കേരള ബിജെപിയുടെ കളി കാണാനിരിക്കുന്നതേയുള്ളൂ... അടിമുടി അഴിച്ചു പണി, ഇനി പ്രായത്തിന്റെ കണക്ക്!
കൊച്ചി: പിഎസ് ശ്രീധരൻ പിള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെച്ച് മിസോറാം ഗവർണറായതിന് ശേഷം ഇതുവരെ പുതിയ പ്രസിഡന്റിനെ കണ്ടെത്താൻ ബിജെപിക്ക് സാധിച്ചിട്ടില്ല. പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള തീരുമാനങ്ങൾ നീണ്ടു പോകുകയായിരുന്നു. പല പല പേരുകളും പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് മുന്നോട്ട് വന്നിട്ടുണ്ട് എന്നാൽ കേന്ദ്ര നേതൃത്വം ഇതുവരെ ഒരു തീരുമാനമെടുത്തിട്ടില്ല.
കഴിഞ്ഞ ദിവസം കൊച്ചിയിൽ ബിജെപി കോർ കമ്മറ്റി യോഗം ചേർന്നിരുന്നെങ്കിലും ആരാകണം പുതിയ പ്രസിഡന്റ് എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എംടി രമേശ് എന്നീ പേരുകളാണ് പ്രധാനമായും ഉയർന്നു വരുന്നത്. കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ഇടപെടും.

യൗവനയുക്തമാക്കാനുള്ള നിർദേശം
പാർട്ടിയെ യൗവനയുക്തമാക്കാനുള്ള കർശന നിർദേശമാണ് കേന്ദ്ര നേതൃത്വം നൽകിയിട്ടുള്ളതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പ്രായം ബിജെപിയിൽ സ്ഥാനങ്ങൾ ലഭിക്കുന്നതിനുള്ള പ്രധാന ഘടകമായി മാറും. അതിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു എന്നാണ് സൂചനകൾ. പാർട്ടിയെ സർക്കാരിനെക്കാളും ചെറുപ്പവും ഊർജസ്വലവുമായി നിലനിർത്തുക എന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ നയം.

യുവ മോർച്ച
മണ്ഡലം പ്രസിഡന്റ് 45 വയസ്സിൽ താഴെയുള്ള ആളായിരിക്കണം. ജില്ലാ പ്രസിഡന്റിന് 55 വയസ്സിൽ കൂടാൻ പാടില്ലെന്നും കേന്ദ്രം കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. യുവാക്കളെ സജ്ജമാക്കുന്നതിന്റെ ഭാഗമായി യുവമോർച്ചയുടെ നേതൃത്വത്തിൽ മുപ്പത് വയസ്സുവരെയുള്ളവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് നിർദേശിച്ചിരിക്കുകയാണ്.

അധ്യക്ഷന്റെ പ്രായപരിധി
എന്നാൽ സംസ്ഥാന അധ്യക്ഷന്റെ പ്രായ പരിധിയെ കുറിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. 55 വയസിന് മുകളിൽ പ്രായം ആകാമോ എന്ന കാര്യത്തിൽ വ്യക്തയില്ല ഇക്കുറി 55 വയസ്സിനു മുകളിലുള്ളവർ വന്നാലും കുഴപ്പമില്ല, അടുത്ത തവണ സംസ്ഥാന അധ്യക്ഷന് 55 വയസ്സ് നിർബന്ധമാക്കുമെന്ന സൂചനകളുണ്ട്. അതേസമയം സംസ്ഥാന സമിതിയിൽ അമ്പത്തഞ്ച് വയസിന് മുകളിൽ ഉള്ളവരെ പരിഗണിക്കും. അതുകൊണ്ട് തന്നെ പ്രായാധിക്യ പ്രശ്നം കാരണം ജില്ല കമ്മറ്റിയിൽ നിന്ന് പുറത്ത് പോകേണ്ടി വരുന്നവർക്ക് സംസ്ഥാന സമിതിയിൽ ഇടം കണ്ടെത്താനാകും

