ചൈനീസ് സൈന്യം പൂർണ്ണമായും പിന്മാറണം: അല്ലാതെ ബന്ധം സാധാരണ നിലയിലാവില്ല: എസ് ജയശങ്കർ
ദില്ലി: അതിർത്തിയിലെ സമാധാനം പുനഃസ്ഥാപിക്കണമെങ്കില്‍ നിയന്ത്രണ രേഖയില്‍ നിന്നും ചൈനയുടെ സൈനികർ പൂർണ്ണമായും പിന്മാറണമെന്ന ആവശ്യം ആവർത്തിച്ച് ഇന്ത്യ. ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് ഇന്ത്യ മുന്‍ നിലപാടില്‍ ഉറച്ച് നിന്നത്. 'നിയന്ത്രണ രേഖയില്‍ നിന്നും സൈനികരെ പിൻവലിച്ചില്ലെങ്കിൽ ഇന്ത്യ-ചൈന ബന്ധത്തിൽ സാധാരണ നിലയുണ്ടാകില്ല' വെള്ളിയാഴ്ച ഡൽഹിയിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി.
വ്യാഴാഴ്ച ഡൽഹിയിലെത്തിയ വാങ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി വെള്ളിയാഴ്ച രാവിലെ ഒരു മണിക്കൂർ കൂടിക്കാഴ്ച നടത്തിയശേഷം കാഠ്മണ്ഡുവിലേക്ക് പുറപ്പെടുന്നതിന് മുമ്പായിട്ടാണ് ജയശങ്കറുമായി മൂന്ന് മണിക്കൂർ ഉഭയകക്ഷി ചർച്ചയിലേർപ്പെട്ടത്. അതിർത്തി പ്രശ്‌നത്തിൽ "നമ്മുടെ ദേശീയ വികാരം" താൻ അറിയിച്ചിട്ടുണ്ടെന്നും "2020 ഏപ്രിൽ മുതൽ ചൈനയുടെ സൈനിക വിന്യാസത്തിൽ നിന്ന് ഉണ്ടാകുന്ന സംഘർഷങ്ങളും പിരിമുറുക്കങ്ങളും രണ്ട് അയൽക്കാർ തമ്മിലുള്ള സാധാരണ ബന്ധത്തെ നല്ലനിലയില്‍ കൊണ്ടുപോവാന്‍ കഴിയുന്നതല്ല" എന്നും താന്‍ ചർച്ചയില്‍ വ്യക്തമാക്കിയെന്നാണ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എസ് ജയശങ്കർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.

"ഇന്ന് നമ്മുടെ ബന്ധം സാധാരണമാണോ എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ, ഇല്ല എന്നാണ് എന്റെ ഉത്തരം. അതിർത്തി പ്രദേശങ്ങളിലെ സാഹചര്യം അസാധാരണമാണെങ്കിൽ ബന്ധം സാധാരണമാകില്ല," ദി ഹിന്ദുവിന്റെ ചോദ്യത്തിന് മറുപടിയായി ജയശങ്കർ പറഞ്ഞു. കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ വലിയ സൈനിക വിന്യാസമാണ് നടന്നത്. ഇത് അസാധാരണമായ സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാംഗോഗ്, ഗോഗ്ര, ഹോട്ട്സ്പ്രിംഗ് തുടങ്ങിയ മേഖലകളില്‍ നിന്നുള്ള ചൈനയുടെ പിന്മാമാറ്റം സാവധാനത്തിലാണ് നടക്കുന്നത്. നേരത്ത പല ഘട്ടങ്ങളിലായി നടത്തിയ നയതന്ത്ര-സൈനിക ചർച്ചയിലെ ധാരണയും ചൈന ലംഘിച്ചതിലെ അതൃപ്തിയും എസ് ജയശങ്കർ കൂടിക്കാഴ്ചയില്‍ അറിയിച്ചു. അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ഇതാദ്യമായാണ് ഇരു രാജ്യങ്ങളുടെയും വിദേശ കാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയത്. അതേസമയം, ചൈനീസ് വിദേശകാര്യമന്ത്രിയുടെ കശ്മീര്‍ പരാമര്‍ശത്തിലും ഇന്ത്യ അതൃപ്തിയറിയിച്ചു. ജമ്മുകാശ്മീര്‍ വിഷയത്തില്‍ ചില മുസ്ലീം സുഹൃത്തുക്കള്‍ പങ്കുവച്ച വികാരമാണ് ചൈനക്കെന്ന് ഇസ്ലമാബാദില്‍ നടന്ന യോഗത്തില്‍ വാങ് യീ അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. ചൈനയുടെ താല്‍പര്യപ്രകാരമാണ് അദ്ദേഹത്തിന്‍റെ സന്ദര്‍ശനം പരസ്യപ്പെടുത്താതിരുന്നതെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications