രാഹുലിന് കിട്ടിയത് പിന്നാക്കക്കാരെ അധിക്ഷേപിച്ചതിനുള്ള ശിക്ഷ: ഒബിസി മോർച്ച
തിരുവനന്തപുരം: പിന്നാക്കവിഭാഗങ്ങളെ അധിക്ഷേപിച്ചതിനാണ് രാഹുൽ ഗാന്ധിയെ സൂറത്ത് കോടതി ശിക്ഷിച്ചതെന്ന് ബി ജെ പി ഒബിസി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ എൻ പി രാധാകൃഷ്ണൻ. കോടതി വിധിയെ ഒബിസി മോർച്ച സ്വാഗതം ചെയ്യുന്നുവെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഏത് ഉന്നതനായാലും കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടും എന്ന് തെളിയിക്കുന്നതാണ് കോടതി വിധി. കോടതി വിധിയെ തരം താണ രീതിയിൽ അവഹേളിക്കുകയാണ് കോൺഗ്രസും ഇടതുപക്ഷവും ചെയ്യുന്നത്. ഒ ബി സി വിഭാഗങ്ങളോടുള്ള നിലപാട് എന്താണെന്ന് കോൺഗ്രസ് വ്യക്തമാക്കണം. അടിസ്ഥാന ജനവിഭാഗത്തെ അധിക്ഷേപിച്ചതിനാണ് ശിക്ഷ കിട്ടിയതെന്ന് കോൺഗ്രസും സിപിഎമ്മും മറക്കരുത്.

ഭരണഘടനാവകാശം ലംഘിച്ചു എന്ന് പറയുന്നവർ അടിസ്ഥാന വർഗത്തിനും അവകാശങ്ങൾ ഉണ്ട് എന്ന് മനസിലാക്കണം. രാഹുൽ ഗാന്ധി ഇപ്പോഴും പഴയ ഫ്യൂഡൽ പ്രതാപകാലത്താണ് ജീവിക്കുന്നത്. അതിനാലാണ് അപകീർത്തി കേസ് അദ്ദേഹം കാര്യമാക്കാതിരുന്നത്. ജനാധിപത്യ അവകാശം രാഹുൽ ഗാന്ധിക്ക് മാത്രമല്ല പിന്നാക്ക വിഭാഗങ്ങൾക്കും ഉണ്ട് എന്ന് വ്യക്തമാക്കുന്നതാണ് കോടതി വിധി.
ഒ ബി സി വിഭാഗങ്ങളെ അവഹേളിക്കുന്നവർക്കെതിരെ ശക്തമായ പ്രതിഷേധത്തിന് ഒ ബി സി മോർച്ച ആഹ്വാനം ചെയ്യുന്നുവെന്നും എൻ പി രാധാകൃഷ്ണൻ പറഞ്ഞു. ഒ ബി സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പൂങ്കുളം സതീഷ് , ജില്ലാ പ്രസിഡന്റ് വിപിൻ തൃപ്പല്ലിയൂർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
കോൺഗ്രസിന് അഴിഞ്ഞാടാൻ പിണറായി വിജയന്‍റെ സഹായം: വി.മുരളീധരൻ
രാഹുൽഗാന്ധിയുടെ പേരിൽ കോൺഗ്രസുകാർക്ക് അഴിഞ്ഞാടാനും അക്രമം കാണിക്കാനും പിണറായി വിജയൻ സർക്കാർ അവസരം നൽകുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. മാർക്സിസ്റ്റുപാർട്ടിയുടെ സംഘടനാശക്തി ഉപയോഗിച്ചാണ് സംസ്ഥാനത്തെ പ്രതിഷേധങ്ങൾ. രാജ്യത്ത് മറ്റെവിടെയും പേരിനു പോലും പ്രതിഷേധം കാണാനാകില്ലെന്നും വി.മുരളീധരൻ പറഞ്ഞു.
കോടതി വിധിയോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ നിയമത്തിന്‍റെ വഴിനോക്കണം. ഭരണഘടനയേയും കോടതിയേയും വെല്ലുവിളിക്കുന്ന സമീപനം അംഗീകരിക്കാനാകില്ല. പിന്നാക്ക വിഭാഗക്കാരോട് എന്തുമാകാമെന്ന രാഹുൽഗാന്ധിയുടെ ധാർഷ്ട്യം ഈ രാജ്യത്ത് നടക്കില്ലെന്നും വി.മുരളീധരൻ പറഞ്ഞു. സമുദായാധിക്ഷേപം നടത്തി ന്യായം പറയരുത്. നായന്മാരോ ഭട്ട് വിഭാഗക്കാരോ മുഴുവൻ കള്ളന്മാരെന്ന് പറഞ്ഞാൽ ആ സമുദായങ്ങൾ അത് അംഗീകരിക്കില്ല. ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുന്നതിനുള്ള ശിക്ഷയാണ് രാഹുൽ ഗാന്ധിക്ക് ലഭിച്ചതെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.
എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടറിയറ്റിൻ്റേത് തുടർനടപടി മാത്രമാണ്. ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാൻ വിദേശശക്തികൾ ഇടപെടണം എന്ന് പറയുന്നതാണോ രാഹുൽ ഗാന്ധിയുടെ മഹത്വമെന്നും കേന്ദ്രമന്ത്രി ചോദിച്ചു.












Click it and Unblock the Notifications