കൊച്ചിക്കാർക്ക് ആശ്വാസം; ഇനി ദീർഘദൂര ട്രെയിനുകൾ കൂടുതൽ കിട്ടും, എറണാകുളം ജംഗ്‌ഷൻ പ്ലാറ്റ്‌ഫോമുകൾ നീട്ടുന്നു
കൊച്ചി: എറണാകുളം ജംഗ്‌ഷൻ റെയിൽവേ സ്‌റ്റേഷനിലെ എല്ലാ പ്ലാറ്റ്‌ഫോമുകളും ദീർഘിപ്പിക്കാൻ നിർദ്ദേശം മുന്നോട്ടുവച്ച് തിരുവനന്തപുരം ഡിവിഷൻ. കൂടുതൽ കോച്ചുകളുള്ള ദീർഘദൂര ട്രെയിനുകൾക്ക് ആവശ്യമായ നീളത്തിലുള്ള പ്ലാറ്റ്‌ഫോമുകൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിൽ പ്ലാറ്റ്‌ഫോം ലഭ്യമല്ലാത്തതിനാൽ സ്‌റ്റേഷന്റെ പുറത്തുവച്ച് ട്രെയിനുകൾ കാത്തുനിൽക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
നിലവിൽ എറണാകുളം ജംഗ്‌ഷനിലെ പ്ലാറ്റ്‌ഫോം രണ്ടിന്റെ ദീർഘിപ്പിക്കൽ പ്രവൃത്തിക്ക് മാത്രമാണ് അനുമതി ലഭിച്ചിട്ടുള്ളത്. എന്നാൽ പുതിയ നിർദ്ദേശത്തിലൂടെ കൂടുതൽ ദൈർഘ്യമുള്ള ട്രെയിൻ റേക്കുകൾ യാതൊരു തടസവുമില്ലാതെ സ്‌റ്റേഷനിൽ സ്വീകരിക്കാനും ട്രെയിനുകളുടെ ഗതാഗതക്രമം കൂടുതൽ സുഗമമാക്കാനും ലക്ഷ്യമിടുന്നു.

കൊച്ചിയിലെ തിരക്കേറിയ റെയിൽവേ സ്‌റ്റേഷനിൽ പ്ലാറ്റ്‌ഫോമുകൾ ദീർഘിപ്പിക്കണമെന്നും യാത്രക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും യാത്രക്കാരുടെ സംഘടനകൾ ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയാണ്. ഓൾ കേരള റെയിൽവേ യൂസേഴ്‌സ് അസോസിയേഷനും ഇക്കാര്യം റെയിൽവേയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അടുത്തിടെ നടന്ന യോഗത്തിൽ പ്ലാറ്റ്‌ഫോം നാലും അഞ്ചും ദീർഘിപ്പിക്കുന്നതിനുള്ള തീരുമാനം മുതിർന്ന ഡിവിഷണൽ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
പ്ലാറ്റ്‌ഫോമുകളുടെ ഉയരം വർധിപ്പിക്കണമെന്നും സ്‌റ്റേഷനിലെ ജലസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് മൂന്ന്, നാല്, അഞ്ച് പ്ലാറ്റ്‌ഫോമുകളിൽ ട്രെയിനിൽ കയറുന്നതിലും ഇറങ്ങുന്നതിലും യാത്രക്കാർ ബുദ്ധിമുട്ട് നേരിടുന്നതായി സ്ഥിരം യാത്രക്കാർ പറയുന്നു. പ്ലാറ്റ്‌ഫോമുകളുടെ ഉയരം കുറവായതിനാൽ പ്രായമായവർക്കും ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും ട്രെയിനിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് കൂടുതൽ പ്രയാസകരമാണ്.
പ്ലാറ്റ്‌ഫോമുകളുടെ ഉയരം വർധിപ്പിക്കുന്നതിനും ആവശ്യമായ മറ്റ് പ്രവൃത്തികൾ നടത്തുന്നതിനും റെയിൽവേ അധികൃതർ ഉറപ്പ് നൽകിയതായാണ് വിവരം. മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കാൻ ഏകദേശം മൂന്ന് വർഷം കൂടി വേണ്ടിവന്നേക്കാം. പ്ലാറ്റ്‌ഫോം രണ്ടിൽ ഇതിനകം അനുമതി ലഭിച്ചിട്ടുള്ള ദീർഘിപ്പിക്കൽ പ്രവൃത്തികൾക്കൊപ്പം മറ്റ് പ്ലാറ്റ്‌ഫോമുകളുടെ ദീർഘിപ്പിക്കലും ഉയരം വർധിപ്പിക്കലും നടപ്പാകുന്നതോടെ സ്‌റ്റേഷന്റെ പ്രവർത്തനക്ഷമത മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.
അതേസമയം, വലിയ നവീകരണ പ്രവർത്തികളാണ് എറണാകുളം ജംഗ്‌ഷൻ റെയിൽവേ സ്‌റ്റേഷനിൽ നടക്കുന്നത്. ജംഗ്‌ഷൻ റെയിൽവേ സ്‌റ്റേഷന്റെ പുനർവികസന പ്രവൃത്തികൾ 2022ലാണ് ആരംഭിച്ചത്. ആദ്യം 2025ഓടെ പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഏകദേശം 350 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് പിന്നീട് കാലതാമസം നേരിടുകയായിരുന്നു. കരാറെടുത്ത ബ്രിഡ്‌ജ് ആൻഡ് റൂഫ് കമ്പനി (ഇന്ത്യ) ലിമിറ്റഡിന്റെ പ്രവർത്തനത്തിലെ വീഴ്‌ച മൂലം അവരെ മാറ്റിയിരുന്നു.
കരാറുകാരൻ നടത്തിയ നിർമ്മാണപ്രവൃത്തികളുടെ നിലവാരം പ്രതീക്ഷിച്ചതിനേക്കാൾ താഴ്ന്നതാണെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതോടെ പ്രവൃത്തികളുടെ പുരോഗതിയെയും ഗുണനിലവാരത്തെയും കുറിച്ച് ആശങ്കകൾ ഉയർന്നു. സമയപരിധി നീണ്ടതോടെ എറണാകുളം ജംഗ്‌ഷൻ സ്‌റ്റേഷന്റെ പുനർവികസനം 2028ലേക്ക് നീളുന്ന സാഹചര്യമാണ് നിലവിലുള്ളത്.




Click it and Unblock the Notifications