എഴുപതാം വയസില്‍ അധികാര രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കും: പ്രഖ്യാപനവുമായി ടിഎന്‍ പ്രതാപന്‍ എംപി
തൃശ്ശൂര്‍: എഴുപതാം വയസില്‍ അധികാര രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് നേതാവും തൃശൂർ എംപിയുമായ ടി എന്‍ പ്രതാപന്‍. പല പുരോഗമന രാജ്യങ്ങളിലും ഒരു പ്രായം കഴിഞ്ഞാൽ രാഷ്ട്രീയക്കാർ സ്വയമേ വിരമിക്കുന്ന സംസ്കാരം കാണുന്നുണ്ട്. 70 വയസ്സ് കഴിഞ്ഞ ഒരാൾ പിന്നെ മത്സര രംഗത്തുണ്ടാകരുത്. പാർട്ടിയുടെ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിലും നിൽക്കരുത്. എന്റെ രാഷ്ട്രീയ ജീവിതത്തിന് അങ്ങനെയൊരു വിരമിക്കൽ നിശ്ചയിച്ചിട്ടുണ്ട്. ഉറപ്പായും എഴുപത് കഴിഞ്ഞാൽ അധികാര രാഷ്ട്രീയത്തോട് വിടപറയും. അധികാരം വേണ്ട. പകരം ഇതെല്ലാം തിരിച്ചറിയുന്നവരെ കൂടുതൽ ഹൃദയത്തോട് ചേർത്ത് വെച്ചാൽ മതിയാവുമെന്നാണ് ടിഎന്‍ പ്രതാപന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ...
മരിക്കുന്നതുവരെ, പാർട്ടിയുടെ അമരത്തുള്ള കസേരകളിലും അധികാരത്തിൻെറ ഉച്ചിയിലുള്ള മാളികകളിലും കഴിയാൻ ശ്രമിക്കുന്ന രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്ന്, പിന്മുറക്കാർക്ക് അവസരങ്ങൾ ഉറപ്പിച്ചു കൊണ്ട് വിശ്രമ ജീവിതത്തിലേക്ക് മടങ്ങാൻ തയ്യാറാവുന്ന ഒരു സംസ്കാരം നമ്മളുണ്ടാക്കണം. പാർട്ടിയുടെ ഉപദേശക സമിതികളിലോ സ്വന്തം നാട്ടിലെ അടിസ്ഥാന ഘടകങ്ങളിലോ ഒക്കെ തുടർന്നും സേവന മനസ്സോടെ തന്നെ പ്രവർത്തിക്കാം. അതേസമയം, ഇതൊക്കെ മറ്റൊരു അധികാര കേന്ദ്രമാകാതിരിക്കുകയും വേണം. ഒപ്പം, പുതിയ തലമുറ മുതിർന്നവരുടെ പരിചയ സമ്പത്തിനെ വളരെ നല്ല രീതിയിൽ ഉപയോഗപ്പെടുത്താനും ശ്രദ്ധിക്കണം. മാറുന്ന കാലത്തിനനുസരിച്ച് മനസ്സ് തിരിച്ച് വെച്ച് നവ സമൂഹത്തോട് നല്ല ആശയങ്ങൾ പങ്കവെക്കുകയും അവസാനം അവരുടെ തീരുമാനത്തിന് പിന്തുണ കൊടുക്കുകയും ചെയ്യുന്നതാണ് 70 വയസ്സ് കഴിഞ്ഞവർക്ക് കൂടുതൽ അഭികാമ്യം.
പല പുരോഗമന രാജ്യങ്ങളിലും ഒരു പ്രായം കഴിഞ്ഞാൽ രാഷ്ട്രീയക്കാർ സ്വയമേ വിരമിക്കുന്ന സംസ്കാരം കാണുന്നുണ്ട്. കുറേകാലം രാഷ്ട്രീയത്തിൽ തങ്ങി, ബന്ധുക്കളെയും വേണ്ടപ്പെട്ടവരെയും താക്കോൽസ്ഥാനങ്ങളിൽ തിരുകി രാഷ്ട്രീയം ഒരു കൂട്ടു കച്ചവടമാക്കുന്ന, നിക്ഷിപ്ത താല്പര്യങ്ങൾ വാഴുന്ന രാഷ്ട്രീയം മാറി രാഷ്ട്ര സേവനം എന്ന മൂല്യത്തിലേക്ക് കണിശമായി നമ്മുടെ കാഴ്ചപ്പാടുകൾ മാറേണ്ടതുണ്ട്. സർക്കാർ ജീവനക്കാരൻ 55-60 വയസ്സിൽ വിരമിക്കുന്നുണ്ടെങ്കിൽ, രാഷ്ട്രീയക്കാരൻ 70ലെങ്കിലും വിരമിക്കാൻ തയ്യാറാകണം.
70 വയസ്സ് കഴിഞ്ഞ ഒരാൾ പിന്നെ മത്സര രംഗത്തുണ്ടാകരുത്. പാർട്ടിയുടെ ഏറ്റവും ഉയർന്ന സ്ഥാനങ്ങളിലും നിൽക്കരുത്. പകരം ഏറെക്കാലത്തെ പരിചയസമ്പത്ത് ജനങ്ങൾക്ക് ഉപകാരപ്പെടും വിധം ഗുണകാംക്ഷ ഉണ്ടായിരിക്കണം. എന്റെ രാഷ്ട്രീയ ജീവിതത്തിന് അങ്ങനെയൊരു വിരമിക്കൽ നിശ്ചയിച്ചിട്ടുണ്ട്. ഉറപ്പായും എഴുപത് കഴിഞ്ഞാൽ അധികാര രാഷ്ട്രീയത്തോട് വിടപറയും. സാമൂഹ്യ പ്രവർത്തനങ്ങളിൽ ഉണ്ടാവും. സേവനത്തിൽ നിറഞ്ഞ് നിൽക്കും. നല്ല രാഷ്ട്രീയം പറയും അനീതിക്കെതിരെ നിലകൊള്ളും ലഭിച്ച അനുഭവങ്ങളോടൊപ്പം പുതിയ തലമുറയുടെ തിരിച്ചറിവിൽ നിന്ന് പാഠം ഉൾക്കൊള്ളും. മണ്ണ്- പ്രകൃതി - സൗഹൃദം- ഇവയുടെ ഗുണഫലങ്ങൾ ആവോളം ആവാഹിക്കും. അങ്ങിനെ ശിഷ്ടകാലം; കഴിഞ്ഞതിനേക്കാൾ ഫലപ്രദമാക്കും. അതിന് അധികാരം വേണ്ട. പകരം ഇതെല്ലാം തിരിച്ചറിയുന്നവരെ കൂടുതൽ ഹൃദയത്തോട് ചേർത്ത് വെച്ചാൽ മതിയാവും.