ശബരിമലയില്‍ ബിജെപി നേതാക്കള്‍ക്ക് ആശയക്കുഴപ്പം... സിപിഎമ്മിനെ ഹിന്ദുവിരുദ്ധരാക്കാന്‍ നീക്കം!!
കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശന വിവാദത്തില്‍ ബിജെപിയില്‍ കടുത്ത ആശയക്കുഴപ്പം. ആര്‍എസ്എസ് നേരത്തെ തന്നെ ഈ വിധിയെ സ്വാഗതം ചെയ്തതിനാല്‍ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ബിജെപി സംസ്ഥാന ഘടകം. അതേസമയം വിധിയെ പിന്തുണച്ച കെ സുരേന്ദ്രന്റെ നീക്കം സംസ്ഥാന നേതൃത്വത്തെ മൊത്തം ചൊടിപ്പിച്ചിട്ടുണ്ട്. ഇത് തല്‍ക്കാലം പരസ്യമാക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഭൂരിപക്ഷ വികാരം മാനിച്ചുള്ള നീക്കങ്ങള്‍ക്കാണ് ബിജെപി ഇനി ലക്ഷ്യമിടുന്നത്.
ഇപ്പോഴുള്ള പ്രതിഷേധം ശക്തമാകുകയാണെങ്കില്‍ അത് പാര്‍ട്ടിക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഈ വിഷയത്തില്‍ ബിജെപിക്കുള്ള ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയ പരിഹാസം ആരംഭിച്ചിട്ടുണ്ട്. സുരേന്ദ്രനെ പുകഴ്ത്തിയും മറ്റ് നേതാക്കള്‍ക്ക് പരസ്യമായ വിമര്‍ശനവുമാണ് സോഷ്യല്‍ മീഡിയ വഴി ഉണ്ടാവുന്നത്. എന്നാല്‍ ഇത് തല്‍ക്കാലം കാര്യമാക്കേണ്ടെന്നും സിപിഎമ്മിനെതിരെ പുതിയ നീക്കം നടത്താനുമാണ് നേതൃത്വത്തിന്റെ നീക്കം.
സുരേന്ദ്രന്റെ പോസ്റ്റ് കുത്തിപ്പൊക്കി
കെ സുരേന്ദ്രന്‍ പണ്ടത്തെ ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. ആര്‍ത്തവം ഒരു പ്രകൃതി നിയമമല്ലേ. അത് നടക്കുന്നത് കൊണ്ട് മാത്രമേല്ല ഈ പ്രകൃതിയില്‍ മാനവജാതി നിലനില്‍ക്കുന്നത്. അതിനെ വിിശുദ്ധമായി കാണണമെന്നാണ് എനിക്ക് തോന്നുന്നത്. ഹിന്ദു സമൂഹം യുക്തിസഹമായ എന്തിനേയും കാലാകാലങ്ങളില്‍ അംഗീകരിച്ചിട്ടുണ്ട്. സെമിറ്റിക് മതങ്ങളിലേത് പോലുള്ള കടുംപിടുത്തം അത് ഒരിക്കലും കാണിക്കാറില്ല. ഇക്കാര്യങ്ങളെല്ലാം ഹൈന്ദവ നേതൃത്വം പരിഗണിച്ച് മാറ്റങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് എനിക്കു തോന്നുന്നതെന്നും സുരേന്ദ്രന്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. 2016ല്‍ വന്ന പോസ്റ്റാണിത്.
ബിജെപിയില്‍ പ്രതിഷേധം
ആര്‍എസ്എസിലും ബിജെപിയിലുമുള്ള വ്യത്യസത് നിലപാടുകള്‍ ഇരട്ടത്താപ്പാണെന്ന് കാണിക്കാനാണ് ഈ പോസ്റ്റ് കുത്തിപ്പൊക്കിയത്. എന്നാല്‍ ഇത് ബിജെപി സംസ്ഥാന നേതൃത്വത്തില്‍ വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സുരേന്ദ്രനോട് കടുത്ത അമര്‍ഷത്തിലാണ് പാര്‍ട്ടി നേതൃത്വം. പൊതുജനമധ്യത്തില്‍ ഹിന്ദു വിരുദ്ധരാണ് പാര്‍ട്ടി എന്ന തോന്നലുണ്ടാക്കുന്നതാണ് ഈ പോസ്‌റ്റെന്നാണ് വിലയിരുത്തല്‍.
ശ്രീധരന്‍പിള്ളയ്ക്കും ശോഭയ്ക്കും എതിര്‍പ്പ്
സുരേന്ദ്രന്റെ പോസ്റ്റിനെ രൂക്ഷമായി എതിര്‍ക്കുന്നത് ശ്രീധരന്‍പിള്ളയും ശോഭാ സുരേന്ദ്രനുമാണ്. ഈ വിഷയത്തില്‍ ഇടതു സര്‍ക്കാര്‍ ഹിന്ദുക്കളെ വഞ്ചിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. പ്രകോപനപരമായ നീക്കങ്ങളാണ് ഇത് നടത്തുന്നതെന്നുമാണ്. ഹൈന്ദവ ആചാരങ്ങള്‍ തകര്‍ക്കാനുള്ള രഹസ്യ അജണ്ടയാണ് ഇടതുപക്ഷ സര്‍ക്കാരിനുള്ളതെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രസ്താവന. ഇത് രണ്ടും വിധിയെ എതിര്‍ക്കാനുറച്ചുള്ള പ്രസ്താവനകളായിരുന്നു.
