ദിലീപിനെ തിരിച്ചെടുത്തത് അതീവ രഹസ്യമായ നീക്കം.. ഗണേഷ് കുമാറിനെ വലിച്ച് കീറി രമ്യാ നമ്പീശൻ!
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ എഎംഎംഎയും വിമന്‍ ഇന്‍ സിനിമ കലക്ടീവും തമ്മിലുള്ള പോര് മുറുകുന്നു. രാജിവെച്ച നാല് നടിമാരെ ഗണേഷ് കുമാര്‍ അപഹസിക്കുന്ന ഓഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
നടിമാര്‍ കുഴപ്പക്കാരാണെന്നും സിനിമയില്‍ നിന്നും പുറത്തായവരാണ് എന്നതടക്കമാണ് ഗണേഷിന്റെ വാക്കുകള്‍. ഗണേഷ് കുമാറിനെതിരെ തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഡബ്ല്യൂസിസി അംഗമായ നടി രമ്യാ നമ്പീശന്‍. ഏഷ്യാനെറ്റ് ന്യൂസിലെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയിലാണ് രമ്യയുടെ വിമര്‍ശനം.
ഒരു വർഷം മുൻപ് തിരിച്ചെടുത്തു
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ തൊട്ടടുത്ത ദിവസം ചേര്‍ന്ന എഎംഎംഎയുടെ അവൈലബിള്‍ എക്‌സിക്യൂട്ടീവ് യോഗമാണ് പുറത്താക്കിയത്. എന്നാല്‍ അതിന് പിന്നാലെ ചേര്‍ന്ന മറ്റൊരു എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആദ്യത്തെ തീരുമാനം മരവിപ്പിക്കുകയുമുണ്ടായി. മാധ്യമങ്ങളടക്കം ഇക്കാര്യം ഒരു വര്‍ഷത്തോളം പുറത്താരും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം മാത്രമാണ് ഈ വിവരം പുറത്തായത്.
സിദ്ദിഖിന്റെ വെളിപ്പെടുത്തൽ
അതിന് പിന്നാലെ രമ്യാ നമ്പീശനും പൃഥ്വിരാജും ഉള്‍പ്പെട്ട കമ്മിറ്റിയാണ് ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമെടുത്തത് എന്ന് അമ്മ സെക്രട്ടറി സിദ്ദിഖ് വെളിപ്പെടുത്തിയത് പുതിയ വഴിത്തിരിവായി. ഒരു വര്‍ഷം മുന്‍പെടുത്ത ആ തീരുമാനത്തെക്കുറിച്ച് അന്ന് അവര്‍ പുറത്ത് പറഞ്ഞില്ലെന്നും സിദ്ദിഖ് ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുകയുണ്ടായി.
മറുപടി നൽകി രമ്യ
എന്നാല്‍ സിദ്ദിഖിന്റെ ആരോപണം തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ് എന്ന് രമ്യ മറുപടിയുമായി എത്തി. ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ച അന്നത്തെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ താനോ പൃഥ്വിരാജോ പങ്കെടുത്തിരുന്നില്ലെന്ന് രമ്യ വെളിപ്പെടുത്തി. യോഗം ഉണ്ടെന്ന് അറിയിച്ചിരുന്നുവെങ്കിലും തിരക്ക് കാരണം തങ്ങള്‍ക്ക് പോകാന്‍ സാധിച്ചിരുന്നില്ലെന്നും രമ്യ വെളിപ്പെടുത്തുകയുണ്ടായി.
തീരുമാനം മറച്ച് വെച്ചു
അതിന് പിന്നാലെയാണ് ഗണേഷ് കുമാറിനും താരസംഘടനയ്ക്കും എതിരെ വീണ്ടും തുറന്നടിച്ച് രമ്യ രംഗത്ത് വന്നിരിക്കുന്നത്. എഎംഎംഎയില്‍ ചിലര്‍ മാത്രം തീരുമാനമെടുക്കുകയാണ്. ദിലീപിനെ അതീവ രഹസ്യമായാണ് തീരിച്ചെടുത്തത്. തീരുമാനങ്ങള്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളെ അറിയിക്കേണ്ടതാണ്. നേരത്തെ എടുത്ത തീരുമാനമാണ് എങ്കില്‍ എന്തുകൊണ്ട് എക്‌സിയ്ക്യൂട്ടീവ് അംഗങ്ങളെ അറിയിച്ചില്ലെന്ന് രമ്യ ചോദിക്കുന്നു.
