വ്യാജ വാർത്ത പടച്ച് വിട്ട ജനം ടിവിക്ക് പണി വരുന്നു, നിയമനടപടിക്കൊരുങ്ങി യുവതി
കോഴിക്കോട്: ശബരിമല വിഷയത്തില്‍ കേരളത്തില്‍ വര്‍ഗീയതയും മതവിദ്വേഷവും ആളിക്കത്തിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ കൊടുക്കുന്നുവെന്ന ആരോപണം നേരിടുന്നുണ്ട് സംഘപരിവാര്‍ ചാനലായ ജനം ടിവി. ശബരിമല കയറാനെത്തിയ ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിന്‍ ഉണ്ടെന്നും സിപിഎം വീടുകള്‍ കയറി ശബരിമലയിലേക്ക് യുവതികളെ ക്ഷണിക്കുന്നു എന്നുമെല്ലാം ജനം ടിവി വാര്‍ത്തകള്‍ പടച്ച് വിട്ടു.
വലിയ വിമര്‍ശനം ഏറ്റുവാങ്ങിക്കൊണ്ടിരിക്കുമ്പോഴും വ്യാജ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നത് ചാനല്‍ തുടരുകയാണ്. മുന്‍ സിപിഎം നേതാവ് ശശികല റഹീമിന്റെ മരുമകള്‍ ശബരിമലയിലേക്ക് പോകുന്നു എന്നാണ് ജനം കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയത്. ഈ കുടുംബം വാര്‍ത്ത തള്ളിക്കളഞ്ഞു. മാത്രമല്ല ജനം ടിവിക്കെതിരെ നിയമനടപടിക്ക് കൂടി ഒരുങ്ങുകയാണ് ഇവര്‍.
കൊണ്ട് പിടിച്ച് വ്യാജപ്രചാരണം
ചിത്തിരആട്ട വിശേഷത്തിന് ശബരിമല നട തുറക്കുമ്പോള്‍ യുവതികളെ സര്‍ക്കാര്‍ കയറ്റും എന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചാരണം നടത്തുന്നുണ്ട്. അതിന്റെ ചുവട് പിടിച്ചാണ് തൊടുപുഴ ഉടുമ്പന്നൂരില്‍ സുലേഖ തോമസ് ശബരിമലയിലേക്ക് എന്ന് ജനം ടിവി കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയത്. സിപിഎം മുന്‍ ഏരിയ കമ്മിറ്റി അംഗം ശശികല റഹീമിന്റെ മരുകളാണ് സുമേഖ തോമസ്.
രൂക്ഷമായ സൈബർ ആക്രമണം
വാര്‍ത്ത പ്രചരിച്ചതോടെ സുമേഖയ്ക്കും ശശികലയ്ക്കും കുടുംബത്തിനും നേര്‍ത്ത് സംഘികള്‍ തെറിവിളിയും ആക്രമണവും തുടങ്ങി. പിന്നാലെ ജനം ടിവി വാര്‍ത്ത വ്യാജമാണെന്നും തങ്ങള്‍ ആരും ശബരിമലയ്ക്ക് പോകാന്‍ ഉദ്ദേശിച്ചിട്ടെല്ലെന്നും ശശികല റഹീം ഫേസ്ബുക്ക് ലൈവില്‍ വിശദീകരിച്ചു. ജനം ടിവി ഇത് നല്‍കിയത്, തങ്ങളുടെ വാര്‍ത്തയെ തുടര്‍ന്ന് ശബരിമലയ്ക്ക് പോകാനുളള ശ്രമം ഉപേക്ഷിച്ചു എന്നാണ്.
ജനം ടിവിക്കെതിരെ നിയമനടപടി
എന്നാല്‍ വിശദീകരണത്തിന് ശേഷം ഈ കുടുംബത്തിന് നേര്‍ക്ക് ഭീഷണിയും സൈബര്‍ ആക്രമണവും തുടരുകയാണ്. ജനം ടിവിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് സുമേഖ തോമസ്. തന്റെ ഫോട്ടോ ഉള്‍പ്പെടെ ചേര്‍ത്ത് താന്‍ ശബരിമലയിലേക്ക് മൂന്ന് പേരെ കൂട്ടി പോകുന്നു എന്നാണ് ജനം ടിവി വാര്‍ത്ത നല്‍കിയത് എന്ന് സുമേഖ പറയുന്നു. ആ വാര്‍ത്ത തെറ്റാണ്.
കലാപം ഉണ്ടാക്കാനുളള ശ്രമം
താന്‍ വീട്ടില്‍ തന്നെയാണുളളത്. ഈ വാര്‍ത്തയെ തുടര്‍ന്ന് പുറത്തേക്ക് ഇറങ്ങാന്‍ പറ്റാതെയായി. ജനം ടിവി വ്യാജ വാര്‍ത്തയ്ക്ക് എതിരെ കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുക്കും. സ്ത്രീകളെ മുന്‍നിര്‍ത്തി ഒരു കലാപം ഉണ്ടാക്കാനാണ് അവര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. താന്‍ ഒരിക്കലും ശബരിമലയ്ക്ക് പോകാന്‍ താല്‍പര്യപ്പെടാത്ത ആളാണ്.
മല ചവിട്ടാൻ താൽപര്യമില്ല
ഫാക്ടറി പോലെ കുറേ പണിത് വെച്ചിരിക്കുന്നത് കാണാന്‍ താല്‍പര്യമില്ല. അതിലും ഇഷ്ടം പ്രകൃതി കാണാനാണ് എന്നും സുമേഖ പറയുന്നു. തന്റെത് മിശ്രവിവാഹം ആയിരുന്നു. മൂന്ന് മതത്തിലും ഉള്‍പ്പെട്ട ആളുകള്‍ കുടുംബത്തിലുണ്ട്. യുക്തിവാദി സംഘത്തിന്റെ പരിപാടികളില്‍ പങ്കെടുക്കാറും പ്രസംഗിക്കാറുമുണ്ട്. അത് കൊണ്ടാവണം ഇത്തരം വാര്‍ത്ത നല്‍കിയത്.
മതവും രാഷ്ട്രീയവും നോക്കാറില്ല
താന്‍ മതവിശ്വാസിയും അല്ല ദൈവവിശ്വാസിയും അല്ല. തനിക്ക് സിപിഎം ബന്ധമില്ല. വിവാഹം കഴിച്ച കുടുംബത്തിലുള്ളവര്‍ സിപിഎം അനുഭാവികളാണ്. തങ്ങള്‍ സിപിഐക്കാരാണ്. എന്നാല്‍ രാഷ്ട്രീയം നോക്കാറില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന് പോലും വോട്ട് ചെയ്തിട്ടുണ്ട്. അത് വ്യക്തികളെ നോക്കിയാണ്. മതവും രാഷ്ട്രീയവും നോക്കാറില്ലാത്തവരാണ് തങ്ങളെന്നും സുമേഖ തോമസ് വ്യക്തമാക്കി.
കേരളത്തിൽ ശബരിമല, ദില്ലിയിൽ അയോധ്യ, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബിജെപി അജണ്ട തീവ്രഹിന്ദുത്വം!