'കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും ചേർന്നാണ്'; രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയായി വിഡി സതീശനെ തീരുമാനിച്ചതിൽ ബിജെപിയുടെ പ്രചാരണം കൂടുതൽ ശക്തമാക്കി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ലീഗ്, ജമാ അത്തെ സ്വാധീനമാണ് മുഖ്യമന്ത്രി തീരുമാനത്തിന് പിന്നിലെന്നാണ് ബിജെപി സംസ്ഥാന ഘടകം ആരോപിക്കുന്നത്. അത് ആവർത്തിക്കുകയാണ് രാജീവ് ചന്ദ്രശേഖർ ഇപ്പോൾ. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹം പ്രതികരിച്ചത്.
ഒരു പാർട്ടിക്ക് സ്വന്തം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും പക്ഷേ ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമായ കാര്യം, കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും ചേർന്നാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ഓരോ മലയാളിയും അരക്ഷിതരായി, ആശങ്കയോടെ ജീവിക്കേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം ആരോപിച്ചു.

രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകൾ
ഇന്ന്, 11 ദിവസത്തെ തർക്കങ്ങളും ചർച്ചകളും കഴിഞ്ഞ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള UDF കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചു. ഒരു പാർട്ടിക്ക് സ്വന്തം മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. പക്ഷേ ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമായ കാര്യം, കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചത് ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും ചേർന്നാണ് എന്നതാണ്.
കോൺഗ്രസ് ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി തുറന്ന രാഷ്ട്രീയ സഖ്യം ഉണ്ടാക്കിയതുമുതൽ, ഇത്തരം മതനിരപേക്ഷതക്കെതിരായ അപകടകരമായ ശക്തികൾക്ക് മുഖ്യധാരാ രാഷ്ട്രീയത്തിലും ഭരണത്തിലും ഇടം ലഭിക്കുന്നതിൻ്റെ ഭീഷണിയെക്കുറിച്ച് ഞാൻ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇത് കേരളത്തിനും രാജ്യത്തിനും വലിയ ഭീഷണിയാണ്. ഓരോ മലയാളിയും അരക്ഷിതരായി, ആശങ്കയോടെ ജീവിക്കേണ്ട സാഹചര്യമാണിത്. #ApakadamPolitics ഒരു വശത്ത് ഇന്ത്യൻ ഭരണഘടന കൈയിൽ പിടിച്ച് സംസാരിക്കുകയും മറുവശത്ത് തീവ്രവാദപരവും മതനിരപേക്ഷതയില്ലാത്ത തീവ്ര മുസ്ലിം സംഘടനകളുമായി സഖ്യരാഷ്ട്രീയം കളിക്കുകയും ചെയ്യുന്ന അതേ നാണമില്ലാത്ത കോൺഗ്രസാണ് ഇത്.
ഇതോടെ നിരവധി ചോദ്യങ്ങളും ആശങ്കകളും ഉയരുന്നു - അക്രമം, തീവ്രവാദം, യുവാക്കളുടെ മതധ്രുവീകരണവുമായി അടക്കം ബന്ധപ്പെട്ട കേസുകളിൽ പോലീസ് - നിയമ സംവിധാനം എന്ത് ചെയ്യും..?
ജമാഅത്തും മുസ്ലിം ലീഗും വിദ്യാഭ്യാസവും നമ്മുടെ യുവതലമുറയുടെ ഭാവിയും നിയന്ത്രിക്കുമോ?
ജമാഅത്ത്+IUML നിയന്ത്രിക്കുന്ന സർക്കാരുള്ള കേരളത്തിലേക്ക് നിക്ഷേപകർ വരുമോ? IUML പിന്തുണയുള്ള UPA സർക്കാരിന്റെ കാലത്തെ പോലെ അഴിമതി വർധിക്കുമോ? ഇങ്ങനെ നിരവധി ആശങ്കകൾ മാത്രം ബാക്കി.
അതേസമയം, മുഖ്യമന്ത്രി വിഡി സതീശൻ ഉൾപ്പെടെ മുഴുവൻ മന്ത്രിമാരുടെയും സത്യപ്രതിജ്ഞ തിങ്കളാഴ്‌ച നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. മെയ് 21ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും. മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം, അതിനായി തിരക്കിട്ട നീക്കങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്. 20 മന്ത്രിമാർ ആയിരിക്കും ഉണ്ടാവുകയെന്നാണ് വിവരം. വകുപ്പുകൾ അടക്കമുള്ള കൂടുതൽ വിവരങ്ങൾ പിന്നീടായിരിക്കും തീരുമാനിക്കുക.












Click it and Unblock the Notifications