കൊച്ചിക്കാർക്ക് ആശ്വസിക്കാം; എൻഎച്ച് 66ലെ വെള്ളക്കെട്ട് തടയാൻ നടപടി, എറണാകുളത്ത് 29 കോടി അനുവദിച്ചു
കൊച്ചി: കേരളത്തിൽ ദേശീയപാത വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും മഴക്കാലത്ത് ദേശീയപാത 66ൽ വെള്ളക്കെട്ടും മിന്നൽപ്രളയവും രൂക്ഷമാകുന്നത് തടയുന്നതിൽ വീഴ്‌ച വരുത്തിയെന്ന വിമർശനങ്ങൾ ശക്തമാവുകയാണ്. ഇപ്പോഴിതാ പ്രശ്‌നപരിഹാരത്തിനായി ദേശീയപാത അതോറിറ്റി പുതിയ പദ്ധതി നടപ്പാക്കുകയാണ്. എറണാകുളത്ത് മാത്രം 29 കോടി രൂപയുടെ സമഗ്ര ഡ്രെയിനേജ് വികസന പദ്ധതിക്കാണ് തുടക്കമിടുന്നത്.
ദേശീയപാത വികസനത്തിനിടെ നിലവിലുണ്ടായിരുന്ന നിരവധി ഡ്രെയിനേജ് ഔട്ട്‌ലെറ്റുകൾ അടഞ്ഞുപോയതാണ് വെള്ളക്കെട്ട് രൂക്ഷമാകാൻ പ്രധാന കാരണമെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് തദ്ദേശ സ്ഥാപനങ്ങളുമായും ജില്ലാ ഭരണകൂടവുമായി ചേർന്നാണ് എൻഎച്ച്എഐ പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ആദ്യഘട്ടത്തിൽ എറണാകുളം ജില്ലയിലെ ഇടപ്പള്ളി മുതൽ മൂത്തകുന്നം (കൊടുങ്ങല്ലൂർ) വരെയുള്ള 26 കിലോമീറ്റർ ദേശീയപാത ഭാഗത്താണ് 29 കോടി രൂപയുടെ പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി നിർമ്മാണച്ചെലവ് പൂർണമായും എൻഎച്ച്എഐ വഹിക്കും. അതേസമയം, പുതിയ ഡ്രെയിനേജ് ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ അതിവേഗം ഒരുക്കേണ്ട ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കായിരിക്കും.
എറണാകുളത്തെ ഏഴ് തദ്ദേശ സ്ഥാപനങ്ങൾ പദ്ധതിയുടെ ഭാഗമാകും. ഇതിൽ ഏറ്റവും കൂടുതൽ വെള്ളക്കെട്ട് നേരിടുന്ന പ്രദേശമായ നോർത്ത് പറവൂർ നഗരസഭയ്ക്ക് പ്രധാന പരിഗണന നൽകിയിട്ടുണ്ട്. പുതിയ ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കുന്നതിനായി 9 കോടി രൂപയുടെ പദ്ധതി നോർത്ത് പറവൂർ നഗരസഭ സമർപ്പിച്ചിട്ടുണ്ട്. മഴവെള്ളം നേരിട്ട് നദിയിലേക്ക് ഒഴുക്കിവിടുന്നതിനുള്ള പുതിയ ഡ്രെയിനേജ് ലൈനുകളാണ് പ്രധാനമായും നിർമ്മിക്കുക.
ദേശീയപാത വീതികൂട്ടലും നേരെയാക്കലും നടത്തിയപ്പോൾ പഴയ ഡ്രെയിനേജ് ഔട്ട്‌ലെറ്റുകൾ പലതും ഇല്ലാതായതോടെ വെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാത്ത സാഹചര്യമാണ്. സർവീസ് റോഡുകൾക്കൊപ്പമായി പുതിയ ഡ്രെയിനേജ് സംവിധാനം ഒരുക്കുമെന്നും, എന്നാൽ ദേശീയപാത കിഴക്ക്-പടിഞ്ഞാറ് ദിശയിലായിരിക്കുമ്പോൾ നദി വടക്ക്-തെക്ക് ദിശയിലായതിനാൽ സാങ്കേതിക വെല്ലുവിളികൾ ഉണ്ടെന്നുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
ഗ്രാമപഞ്ചായത്തുകളും തങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ എൻഎച്ച്എഐയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ചെറാനല്ലൂർ ഗ്രാമപഞ്ചായത്ത് 50 ലക്ഷം രൂപയുടെ പ്രാഥമിക എസ്‌റ്റിമേറ്റ് സമർപ്പിച്ചപ്പോൾ സമീപത്തെ വരാപ്പുഴ ഗ്രാമപഞ്ചായത്ത് ഒരു കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്. മഞ്ഞുമ്മൽ, ചെറാനല്ലൂർ, സിഗ്നൽ ജംഗ്ഷൻ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് ഗുരുതര പ്രശ്‌നമായി തുടരുകയാണെന്ന് ചെറാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഉയർന്ന നിലയിൽ നിർമ്മിച്ച ദേശീയപാത കാരണം സമീപത്തെ താഴ്ന്ന സ്വകാര്യ ഭൂമികളിൽ വെള്ളം കെട്ടിനിൽക്കുന്നതായും, ഇതിനായി അധികമായി 50 ലക്ഷം രൂപ കൂടി ആവശ്യപ്പെടുമെന്നും അവർ അറിയിച്ചു. എന്നാൽ മഴക്കാലത്തെ വെള്ളക്കെട്ട് എറണാകുളത്ത് മാത്രം ഒതുങ്ങുന്ന പ്രശ്‌നമല്ലെന്ന് എൻഎച്ച്എഐ വ്യക്തമാക്കി.
ഇതുവരെ ഏറ്റവും കൂടുതൽ ഫണ്ട് ആവശ്യപ്പെട്ടത് എറണാകുളം ജില്ലയാണെന്നും, എറണാകുളത്തിന് പുറമെ മറ്റ് മൂന്ന് ജില്ലകൾക്കും ഇതിനകം ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മറ്റു ജില്ലകളിൽ എസ്‌റ്റിമേറ്റുകളുടെ തയ്യാറെടുപ്പും സാങ്കേതിക പരിശോധനയും വിവിധ ഘട്ടങ്ങളിലാണെന്നും അവർ പറഞ്ഞു.
ദേശീയപാതയ്ക്ക് പുറത്തുള്ള തോടുകൾ അടഞ്ഞുകിടക്കുന്നതും ഭൂവിനിയോഗത്തിലെ മാറ്റങ്ങളും സമീപ ജലാശയങ്ങളിലേക്കുള്ള ഡ്രെയിനേജ് ബന്ധങ്ങളുടെ അപര്യാപ്‌തതയുമാണ് പല സ്ഥലങ്ങളിലെയും വെള്ളക്കെട്ടിന് കാരണമെന്ന് എൻഎച്ച്എഐ ചൂണ്ടിക്കാണിക്കുന്നു. അതിനാൽ ദേശീയപാതയിലെ ഡ്രെയിനേജ് ഔട്ട്‌ലെറ്റുകൾ സമീപത്തെ പ്രകൃതിദത്ത തോടുകളുമായും ജലാശയങ്ങളുമായും ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും എൻഎച്ച്എഐ നേതൃത്വം നൽകും.












Click it and Unblock the Notifications