ഒടുവിൽ വഴങ്ങി സർക്കാർ; ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തും, 10,000 പേർക്ക് ദർശന സൗകര്യം
തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ. പ്രതിപക്ഷ പാർട്ടികളുടെയും ഹിന്ദു സംഘടനകളുടെയും കടുത്ത പ്രതിഷേധത്തിനും എതിർപ്പിനും ഒടുവിലാണ് സർക്കാരിന്റെ നിലപാട് മാറ്റം. പ്രതിദിനം 10,000 പേർക്ക് ഇനി സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താനുള്ള അവസരമാണ് ലഭിക്കുക. ഇതിനായി വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ ദിവസം 80,000 പേർക്ക് വെർച്വൽ ക്യൂ വഴി ദർശനം നൽകുമെന്നാണ് അറിയിച്ചിരുന്നത്. ഇതിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. വെർച്വൽ ക്യൂ വഴി ഇനി 70,000 പേർക്ക് മാത്രമാവും ദർശനം നടത്താൻ കഴിയുക. ശേഷിക്കുന്ന സ്ലോട്ടുകൾ സ്പോട്ട് ബുക്കിംഗിലേക്ക് മാറ്റി പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധവും ഭക്തരുടെ ആശങ്കയും തണുപ്പിക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടൽ.

വെർച്വൽ ക്യൂ വഴിയുള്ള ബുക്കിംഗ് തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ സ്പോട്ട് ബുക്കിംഗ് ഒഴിവാക്കിയ സർക്കാർ, ദേവസ്വം ബോർഡ് തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഒരുപാട് ദൂരം സഞ്ചരിച്ച ദർശനത്തിനായി ശബരിമലയിൽ എത്തുന്ന ഭക്തർക്ക് വെർച്വൽ ക്യൂ ബുക്കിംഗ് ഇല്ലെന്ന പേരിൽ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നതായിരുന്നു പ്രധാനമായും ഉയർന്ന ആശങ്ക.
കേരളത്തിൽ നിന്നുള്ള ഭക്തർക്ക് അപ്പുറം അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെയാണ് സ്പോട്ട് ബുക്കിംഗ് ഇല്ലെങ്കിൽ കൂടുതലായി ബാധിക്കുക. ഇതോടെ ഹിന്ദു സംഘടനകൾ സർക്കാർ നീക്കത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. കൂടുതൽ സമര പരിപാടികളെ കുറിച്ച് ചർച്ച ചെയ്യാനായി സംഘടനകൾ പന്തളത്ത് വച്ച് ഈ മാസം യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതിപക്ഷവും ഈ വിഷയം കാര്യമായി ഏറ്റെടുത്തിരുന്നു. സർക്കാർ തീരുമാനം മാറ്റിയില്ലെങ്കിൽ ശബരിമല വീണ്ടും സമരഭൂമിയാവും എന്ന മുന്നറിയിപ്പാണ് ബിജെപി നൽകിയത്. നേരത്തെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടും കഴിഞ്ഞവർഷത്തെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടും ബിജെപി ശക്തമായ സമരമാണ് അഴിച്ചുവിട്ടത്.
എന്നാൽ ഇതിനൊന്നും വഴിയൊരുക്കാതെ സ്പോട്ട് ബുക്കിംഗ് നടപ്പാക്കാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലും വയനാട് ലോക്‌സഭാ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും സർക്കാർ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്. സ്പോട്ട് ബുക്കിംഗ് വിഷയം ഉയർത്തിക്കാട്ടി പ്രതിപക്ഷം സമരം നടത്തിയാൽ അത് തിരിച്ചടിയാവും എന്ന വിലയിരുത്തലിലാണ് സർക്കാർ.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇക്കാര്യത്തിൽ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. മുൻ വർഷങ്ങളിൽ ഒരുക്കിയ സൗകര്യങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് സർക്കാർ വിഷയത്തിൽ അനുകൂല തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.












Click it and Unblock the Notifications