ഗണേഷിന്റെ നിലവാരമില്ലായ്മ
എക്‌സിക്യൂട്ടീവ് അംഗമായിരുന്ന താന്‍ ദിലീപിനെ തിരിച്ചെടുത്തത് അറിയുന്നത് മാധ്യമവാര്‍ത്തകളില്‍ നിന്നാണ്. നടിമാരെയും രാഷ്ട്രീയനേതാക്കളേയും അപഹസിച്ച ഗണേഷ് കുമാറിന്റെ വാക്കുകള്‍ മറുപക്ഷത്തിന്റെ നിലവാരമാണ് കാണിക്കുന്നത്. മലയാള സിനിമയില്‍ സജീവമല്ലാത്ത ആളുകളാണ് തങ്ങളെന്നാണ് പറയുന്നത്. എങ്ങനെയാണ് സജീവമല്ലാതായത് എന്ന് കൂടി അവര്‍ പറയട്ടെ എന്നും രമ്യ ആവശ്യപ്പെട്ടു.
നടിമാർ കുഴപ്പങ്ങളുണ്ടാക്കുന്നവർ
അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് ഗണേഷ് കുമാര്‍ അയച്ച വാട്‌സ്ആപ്പ് ഓഡിയോ ആണ് കഴിഞ്ഞ ദിവസം മാതൃഭൂമി ചാനൽ പുറത്ത് വിട്ടത്. ഓഡിയോയിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്: ഇപ്പോള്‍ ലേറ്റസ്റ്റായിട്ടുള്ള കാര്യം നാല് പേര്‍ അമ്മയില്‍ നിന്നും രാജി വെച്ചതാണ്. അവര്‍ എന്നും അമ്മയോട് ശത്രുത പുലര്‍ത്തുന്ന ആളുകളാണ്. അമ്മയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നവരുമാണ്. ഇവര്‍ക്കെതിരെ പത്രങ്ങളിലോ ചാനലുകളിലോ അമ്മയുടെ അംഗങ്ങളോ ഭാരവാഹികളോ ആയിട്ടുള്ള ആരും പ്രതികരിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്.
അവർ സിനിമയിൽ ഇല്ലാത്തവർ
അമ്മയെ വിട്ട് പോയ ഈ നാല് നടിമാര്‍ സിനിമയിലും സജീവമല്ല, അമ്മയിലും സജീവമല്ല. അമ്മ നടത്തിയ മെഗാഷോയില്‍ ഇവരാരും വന്ന് സഹകരിച്ചിട്ടില്ല. ഇവര്‍ ഒരു കാര്യത്തിനും സഹകരിക്കാറുമില്ല. അവര്‍ക്ക് വേറെ സംഘടനയുണ്ടാക്കാം, പ്രവര്‍ത്തിക്കാം. അതൊക്കെ നല്ലത് തന്നെ. അമ്മ ഒരു രാഷ്ട്രീയ സംഘടന അല്ല. അമ്മയ്ക്ക് ആരുടെയും പൊതുജന പിന്തുണയൊന്നും ആവശ്യമില്ല. നമ്മുടെ ആളുടെ വെല്‍ഫെയറിന് വേണ്ടി നടത്തുന്ന ഒരു സംഘടനയാണ്.
Recommended Video
ഇതിന് മറുപടി പറയരുത്
ഇത് ജനങ്ങളുടെ കയ്യടി വാങ്ങിക്കുന്നതിന് വേണ്ടി നടത്തുന്ന സംഘടന അല്ല. അതുകൊണ്ട് ഇതിനോടൊന്നും പ്രതികരിക്കരുത്. ചില രാഷ്ട്രീയ നേതാക്കള്‍ അവരുടെയൊക്കെ പേര് ടിവിയില്‍ കാണിക്കതിന് വേണ്ടി, ആളാകുന്നതിന് വേണ്ടി ഇവരുടെയൊക്കെ സൈഡ് പറഞ്ഞ് കൊണ്ട് വരും. അവര്‍ക്കൊന്നും രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയൊന്നും ഇല്ല. അതുകൊണ്ട് നമ്മളിന് മറുപടി പറയരുത്. ദയവ് ചെയ്ത് ഇതിന് കൈ കൊടുക്കരുത്. ചാനലുകാരെ പേടിച്ച് തീരുമാനം എടുക്കാതിരിക്കരുത്.