റെനീസിന്റെ കാമുകി നജ്മയുമായി വഴക്കിട്ടു; ആലപ്പുഴ ക്വാട്ടേഴ്സിലെ കൂട്ടമരണത്തിൽ നിർണായക ദൃശ്യങ്ങൾ പോലീസിന്
ആലപ്പുഴ പോലീസ് ക്വാട്ടേഴ്സിൽ പിഞ്ച് കുട്ടികളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക ദൃശ്യങ്ങൾ പോലീസിന്. സംഭവം നടക്കുന്നതിന് തൊട്ട് മുൻപ് യുവതിയുടെ ഭർത്താവും പോലീസുകാരനുമായ റെനീസിന്റെ കാമുകി ക്വാട്ടേഴ്സിൽ വന്ന ദൃശ്യങ്ങളാണ് കണ്ടെത്തിയത്. ഇവർ യുവതിയുമായി വഴക്കിടുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ നിന്നും പോലീസ് കണ്ടെത്തിയത്.

ഇക്കഴിഞ്ഞ മെയ് 9 നായിരുന്നു ആലപ്പുഴ എ ആർ ക്യാമ്പിൽ നാടിനെ നടുക്കിയ സംഭവം നടന്നത്. രണ്ട് പിഞ്ച് കുഞ്ഞങ്ങളെ കൊന്ന് നജ്മ എന്ന യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിൽ ഭർത്താവും പോലീസുകാരനുമായ റെനീസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ നിരന്തര പീഡനങ്ങളും പരസ്ത്രീ ബന്ധവും സഹിക്കാനാവാതെയാണ് നജ്മ ആത്മഹത്യ ചെയ്തത് എന്നായിരന്നു പോലീസിന്റെ കണ്ടെത്തൽ.

തുടർന്നുള്ള അന്വേഷണത്തിൽ റെനീസിന്റെ കാമുകിയായ ഷഹാനയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നജ്മയുടെ ആത്മഹത്യയിൽ ഷഹാനയ്ക്കും പങ്കുണ്ടെന്ന ആരോപണം ശരിവെയ്ക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പോലീസിന് ലഭിച്ചിരിക്കുന്നത്.നജ്ലയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ റെനീസ് ക്വാര്‍ട്ടേഴ്സില്‍ രഹസ്യമായി സ്ഥാപിച്ച സിസിടിവിയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. ഈ സിസിടിവി റെനീസിന്റെ ഫോണുമായി ബന്ധിപ്പിച്ചിരുന്നു.
Recommended Video

സംഭവ ദിവസം ഷഹാന ക്വാട്ടേഴ്സിൽ എത്തി ഹാളിൽ വെച്ച് നജ്മയുമായി തർക്കിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. തന്നേയും ഭാര്യ എന്ന ക്വാട്ടേഴ്സിൽ താമസിപ്പിക്കണമെന്ന നിരന്തരം നജ്മയോട് ആവശ്യപ്പെട്ടിരുന്നത്രേ. ഷഹാന ക്വാട്ടേഴ്സിൽ എത്തി ഒരു മണിക്കൂറിന് ശേഷമാണ് മടങ്ങി പോയത്. ഇത് കഴിഞ്ഞ് തൊട്ട് പിന്നാലെയാണ് നജ്മ മക്കളെ കൊലപ്പെടുത്തിയ ശേഷം കിടപ്പ് മുറിയിൽ ആത്മഹത്യ ചെയ്തത്.

അതേസമയം സിസിടിവിയിൽ നജ്മയുടെ ആത്മഹത്യ ലൈവായി റെനാസ് കണ്ടെന്നുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു. നജ്മ ആത്മഹത്യ ചെയ്ത ദിവസം റെനീസ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പൊലീസ് ഔട്ട് പോസ്റ്റില്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലിയിലായിരുന്നു. ഇവിടെ വെച്ച് വീട്ടിൽ നടന്ന കാര്യങ്ങൾ തത്സമയം കണ്ടെന്നായിരുന്നു ആരോപണം. എന്നാൽ ഇത് പോലീസ് തള്ളി. കിടപ്പുമുറിയിൽ സിസിടിവിയുടെ പരിധിയിൽ ഇല്ലെന്ന് പോലീസ് പറഞ്ഞു.

അതേസമയം റെനീസിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറഞ്ഞ പലിശയ്ക്ക് പണം വാങ്ങി കൂടിയ നിരക്കില്‍ പണം നല്‍കുകയായിരുന്നു റെനീസിന്‍റെ രീതി. ഇത് സംബന്ധിച്ചുള്ള ചില രേഖകൾ പോലീസിന് നേരത്തേ ലഭിച്ചിരുന്നു. ഇയാൾ പോലീസുകാരിൽ നിന്നടക്കം കുറഞ്ഞ നിരക്കിൽ പണം വാങ്ങി പലിശക്ക് കൊടുത്തതായി സൂചനയുണ്ട്.
കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍കഴിയുമ്പോള്‍ ചില പൊലീസുകാരുടെ ഫോണില്‍ നിന്ന് വിളിച്ച് പണം നല്‍കാനുള്ള ഭീഷണിപ്പെടുത്തിയതായി പരാതി ഉയർന്നിരുന്നു. കേസിൽ റെനീസിനെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നേരത്തേ നജ്മയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ആലപ്പുഴ എസ്പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.












Click it and Unblock the Notifications