ഭൂരിപക്ഷ വിശ്വാസികള്‍ക്കൊപ്പം
കേരളത്തിലെ ഭൂരിപക്ഷ വിശ്വാസ സമൂഹമായ ഹിന്ദുക്കള്‍ക്കൊപ്പമാണ് ബിജെപിയെന്നാണ് ഇനി പ്രചാരണം നടത്താന്‍ പോകുന്നത്. സംസ്ഥാന സമിതി നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. ശബരിമലയില്‍ സ്ത്രീകള്‍ പോവരുതെന്ന നിലപാടാണ് ബിജെപി ഉയര്‍ത്തി കാണിക്കുന്നത്. ഇതുവഴി വിശ്വാസികളെ ഒറ്റക്കെട്ടായി അണിനിരത്താന്‍ സാധിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വിശ്വാസികളുടെ പ്രക്ഷോഭം നടത്താനും ബിജെപി പദ്ധതിയിടുന്നുണ്ട്.
ഇടതുപക്ഷത്തിനെതിരെ....
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെ അടിക്കാനുള്ള വടിയായും ഹിന്ദു വിശ്വാസികളുടെ അവകാശത്തിന് മേലുള്ള കമ്മ്യൂണിസ്റ്റുകാരുടെ കടന്നു കയറ്റവുമായാണ് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്. സിപിഎമ്മുകാര്‍ അവിശ്വാസികളായത് കൊണ്ട് ഹിന്ദുക്കളെ ദ്രോഹിക്കുകയാണെന്നും വിശ്വാസങ്ങളെ ഇല്ലാതാക്കുകയാണെന്നുമാണ് പ്രചാരണം. തിരഞ്ഞെടുപ്പ് വരെ ഈ വിഷയം സജീവമായി നിര്‍ത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്.
സോഷ്യല്‍ മീഡിയ പ്രചാരണം
സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികളും ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി-ആര്‍എസ്എസ് നേതാക്കളും പ്രചരിപ്പിക്കുന്നത് ഹിന്ദു വിശ്വാസികളുടെ മേല്‍ ഇടതുപക്ഷ കുതിര കയറുന്നു എന്ന തരത്തിലാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്ന ഹിന്ദുക്കളെ ശരിയാക്കിയെന്നും കമ്മ്യൂണിസ്റ്റുകളുടെ ഹിന്ദുവിരുദ്ധതയാണ് ഇങ്ങനൊരു വിധിവരാന്‍ കാരണണെന്നുമാണ് പ്രധാന പ്രചാരണം. എന്നാല്‍ ഇത് ഇപ്പോള്‍ ബിജെപിക്ക് തന്നെ തിരിച്ചടിയായിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ...
കേരളത്തില്‍ നിന്ന് 10 സീറ്റെങ്കിലും പിടിക്കണമെന്നാണ് അമിത് ഷാ കേരള ഘടകത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഒരു സീറ്റ് തന്നെ പാര്‍ട്ടിക്ക് അസാധ്യമാണെന്ന് ഇവിടെയുള്ള നേതാക്കള്‍ക്ക് അറിയാം. പക്ഷേ ഇപ്പോള്‍ കിട്ടിയ തുറുപ്പുച്ചീട്ട് ബിജെപിക്ക് വലിയ നേട്ടമാണെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ വിഷയം കൂടുതല്‍ സജീവമാക്കിയാല്‍ സ്ത്രീകളടക്കമുള്ളവരുടെ വോട്ടുകള്‍ ബിജെപി ലഭിക്കുമെന്നാണ് വിലയിരുത്തല്‍. പക്ഷേ നേതൃത്വത്തില്‍ പല നേതാക്കള്‍ക്കും പലവിധി അഭിപ്രായമായത് കൊണ്ട് ബിജെപി ഇതിനെതിരെ ആഞ്ഞടിക്കാന്‍ സാധിക്കുന്നില്ല.
പതിനെട്ടാം പടിക്കരികിൽ പാടി അഭിനയിച്ച നായിക ജയശ്രീ; ചിത്രം 86ൽ പുറത്തിറങ്ങിയ നമ്പിനാൽ കൊടുവതില്ലൈ'
" />ഗോവയില്‍ ജയിച്ചത് ബിജെപി തന്നെ; സുന്ദര ഭരണം നടക്കുന്നത് ഇങ്ങനെ, എല്ലാ ഫയലും ദില്ലിയിലേക്ക്!!