കേരളത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത; കൂടെ ഇടിമിന്നലും, ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മഴ മുന്നറിയിപ്പ് നൽകിയത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം.
അതേസമയം ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണിത്. ഇതുവരെ നാളെ ഒരു ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത ഉണ്ടെങ്കിലും കേരള-കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഇന്നലെ കോഴിക്കോട് ജില്ലയിൽ പലയിടത്തും ശക്തമായ മഴ പെയ്‌തിരുന്നു. ഇന്ന് മഴയ്ക്ക് ശമനമുണ്ട്.
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം
ഇടിമിന്നലുണ്ടാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ ഇടങ്ങളിൽ നില്‍ക്കുന്നത് പരമാവധി ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം പൂർണമായും ഒഴിവാക്കണം.
ഇടിമിന്നലുള്ള സമയത്ത് തുണികള്‍ എടുക്കാന്‍ ടെറസിലോ, മുറ്റത്തോ പോകരുത്. അന്തരീക്ഷം മേഘാവൃതമെങ്കില്‍ കുട്ടികളെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാന്‍ അനുവദിക്കരുത്. ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണമെന്നും ജാഗ്രത നിര്‍ദ്ദേശത്തില്‍ പറയുന്നു.
കാറുകൾ അടക്കമുള്ള വാഹനങ്ങളിലാണ് ഇടിമിന്നൽ സമയത്ത് ഉള്ളതെങ്കിൽ ഒരു കാരണവശാലും പുറത്തിറങ്ങരുത്. വാഹനത്തിന് ഉള്ളിൽ ഇരിക്കുന്നതാണ് സുരക്ഷിതം. ഒരു കാരണവശാലും ലാൻഡ് ഫോൺ ഉപയോഗിക്കാൻ പാടില്ല.












Click it and Unblock the Notifications