ജലനിരപ്പ് ഉയരുന്നു; പമ്പ ഡാം തുറന്നു, മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി
പത്തനംതിട്ട: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. ഷട്ടറുകള്‍ 30 സെമി വീതമാണ് തുറന്നത്. 25 ക്യുമെക്‌സ് ജലം പമ്പാ നദിയിലേക്ക് ഒഴുക്കി തുടങ്ങി. ഡാമിന്റെ പരമാവധി ശേഷി 986.33 മീറ്ററാണ്. വൈകുന്നേരം നാലിന് ശേഷമാണ് ഷട്ടറുകള്‍ തുറന്നത്. ആവശ്യമെങ്കില്‍ ഇരു ഷട്ടറുകളും 60 സെ.മി വരെ ഉയര്‍ത്തി പരമാവധി 50 ക്യുമെക്‌സ് ജലം പുറത്തേക്ക് ഒഴുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Recommended Video

പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാ നദിയിലൂടെ ഏകദേശം ആറു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയിലും 12 മണിക്കൂറുകള്‍ക്ക് ശേഷം റാന്നിയിലും എത്തിച്ചേരും. അപകട സാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാ ആളുകളെയും ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട തഹസീല്‍ദാര്‍മാരേയും വില്ലേജ് ഓഫീസര്‍മാരെയും പഞ്ചായത്ത് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തയതായും കളക്ടർ അറിയിച്ചു. വനത്തിനുള്ളില്‍ അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരേയും ക്യാമ്പുകളിലേക്ക് മാറ്റും.
കക്കി-ആനത്തോട് ഡാമിന്റെ നാല് ഷട്ടറുകൾ രാവിലെയോടെ തുറന്നിരുന്നു. 60 സെന്റീ മീറ്ററാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുള്ളത്. നിലവില്‍ 72 ക്യുമെക്‌സ് ജലമാണ് പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നത്. അതേസമയം വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തോടെ സംസ്ഥാനത്ത് വിവിധ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.
പാലക്കാട് ശിരുവാണി ഡാമിന്റെ റിവര്‍ സ്ലൂയിസ് ഷട്ടര്‍ 1.70 മീറ്ററാക്കി ഉയര്‍ത്തിയിട്ടുണ്ട്. മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ 40 ൽ നിന്ന് 50 സെമി ആക്കിയും കാഞ്ഞിരപ്പുഴ ഡാമിലെ ഷട്ടറുകള്‍ 80 സെന്റീമീറ്ററില്‍ നിന്ന് ഒരു മീറ്ററായി ഉയര്‍ത്തിയതായി ജില്ലാ ഭരണകുടം അറിയിച്ചു.
ഇടുക്കി - ചെറുതോണി ഡാമിന്റെ 5 ഷട്ടറുകളും ഉയര്‍ത്തി. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ധിപ്പിച്ചതിനാലുമാണ് ഷട്ടറുകൾ ഉയർത്തിയത്. ഷട്ടറുകൾ 40 സെന്റി മീറ്റര്‍ ഉയര്‍ത്തി 260 ക്യുമെക്‌സ് വരെ ജലമാണ് പുറത്തേക്കൊഴുക്കുന്നത്. തൃശൂര്‍ ജില്ലയിലെ എറിയാട്, പൊയ്യ എന്നിവിടങ്ങളിലും കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയുടെ വിവിധ പ്രദേശങ്ങളിലും ഏകദേശം 15 മണിക്കൂര്‍ കൊണ്ട് വെള്ളം എത്താന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.












Click it and Unblock the Notifications