'രഞ്ജിത് സ്ഥാനമൊഴിയണം, ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവയ്ക്കാൻ സജി ചെറിയാൻ കൂട്ടുനിന്നു'; വിഡി സതീശൻ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിതിന് എതിരായ പീഡന ആരോപണത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രഞ്ജിത് ചെയർമാൻ സ്ഥാനം ഒഴിയണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. കേരളത്തിലെ സിനിമാ രംഗത്ത് വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ് രഞ്ജിത്. അദ്ദേഹം സ്ഥാനം ഒഴിയണമെന്നാണ് തനിക്ക് അഭ്യർത്ഥിക്കാനുള്ളതെന്നും വിഡി സതീശൻ പറഞ്ഞു.
സജി ചെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വയ്ക്കാൻ കൂട്ടുനിന്നുവെന്നും സർക്കാർ വേട്ടക്കാരന് ഒപ്പമാണെന്നും ഇരകൾക്ക് ഒപ്പമല്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പരാതി തന്നാൽ മാത്രമേ കേസ് എടുക്കൂ എന്നാണ് സജി ചെറിയാൻ പറയുന്നത്. സജി ചെറിയാൻ മന്ത്രി സ്ഥാനം ഒഴിയുന്നതാവും നല്ലത്. അദ്ദേഹം ഒരിക്കലും ഈ സ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

അതേസമയം, വിഷയത്തിൽ രഞ്ജിത്തിനെതിരെ സിനിമാ, രാഷ്ട്രീയ മേഖലകളിൽ നിന്ന് കടുത്ത എതിർപ്പാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. മുതിർന്ന സിപിഐ നേതാവ് ആനി രാജയും രഞ്ജിത് രാജിവയ്ക്കണം എന്ന ആവശ്യവുമായി രംഗത്ത് വന്നു. രഞ്ജിതിനെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും നീക്കിയ ശേഷമാവണം അന്വേഷണം നടത്തേണ്ടതെന്നാണ് ആനി രാജ പറയുന്നത്.
പരാതിയെ പരസ്യമായി ആരോപണ വിധേയൻ തള്ളിയെന്ന് പറഞ്ഞ് ഒഴിയാനാണെങ്കിൽ രാജ്യത്ത് നിയമത്തിന്റെ ആവശ്യമില്ലല്ലോ എന്നും മന്ത്രി സജി ചെറിയാന്റെ പ്രതികരണത്തിന് മറുപടിയായി ആനി രാജ അഭിപ്രായപ്പെട്ടു. കേരളത്തിന് ഒന്നാകെ അവമതിപ്പുണ്ടാക്കുന്ന ആരോപണമാണ് ബംഗാളി നടി നടത്തിയതെന്നും ആനി രാജ ചൂണ്ടിക്കാട്ടി.
ഇതിന് പുറമേ മന്ത്രി ആർ ബിന്ദുവും വിഷയത്തിൽ പ്രതികരണം അറിയിച്ച് രംഗത്ത് വന്നിരുന്നു. ഒരു സ്ത്രീ ആരോപണം ഉന്നയിക്കുമ്പോൾ ആദ്യം നിജസ്ഥിതി മനസിലാക്കണമെന്നും ശേഷം നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വിഷയത്തിൽ അന്തിമ അഭിപ്രായം പറയേണ്ടത് സാംസ്ക്കാരിക വകുപ്പും മുഖ്യമന്ത്രിയും ആണെന്നും ആർ ബിന്ദു പ്രതികരിച്ചു.
കൂടാതെ പ്രമുഖ സംവിധായകൻ ഡോ. ബിജുവും രഞ്ജിത്തിനെ രാജി ആവശ്യപ്പട്ട് രംഗത്ത് വന്നിട്ടുണ്ട്. അൽപ്പമെങ്കിലും ധാർമികത ബാക്കിയുണ്ടെങ്കിൽ രഞ്ജിതിനെ അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണം എന്നായിരുന്നു ഡോ. ബിജു തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ കുറിച്ചത്. മുൻകാലങ്ങളിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന നിലയിൽ രഞ്ജിത്തിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അദ്ദേഹം എണ്ണിപ്പറയുകയും ചെയ്‌തു.
സർക്കാർ ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിക്കാൻ സാധ്യത ഇല്ലെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. ചെയർമാന് എതിരായ വിവിധ ആരോപണങ്ങളിൽ സർക്കാർ ഇതുവരെ പുലർത്തിയ നിശബ്‌ദത, ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേലുള്ള ഒളിച്ചുകളി എന്നിവ പരിഗണിക്കുമ്പോൾ. അക്കാദമി ചെയർമാൻ സ്വയം രാജി വെക്കാനോ പുറത്താക്കാനോ ഉള്ള സാധ്യത ഉണ്ടാകില്ലെന്നറിയാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.












Click it and Unblock the Notifications