ക്ക് കാട്ടി കൊടുക്കേണ്ടത്. മോഹൻലാലിനും മമ്മൂട്ടിക്കും എല്ലാവിധ ആശംസകളും നേരുന്നു.












Click it and Unblock the Notifications