'വിഷപ്പാമ്പിനെ നമ്പിയാലും കമ്മികളെ നമ്പരുത്', നവോത്ഥാന സംരക്ഷണ സമിതിക്കെതിരെ സുരേന്ദ്രൻ
കോഴിക്കോട്: ശബരിമല വിഷയത്തിൽ നവോത്ഥാന സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ സർക്കാരിനെ വിമർശിച്ചതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. നവോത്ഥാന സമിതിയും മതിലും ശബരിമലയെ തകർക്കാൻ വേണ്ടി മാത്രമുളളതായിരുന്നുവെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
'പിണറായി വിജയനും കൂട്ടരും കഴിഞ്ഞ മണ്ഡലകാലത്ത് തടിക്കൂട്ടിയുണ്ടാക്കിയ നവോത്ഥാന സമിതിയുടെ അമരക്കാരിലൊരാൾ ഇന്ന് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണല്ലോ? സത്യത്തിൽ കഴിഞ്ഞ ഒരു കൊല്ലം എന്തു നവോത്ഥാനമാണ് ഈ കേരളനാട്ടിൽ നവോത്ഥാന സമിതിയും സർക്കാരും നടത്തിയതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. ഒരു കൊല്ലത്തിനിടയിൽ നൂറുകണക്കിന് സ്ത്രീകൾ കേരളത്തിൽ പീഡനത്തിനിരയായി. അതിൽ നിരവധി സ്ത്രീകൾ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർ ആത്മഹത്യ ചെയ്തു.

ദളിത് പട്ടികജാതി ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് ഇതിൽ ഭൂരിഭാഗം പേരും. വാളയാറിലെ പിഞ്ചുകുഞ്ഞുങ്ങളുടെ പീഡനവും തുടർന്നുള്ള കൊലപാതകവും സർക്കാരിന്റെ സഹായം ഒന്നുകൊണ്ടുമാത്രം വെറുതെ വിട്ടുപോയതും പ്രതികൾ രക്ഷപ്പെട്ടതും ഈയിടെയാണ്. നവോത്ഥാനസമിതി ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ലെന്നുമാത്രമല്ല ജനരോഷം തണുപ്പിക്കാൻ പാവപ്പെട്ട ആ അമ്മയെ കൂട്ടിക്കൊണ്ടുപോയി പിണറായിയുടെ കാലുപിടിപ്പിച്ചിട്ടും പുനരന്വേഷണക്കാര്യത്തിൽ ഇതുവരെ ഒരു തീരുമാനവുമായിട്ടില്ല.
പാർട്ടിക്കാരുടെ പീഡനപരമ്പരകളും സദാചാരക്കൊലകളും പട്ടിണിമരണങ്ങളും അനുസ്യൂതം തുടരുമ്പോഴും നവോത്ഥാനക്കാരെന്തു ചെയ്യുകയായിരുന്നു? ശബരിമലയെ തകർക്കാൻ മാത്രമുള്ളതായിരുന്നു നവോത്ഥാന സമിതിയും മതിലും. തെരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടിയപ്പോൾ നവോത്ഥാനക്കാരെ വഴിയാധാരമാക്കി പിണറായിയും കൂട്ടരും തടിതപ്പി. വിഷപ്പാമ്പിനെ നമ്പിയാലും കമ്മികളെ നമ്പരുതെന്ന് നവോത്ഥാനപടുക്കൾ ഇനിയെങ്കിലും തിരിച്ചറിഞ്ഞാൽ അവർക്കു നല്ലത്'.












Click it and Unblock the Notifications