വയനാട് ഇത്തവണയും രാഹുൽ ഗാന്ധി തന്നെ മത്സരിക്കും,കണ്ണൂരിൽ മാറ്റം; കെ മുരളീധരൻ
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് സീറ്റിൽസിറ്റിങ് എംപിയുമായ രാഹുൽ ഗാന്ധി തന്നെ മത്സരിക്കുമെന്ന് കെ മുരളീധരൻ എം പി. ഇത്തവണയും സിറ്റിംഗ് എംപിമാർ തന്നെയാകും മത്സരിക്കുക. കണ്ണൂരിൽ മാത്രം മാറിയേക്കുമെന്നും മുരളീധരൻ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം
'വയനാട് രാഹുൽ ഗാന്ധി തന്നെയായിരിക്കും മത്സരിക്കുക. കണ്ണൂർ ഒഴികെ മറ്റ് എല്ലായിടത്തും സിറ്റിംഗ് എംപിമാർ തന്നെ മത്സരിക്കാനാണ് ധാരണ. കഴിഞ്ഞ തവണ പാർട്ടി അധ്യക്ഷനായിരുന്നപ്പോൾ മുല്ലപ്പള്ളി മാറി നിന്നിരുന്നു. അതുപോലെ സുധാകരനും മാറി നിൽക്കാനുള്ള താത്പര്യം അറിയിച്ചിട്ടുണ്ട്. നേതൃത്വം ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. തന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചും പ്രതികരിക്കാൻ സമയമായിട്ടില്ല. പ്രവർത്തകരുടെ ഊർജമാണ് പാലക്കാടും തൃശൂരുമെല്ലാം നടന്ന ചുമരെഴുത്തിലൂടെ കണ്ടത്', മുരളീധരൻ പറഞ്ഞു.

ആരൊക്കെ പോയാലും ഇന്ത്യ മുന്നണിക്ക് പ്രശ്നമില്ലെന്നും സംസ്ഥാനത്ത് പരസ്പരം ഏറ്റുമുട്ടിയാലും കേന്ദ്രത്തിൽ ഇന്ത്യ സഖ്യം ബി ജെ പിയ്ക്കെതിരെ പോരാടുമെന്നും മുരളീധരൻ പറഞ്ഞു. 'ഇന്ത്യ മുന്നണിക്കൊരു പ്രശ്നവുമില്ല. ചില സംസ്ഥാനങ്ങളിൽ സഖ്യകക്ഷികൾ തമ്മിൽ പരസ്പര മത്സരമുണ്ടാകും. കേരളത്തിൽ സി പി എമ്മിനൊപ്പം കോൺഗ്രസ് സഹകരിക്കില്ലല്ലോ. ഇവിടുത്തെ സി പി എം ഫലത്തിൽ എൻ ഡി എയാണ്. ബംഗാളിൽ പ്രശ്നങ്ങൾ ഉണ്ട്. ഞങ്ങളുടെ ഏക എം എൽ എയെ പാർട്ടി മാറ്റിയ ആളാണ് മമത. എന്നിരുന്നാലും പ്രശ്ന പരിഹാരത്തിന് ശ്രമം ഉണ്ട്.
നിതീഷ് കുമാർ പോയാലും വന്നാലും ഇന്ത്യ സഖ്യത്തിന് പ്രശ്നമില്ല. ചില സഖ്യകക്ഷികൾ ഇപ്പോഴും ഉറച്ചുനിൽക്കുന്നുണ്ട്. ബിഹാറിൽ ആർജെഡിയുമായി പൂർണമായി സഖ്യമുണ്ട്. പഞ്ചാബിൽ എതിരെ മത്സരിച്ചാലും ഡൽഹിയിൽ ആം ആദ്മിയുമായി സഖ്യം ഉണ്ട്. അഖിലേഷിൻറെ സമാജ്വാദിയുമായി യുപിയിൽ ധാരണയായിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും സഖ്യമുണ്ടാകും. ശിവസേനയുമായും സഖ്യമുണ്ട്. സംസ്ഥാനങ്ങളിൽ ഭിന്നിച്ചത് കൊണ്ട് കാര്യമില്ല. പക്ഷേ കേന്ദ്രത്തിൽ ബി ജെ പിക്കെതിരെയാണ് മത്സരം', മുരളീധരൻ പറഞ്ഞു.
രാമക്ഷേത്ര ഉദ്ഘാടനം കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചത് ചടങ്ങ് രാഷ്ട്രീയവല്‍ക്കരിച്ചതിനാലാണെന്നും മുരളീധരൻ പ്രതികരിച്ചു.. വിശ്വാസികള്‍ക്ക് പോകാം പോകാതിരിക്കാം. മതേതര രാഷ്ട്രത്തിലെ പ്രധാനമന്ത്രി ക്ഷേത്ര ചടങ്ങില്‍ യജമാനനാവരുത്. ശശി തരൂര്‍ ശ്രീരാമ ഭക്തനാണ്. താനും ശ്രീരാമ ഭക്തനാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications