'വനിതാ സംവരണം ഉടനടി നടപ്പിലാകുമെന്ന് കണ്ടപ്പോൾ കോൺഗ്രസ് അതിന് തുരങ്കം വച്ചു'; രാജീവ് ചന്ദ്രശേഖർ
വനിതാ സംവരണ ബിൽ സഭയിൽ എതിർക്കുകയും പരാജയപ്പെടുത്തുകയും ചെയ്‌ത കോൺഗ്രസിനും സഖ്യ കക്ഷികൾക്കും എതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ചരിത്രത്തിൽ എല്ലായ്‌പ്പോഴും കോൺഗ്രസ് വനിതാ സംവരണ ബില്ലിനെ എതിർക്കുകയാണ് ചെയ്‌തിട്ടുള്ളതെന്നും വൈകുമെന്ന് കരുതിയാണ് 2023ൽ അവർ അതിനെ പിന്തുണച്ചതെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ചൂണ്ടിക്കാട്ടി.
അതിനായി ചരിത്രത്തിലെ കോൺഗ്രസ് ഭരണ കാലഘട്ടത്തിൽ ഉണ്ടായ സംഭവ വികാസങ്ങളും അദ്ദേഹം ഉദാഹരണമായി എടുത്തു പറയുകയുണ്ടായി. 1998, 1999, 2002, 2003 എന്നിങ്ങനെ നാല് തവണ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വനിതാ സംവരണ ബിൽ കൊണ്ട് വന്നെങ്കിലും കോൺഗ്രസ് അന്ന് അതിനെ എതിർത്തെന്നും അവരുടെയും സഖ്യ കക്ഷികളുടെയും വാക്കുകളിൽ ആരും വഞ്ചിതരാകരുതെന്നും അദ്ദേഹം പറഞ്ഞു.

രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകൾ
2026-ൽ വനിതാ സംവരണ ബില്ലിനെ കോൺഗ്രസ് വെറുതെ എതിർക്കുക മാത്രമല്ല ചെയ്‌തത്, അത് നടപ്പിലാകുമെന്ന് കണ്ടപ്പോൾ അട്ടിമറിക്കുകയായിരുന്നു അവർ ഇത്തവണ. കോൺഗ്രസിനെ സംബന്ധിച്ച് ഇതൊരു പുതിയ കാര്യമല്ല, പണ്ടേയുള്ള അവരുടെ പതിവ് രീതിയാണിത്.
ചരിത്രം പരിശോധിച്ചാൽ:
1996: പ്രധാനമന്ത്രി ദേവഗൗഡയുടെ ഭരണകാലത്താണ് വനിതാ സംവരണ ബിൽ അവതരിപ്പിക്കപ്പെട്ടത്. കോൺഗ്രസ് പിന്തുണയോടെയാണ് ആ സർക്കാർ നിലനിന്നിരുന്നത്. എന്നാൽ ബിൽ നിയമമാകാതിരിക്കാൻ കോൺഗ്രസ് ശ്രദ്ധിച്ചു.
1998, 1999, 2002, 2003: അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ നാല് തവണയാണ് ബിൽ കൊണ്ടുവന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാൻ കോൺഗ്രസ് പിന്തുണ അനിവാര്യമായിരുന്നു. എന്നാൽ ഓരോ തവണയും കോൺഗ്രസ് ബില്ലിന് തടയിട്ടു.
2010: ഈ ചരിത്രമെല്ലാം മറന്ന്, യുപിഎ സർക്കാർ രാജ്യസഭയിൽ ബിൽ അവതരിപ്പിച്ചപ്പോൾ ബിജെപി അതിനെ പിന്തുണച്ചു. എന്നാൽ ലോക്‌സഭയിൽ എത്തിയപ്പോൾ കോൺഗ്രസ് പിന്മാറി. ബിൽ ഒരിക്കൽ കൂടി അട്ടിമറിക്കപ്പെട്ടു.
2023: മോദി സർക്കാർ വനിതാ സംവരണ ബിൽ പാസാക്കി. സർക്കാരിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ, തടസ്സം നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ കോൺഗ്രസിന് ബില്ലിനെ അനുകൂലിക്കുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു.
2026-ൽ എന്താണ് സംഭവിച്ചത്?
എല്ലാം മാറിമറിഞ്ഞു.
2023-ലെ നിയമപ്രകാരം, 2026-ലെ സെൻസസിനും മണ്ഡല പുനർനിർണയത്തിനും ശേഷമേ സംവരണം നടപ്പിലാക്കാൻ സാധിക്കുമായിരുന്നുള്ളൂ. അതായത് 2034-ലോ അതിനു ശേഷമോ മാത്രം. നടപ്പിലാക്കാൻ താമസമെടുക്കും എന്ന് ഉറപ്പുണ്ടായിരുന്നതിനാൽ അന്ന് പിന്തുണയ്ക്കാൻ കോൺഗ്രസിന് പ്രയാസമുണ്ടായിരുന്നില്ല.
എന്നാൽ 2026-ലെ പുതിയ നിർദ്ദേശത്തോടെ കാര്യങ്ങൾ മാറി. 2029-ലെ തിരഞ്ഞെടുപ്പിൽ തന്നെ സംവരണം നടപ്പിലാക്കണമെന്ന കാര്യം അത് നിർബന്ധമാക്കി. അപ്പോഴാണ് യഥാർത്ഥ സത്യം പുറത്തുവന്നത്. വനിതാ സംവരണം ഉടനടി നടപ്പിലാകുമെന്ന് കണ്ട നിമിഷം, കോൺഗ്രസും സഖ്യകക്ഷികളും അതിന് തുരങ്കം വയ്ക്കാൻ വീണ്ടും രംഗത്തിറങ്ങി.
അതുകൊണ്ട്, അവരുടെ പ്രസ്‌താവനകളിലോ പ്രകടനങ്ങളിലോ ആരും വഞ്ചിതരാകരുത്.












Click it and Unblock the Notifications