സിപിഎം അക്രമത്തിനും,കള്ളക്കേസ്സുകൾക്കുമെതിരെ ആർഎംപിഐ ജനകീയ കൂട്ടായ്മ
വടകര:സിപിഎം അക്രമത്തിനും,കള്ളക്കേസ്സുകൾക്കുമെതിരെയും,ചോറോട് സർവ്വീസ് സഹകരണബാങ്കിന്റെ പ്രതികാര നടപടിയിലും പ്രതിഷേധിച്ച് യു.ഡി.എഫും,ആർഎംപിഐ യും സംയുക്തമായി ജനകീയ കൂട്ടായ്മ നടത്തി.ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ.വേണു കൂട്ടായ്മ ഉൽഘാടനം ചെയ്തു.സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു.റിജേഷ് അരവിന്ദ്,സി.കെ.മൊയ്തു,കൂടാളി അശോകൻ,കെ.പി.കരുണൻ,പുറന്തോടത്ത് സുകുമാരൻ,കെ.കെ.രമ,ഷംസുദീൻ കൈനാട്ടി,വി.പി.ശശി,ഹാഷിം കാളംകുളത്ത് എന്നിവർ പ്രസംഗിച്ചു.
ഒഞ്ചിയം-ഓര്‍ക്കാട്ടേരി മേഖലകളില്‍ ആര്‍.എം.പി.ഐ പ്രവര്‍ത്തകരുടെ വീടുകളും വാഹനങ്ങളും തീവെക്കുകയും കടകള്‍ കൊള്ളയടിക്കുകയും ചെയ്ത കേസുകളിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൊലീസ് ഇനിയും നടപടിയെടുത്തില്ലെങ്കില്‍ റൂറല്‍ എസ്.പി ഓഫീസിനു മുമ്പില്‍ അനിശ്ചിത കാല സത്യഗ്രഹമുള്‍പ്പെടെയുള്ള സമര പരിപാടികള്‍ക്ക് ആര്‍.എം.പി. ഐ നേതൃത്വം നല്‍കും.

സി.പി.എമ്മുകാരുടെ വ്യാപകമായ അക്രമമാണ് ഒഞ്ചിയം ഓര്‍ക്കാട്ടേരി പ്രദേശങ്ങളില്‍ നടന്നതെന്ന് വേണു പറഞ്ഞു. ഒ.കെ ചന്ദ്രന്‍, സിബി, കുളങ്ങര ചന്ദ്രന്‍, ഹരിദാസന്‍, പ്രമോദ്, പ്രകാശന്‍ എന്നിവരുടെ വീടുകള്‍ തീവെക്കുകയും തകര്‍ക്കുകയും ചെയ്തു. ഓര്‍ക്കാട്ടേരി ടൗണിലെ രാധാകൃഷ്ണന്റെ കട തീവെക്കുകയും കൊള്ളയടിക്കുകയുമുണ്ടായി. കെ.കെ ജയന്‍, എ.കെ ഗോപാലന്‍, ഒ.കെ ചന്ദ്രന്‍, വിപിന്‍ലാല്‍, കുഞ്ഞേരി അശോകന്‍, ഗോപാലന്‍ മാസ്റ്റര്‍ തുടങ്ങിയ ആര്‍.എം.പിക്കാരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചു. നിരവധി പാര്‍ട്ടി ഓഫീസുകള്‍ക്കു നേരെ അക്രമമുണ്ടായി. ഈ കേസുകളിലായി ആകെ അഞ്ച് പ്രതികളെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഡി.ജി.പി ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവുന്നില്ല.
അതേസമയം ആര്‍.എം.പി.ഐ പ്രവര്‍ത്തകരും അവരുടെ സ്വത്തുവഹകളും മാരകമായി അക്രമിക്കപ്പെട്ടിട്ടും പാര്‍ട്ടിയുടെ 26 പ്രവര്‍ത്തകരെ കള്ളക്കേസെടുത്ത് ജയിലിലടക്കുകയാണ് പൊലീസ് ചെയ്തത്. അക്രമങ്ങള്‍ നടക്കുമ്പോള്‍ കാഴ്ചക്കാരായി നിന്ന പൊലീസ് ഇപ്പോള്‍ പ്രതികളെ സംരക്ഷിക്കാന്‍ സി.പി.എം നിര്‍ദേശത്തിന് അനുകൂലമായി നീങ്ങുകയാണ്. ആര്‍.എം.പി.ഐ പ്രവര്‍ത്തകനായ ചോറോട് ബാങ്കിലെ ജീവനക്കാരന്‍ സദാശിവനെ കേസില്‍ കുടുക്കുകയും ജയിലിലടക്കും ചെയ്തു. സി.പി.എമ്മുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് ചോദ്യം ചെയ്ത സദാശിവനെ വിട്ടയച്ചതായിരുന്നു.
എന്നാല്‍ സി.പി.എമ്മുകാരുടെ സമ്മര്‍ദ്ദത്തിനെ തുടര്‍ന്ന് പൊലീസ് ഇയാളെ വീണ്ടും വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തു. പൊലീസ് നടപടിയെ തുടര്‍ന്ന് ബാങ്കില്‍ നിന്ന് സദാശിവനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യാനുള്ള സാഹചര്യം പൊലീസ് ഒരുക്കിക്കൊടുക്കുകയാണ്.ഇരകൾക്ക് നീതി നിഷേധിക്കുകയും സി.പി.എമ്മും,പോലീസും ചേർന്ന് അക്രമികളായ പ്രതികൾക്ക് സംരക്ഷണം നൽകുകയാണെന്നും,സിപിഎം പാർട്ടി സെല്ലിലുള്ള പോലീസുകാരന് പോലീസ് സ്റ്റേഷനുകൾ നിയന്ത്രിക്കുന്നതെന്നും വേണു ആരോപിച്ചു.












Click it and Unblock the Notifications