മുതിർന്ന നേതാക്കൾ
ഇപ്പോൾ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതിൽ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, എംടി രമേശ് എന്നിവർക്ക് വയസ്സ് കർശനമാക്കിയാലും പ്രശ്നമുണ്ടാകില്ല. സമവായം എന്ന നിലയിൽ മുതിർന്ന നേതാക്കളെ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നത് ഭാവിയിൽ നടക്കാതെയാവും. പാർട്ടിയിലെ ആക്ടീവ് അംഗങ്ങളുടെ കാര്യത്തിലും വലിയ വ്യത്യാസം വരുത്താൻ കേന്ദ്രം നിർദേശിച്ചിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

ആക്റ്റീവ് അംഗത്വം
നിലവിൽ 25 അംഗങ്ങളെ ചേർക്കുന്നവർക്കു മാത്രമേ ആക്ടീവ് അംഗത്വം ലഭിക്കുകയുള്ളു. ഈ തീരുമാനം എടുത്ത് കളയാനാണ് ദേശീയ നേതൃത്വം ശ്രമിക്കുന്നത്. പാർട്ടിയിൽ ഊർജസ്വലമായി പ്രവർത്തിക്കുമെന്ന് ഉറപ്പുള്ളവർക്കെല്ലാം ഇനി ആക്ടീവ് മെമ്പർഷിപ്പ് നൽകാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്. പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് വഴക്കും കേന്ദ്രം ഗൗരവത്തോടെ നോക്കി കാണുന്നുണ്ട്.

കെ സുരേന്ദ്രന് പ്രഥമ പരിഗണന
ഡിസംബര്‍ പതിമൂന്നിന് പാര്‍ലമെന്‍റ് സമ്മേളനം അവസാനിച്ച ശേഷം പതിനഞ്ചോടെ പുതിയ സംസ്ഥാന അധ്യക്ഷന്‍മാരെ പ്രഖ്യാപിക്കുമെന്നാണ് വിവരം. കെ സുരേന്ദ്രനാണ് ഇപ്പോൾ മുൻ ഗണന. എന്നാല്‍ സുരേന്ദ്രനെതിരേയുള്ള ചരട് വലികളും പാര്‍ട്ടിയില്‍ സജീവമാണ്. വി മുരളീധരന്‍ കേന്ദ്രമന്ത്രിയായതിനാല്‍ സംസ്ഥാന അധ്യക്ഷപദം തങ്ങള്‍ക്ക് വേണമെന്ന നിലപാടിലാണ് കൃഷ്ണദാസ് പക്ഷം.

ഒരു ഗ്രൂപ്പിലും ഇല്ലാത്ത ശോഭ സുരേന്ദ്രൻ
എന്നാൽ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി പിടിവലി ഉള്ള സാഹചര്യത്തിൽ ഒരു ഗ്രൂപ്പിലും പെടാത്ത ശോഭ സുരേന്ദ്രന്റെ കാര്യവും കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുണ്ട്. അധ്യക്ഷ പദത്തില്‍ ഒരു വനിത എത്തുന്നത് കേരളത്തിലെ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് ശോഭാ സുരേന്ദ്രന് അനുകൂലമായിട്ടുള്ളത്. ഇപ്പോൾ കേന്ദ്ര നേതൃത്വവുമായി ഇടപെട്ടാണ് ശോഭ സുരേന്ദ്രൻ പ്രവർത്തിക്കുന്നത്. നിലവില്‍ ഒരു സംസ്ഥാനത്തും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് വനിതകള്‍ ഇല്ല എന്നതും ദേശീയ നേതൃത്വം പരിഗണനാ വിഷയമാണ്.

ആർഎസ്എസ് കുമ്മനത്തിനൊപ്പം
ശബരിമ യുവതീ പ്രവേശനമുള്‍പ്പടേയുള്ള സംഭവങ്ങള്‍ സംസ്ഥാനത്ത് വീണ്ടും സജീവമാകാനിരിക്കുന്നതിനാല്‍ അധ്യക്ഷ പദവിയില്‍ ഒരു വനിത വരുന്നത് ഗുണകരമാകും എന്ന വലിയിരുത്തലും പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിനുണ്ട്. അതേസമയം, ആര്‍എസ്എസിന്‍റെ പിന്തുണ കുമ്മനം രാജശേഖരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കുമ്മനം മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം രാജിവെച്ചത് ആര്‍എസ്എസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് കൂടിയായിരുന്നു.












Click it and Unblock the Notifications